News

പിണറായിക്കുവേണ്ടി തീപ്പന്തമാകാൻ ആളില്ല, സിപിഎം പരിഭ്രാന്തിയിലാണ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ വീടുകളിലും മുഹമ്മദ് റിയാസ് എംഎൽഎയുടെയും വീടുകളിൽ നടത്തുന്ന റെയ്ഡ് സിപിഎമ്മിനെ പരിഭ്രാന്തിയിലാക്കിയിരിക്കുന്നു. പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ഐടി കമ്പനി നടത്തിയ നികുതിവെട്ടിപ്പും വഞ്ചനക്കുറ്റവും സംബന്ധിച്ച കേസിൽ കോടതി ഉത്തരവിന്റെ തുടർച്ചയാണ് റെയ്ഡ്. എന്നാൽ ഇഡി യെ കേന്ദ്രസർക്കാരിന്റെ ഏജൻസിയെന്ന് വ്യാഖ്യാനിച്ച് ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരേ ജനരോഷം വളർത്താനുള്ള തന്ത്രങ്ങളാണ് സിപിഎം ഉണ്ടാക്കിയത്. പക്ഷേ ആ നീക്കം ഫലിച്ചിട്ടില്ല.

മോഡി-ഇഡി-വിഡി സഖ്യം എന്നൊക്കെയുള്ള ട്രോളുകൾക്ക് സമാനമായ മുദ്രാവാക്യങ്ങൾകൊണ്ട് നേരംപോക്കു നടത്താനേ നേതാക്കൾക്കും കഴിയുന്നുള്ളു.

യുഎഇ കോൺസുലേറ്റ്‌വഴിയുള്ള സർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും ഓഫീസിനും നേരിട്ടു പങ്ക് തെളിഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ ഇഡി ചോദ്യം ചെയ്യുമെന്ന സാഹചര്യത്തിൽ പാർട്ടിയുടെ മുതിർന്ന നേതാക്കൾ, ‘എങ്കിൽ പാർട്ടി ഒരു തീപ്പന്തമാകും, പിണറായിയെ സംരക്ഷിക്കും’ എന്നൊക്കെയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ഇന്ന് പിണറായിയുടെ കണ്ണൂരിലെ വീട്ടിലുൾപ്പെടെ ഇഡി റെയ്ഡ് നടത്തിയിട്ട് വളരെ ദുർബലമായ പ്രതിഷേധ പ്രകടനം നടത്താനേ സിപിഎമ്മിന് കഴിഞ്ഞിട്ടുള്ളു.
പിണറായിയുടെ കണ്ണൂരെ വീട്ടിനു മുന്നിലൂടെ നടന്നുപോയാൽപോലും ചോദ്യം ചെയ്യുകയും തടസപ്പെടുത്തുകയും ചെയ്യുന്നതാണ് സിപിഎം പതിവ്. എന്നാൽ ഇന്ന് കണ്ണൂരെ വീട് ഇഡിയുടെയും കേന്ദ്ര സുരക്ഷാ ഏജൻസികളുടെയും കസ്റ്റഡിയിലാണ്. പരിസരത്തെങ്ങും ഒരു ‘പാർട്ടിപ്പന്ത’വുമില്ല.
നേതാക്കളുടെ ആഹ്വാനപ്രകാരം ഒത്തുചേർന്നത് ഇരുനൂറിൽതാഴെ പ്രവർത്തകർ മാത്രമാണ്. അവർക്ക് നേതൃത്വം കൊടുക്കാൻ പി. ജയരാജനും കെ.കെ. രാഗേഷുമാണ്. ഈ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, തികച്ചും അടിപതറിയ നിലയിലാണ്. പറയേണ്ടതെന്തെന്നും പ്രവർത്തിക്കേണ്ടതെന്തെന്നും അറിയാത്ത നിലയിലാണ്.
റെയ്ഡിനെക്കുറിച്ചുള്ള പാർട്ടി നിലപാടും തുടർനടപടികളും വിവരിക്കുന്നതിനു പകരം തെരഞ്ഞെടുപ്പ് വിശകലനവും ഇഡിയുടെ പ്രവർത്തന ചരിത്രവുമാണ് വിശദീകരിച്ചത്.
ഈ വിഷയത്തിൽ വീണ വിജയന്റെ കേസാണ് അടിസ്ഥാനമെങ്കിലും നടപടി പിണറായിക്കെതിരേയാണെന്ന് ചിത്രീകരിക്കാനാണ് ശ്രമം. എന്നാൽ, എന്താണ് കേസെന്ന ചോദ്യത്തിന് വിശദീകരണം നൽകാൻ പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിക്കും കഴിയുന്നില്ല.
കോടതിയുടെ അനുമതി നേടിയാണ് ഇഡിയുടെ നടപടി. കേസിൽ പ്രതിസ്ഥാനത്തുള്ള വീണാ വിജയൻ താമസിച്ച, താമസിക്കുന്ന സ്ഥലങ്ങിലും പ്രവർത്തിക്കുന്ന ഓഫീസുകളിലുമാണ് റെയ്ഡ്. അതിനാലാണ് വിജന്റെയും റിയാസിന്റെയും വീടുകളിൽ റെയ്ഡ്. അതത് വീടുകളുടെ ഉടമസ്ഥർ എന്ന നിലയിൽ കേസിന്റെ തീർപ്പിന് വിജയനെയും റിയാസിനേയും ചോദ്യം ചെയ്യേണ്ടതുമുണ്ട്.
എന്നാൽ, ഈ കാര്യങ്ങളൊക്കെ മറച്ച്, പിണറായി പിടിക്കാൻ മോദി സർക്കാർ എന്ന നിലയിലാണ് പ്രചാരണം. ഇത് അണികളെ ഇളക്കിവിടാനുള്ള ആസൂത്രണാണ്.
എന്നാൽ, മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ സംരക്ഷിക്കാനുള്ള ആവേശത്തിൽ കണ്ണൂരിൽപോലും സഖാക്കൾ ഇറങ്ങുന്നില്ല എന്നത് പാർട്ടിയെ ആശങ്കയിലാക്കിയിട്ടുണ്ട്.
പലകാര്യങ്ങളാണ് സിപിഎം നേതാക്കൾ പ്രചരിപ്പിക്കുന്നത്: മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി മോദിയെ കണ്ടശേഷമാണ് റെയ്ഡ് എന്നതാണ് ഒന്ന്. എന്നാൽ, സതീശൻ മുഖ്യമന്ത്രിയാകുംമുമ്പേ കോടതി വീണാ വിജയന്റെ കേസിൽ വിധി പറയാൻ ദിവസം നിശ്ചയച്ചതാണ്. രണ്ടും ഒരേ ദിവസമായത് ആസൂത്രിതമായല്ല എന്നതാണ് വിശദീകരണം.

Recent Posts