India

മമതയുടെ വലംകയ്യായിരുന്ന കകോലി ഘോഷ് ബിജെപിയിലേക്ക്? സുവേന്ദു അധികാരിയെ കണ്ട ശേഷം തൃണമൂലിലെ മുഴുവന്‍ പദവികളും രാജിവെച്ചു

മമത ബാനര്‍ജിയുടെ വലംകയ്യായ കകോലി ദസ്തിദാര്‍ ബിജെപിയിലേക്കെന്ന് സൂചന. ഇതോടെ മമതയ്ക്കും തൃണമൂലിനും വലിയ തിരിച്ചടിയാണ് കിട്ടാന്‍ പോകുന്നത്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്‍ക്കൊത്ത: മമത ബാനര്‍ജിയുടെ വലംകയ്യായ കകോലി ഘോഷ് ദസ്തിദാര്‍ ബിജെപിയിലേക്കെന്ന് സൂചന. തൃണമൂല്‍ കോണ്‍ഗ്രസിലെ മഹിളാ വിഭാഗം പ്രസിഡന്‍റ് സ്ഥാനം ഉള്‍പ്പെടെ എല്ലാ പാര്‍ട്ടി പദവികളും ബുധനാഴ്ച കകോലി ഘോഷ് രാജിവെയ്‌ക്കുകയായിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കണ്ട ശേഷമാണ് കകോലി ഘോഷ് തൃണമൂല്‍ കോണ്‍ഗ്രസിലെ മുഴുവന്‍ പദവികളും രാജിവെച്ചതായി പ്രഖ്യാപിച്ചത്. ഇതോടെയാണ് കകോലി ഘോഷ് ബിജെപിയില്‍ ചേര്‍ന്നേയ്‌ക്കുമെന്ന അഭ്യൂഹം പരക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നട്ടെല്ലായി പ്രവര്‍ത്തിച്ചിരുന്ന വനിതാ നേതാവാണ് കകോലി ഘോഷ്. മാത്രമല്ല, തന്റെ രാജിക്കത്തില്‍ അവര്‍ തൃണമൂലിലെ നേതൃത്വത്തെ സംബന്ധിച്ചും തൃണമൂല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിമര്‍ശനം ഉന്നയിച്ചിരുന്നു.

ആര്‍ജി കര്‍ മെഡിക്കല്‍ കോളെജിലെ കൂട്ടബലാത്സംഗം, അധ്യപകരുടെ നിയമനത്തിലെ അഴിമതി തുടങ്ങി മമത സര്‍ക്കാരിന്റെ നിരവധി വീഴ്ചകളും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച അവര്‍ ബരാസാത് യൂണിറ്റിലെ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചിരുന്നു.

കകോലി തൃണമൂല്‍ കോണ്‍ഗ്രസിലെ മഹിളാവിഭാഗം പ്രസിഡന്‍റ് സ്ഥാനമാണ് രാജിവച്ചത്. താന്‍ തൃണമൂലില്‍ നിന്നും പുറത്തുപോകില്ലെന്ന് കകോലി ദസ്തിദാര്‍ പ്രസ്താവിച്ചെങ്കിലും ഇവര്‍ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമാണ്. ഇപ്പോഴും അവര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലോക് സഭാ എംപിയാണ്. പക്ഷെ ഈയിടെ കല്യാണ്‍ ബാനര്‍ജിയെ തൃണമൂലിന്റെ ലോക് സഭയിലെ ചീഫ് വിപ്പായി നിയമിച്ചതില്‍ കകോലി അമര്‍ഷത്തിലാണ്. കല്യാണ്‍ ബാനര്‍ജിയുടെ സ്ത്രീകളെ പരിഹസിക്കുന്ന സ്വഭാവത്തെ പണ്ടേ എതിര്‍ക്കുന്ന നേതാവാണ് കകോലി ഘോഷ്.

തോല്‍വിക്ക് ശേഷം മമതയുടെ പാര്‍ട്ടിയില്‍ നിന്നും നിരവധി പേര്‍ ബിജെപിയിലേക്ക് ഒഴുകുകയാണ്. 100 തൃണമൂല്‍ കൗണ്‍സിലര്‍മാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചിരുന്നു. ഭട് പാര മുനിസിപ്പാലിറ്റിയിലെ 35 കൗണ്‍സിലര്‍മാരില്‍ 30 പേരും രാജിവെച്ചത് തൃണമൂലിന് വലിയ നാണക്കേടായിരുന്നു.

15 വര്‍ഷത്തെ ഭരണത്തിന് ശേഷം വന്‍തിരിച്ചടിയാണ് തൃണമൂലിന് ലഭിച്ചത്. ആകെയുള്ള 294 സീറ്റുകളില്‍ വെറും 80, സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. മമതയ്‌ക്കാകട്ടെ തന്റെ ഉറച്ചകോട്ടയായ ഭവാനിപൂരില്‍ അടിപതറി. ഇപ്പോള്‍ മമത എംഎല്‍എ പോലുമല്ല. മരുമകനായ അഭിഷേക് ബാനര്‍ജിയാകട്ടെ അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ ഏത് നിമിഷവും അറസ്റ്റിലാകുമെന്ന സ്ഥിതിയാണ്. അഭിഷേക് ബാനര്‍ജിയുടെ 43 ബിനാമി സ്വത്തുക്കളുടെ ലിസ്റ്റാണ് ബിജെപി സര്‍ക്കാര്‍ പുറത്തുവിട്ടത്.

 

 

Recent Posts