
ന്യൂഡൽഹി : പ്രതിരോധമേഖലയിൽ ചരിത്രനീക്കവുമായി മോദി സർക്കാർ. അഞ്ചാം തലമുറ യുദ്ധവിമാന പദ്ധതിയായ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റിൽ പങ്ക് ചേരാനായി മൂന്ന് സ്വകാര്യ കമ്പനികൾ ഉൾപ്പെടുന്ന കൺസോർഷ്യത്തിനെ പ്രതിരോധ മന്ത്രാലയം തെരഞ്ഞെടുത്തു . ലാർസൻ & ടൂബ്രോ-ബിഇഎൽ, ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ്, ഭാരത് ഫോർജ്-ബിഇഎംഎൽ എന്നിവയാകും വ്യോമസേനയ്‌ക്കായി അഞ്ചാം തലമുറ യുദ്ധവിമാനം ഒരുക്കാൻ പ്രതിരോധമേഖലയുമായി സഹകരിക്കുക. ഇതിനായി സർക്കാർ റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ നൽകികഴിഞ്ഞു.
പൊതുമേഖലാ, സ്വകാര്യമേഖലാ കമ്പനികൾക്ക് ഈ പദ്ധതിയിൽ തുല്യ അവസരങ്ങളാകും നൽകുന്നത്. ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യമാണിത് . 2035 ന് ശേഷം, ഈ വിമാനമാകും ഇന്ത്യൻ വ്യോമസേനയുടെ ഗതി മാറ്റി മറിക്കുക . ഈ ഇരട്ട എഞ്ചിൻ വിമാനത്തിന്റെ ഏറ്റവും സവിശേഷമായ സവിശേഷത അതിന്റെ സ്റ്റെൽത്ത് ശേഷിയായിരിക്കും . ശത്രു റഡാർ സംവിധാനങ്ങൾക്ക് ഇത് എളുപ്പത്തിൽ കണ്ടെത്താൻ കഴിയില്ല. ആയുധങ്ങൾ വിമാനത്തിനുള്ളിൽ തന്നെ ഒളിപ്പിച്ചിരിക്കും. കൂടാതെ, ഈ യുദ്ധവിമാനത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), നൂതന സെൻസറുകൾ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ സജ്ജീകരിക്കും.
മെയ് 15 ന്, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ചേർന്നാണ് ആന്ധ്രാപ്രദേശിലെ ‘ശ്രീ സത്യസായി’ ജില്ലയിൽ അഞ്ചാംതലമുറ യുദ്ധവിമാനപദ്ധതിയ്‌ക്കായി ₹16,000 കോടി രൂപയുടെ പദ്ധതിക്ക് തുടക്കമിട്ടത് . എട്ട് കമ്പനികളുടെ സഹായത്തോടെ കർണൂലിൽ ‘ഡ്രോൺ സിറ്റി’ സ്ഥാപിക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.