
കൊൽക്കത്ത: ബിജെപി പ്രവർത്തകരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബിഷ്ണുപൂരിൽ നിന്നുള്ള എംഎൽഎ ദിലീപ് മണ്ഡലിനെ ബംഗാൾ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കസ്റ്റഡിയിലെടുത്തു. തൃണമൂൽ കോൺഗ്രസ് എംഎൽഎ 13 ദിവസമായി പോലീസിൽ നിന്ന് ഒളിച്ചിരിക്കുകയായിരുന്നു. ഒടുവിൽ ഒഡീഷയിലെ പുരിയിൽ ബ്ലൂ ലില്ലി എന്ന റിസോർട്ടിൽ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. ഇന്ന് അദ്ദേഹത്തെ കൊൽക്കത്തയിലേക്ക് കൊണ്ടുവരും.
തെരഞ്ഞെടുപ്പ് സമയത്ത് പോലീസിനെയും ബിജെപി പ്രവർത്തകരെയും ഭീഷണിപ്പെടുത്തിയെന്നാണ് ടിഎംസി എംഎൽഎയ്‌ക്കെതിരെയുള്ള കുറ്റം. 2026 ലെ തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമത്തിലും അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തി. ബിജെപി പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നതിനെത്തുടർന്ന് പോലീസ് സ്റ്റേഷനിൽ ബിജെപി നേതൃത്വം പരാതി നൽകി.
തുടർന്ന് സൗത്ത് 24 പർഗാനാസിലെ ബിഷ്ണുപൂരിലുള്ള എംഎൽഎയുടെ ആഡംബര വീട് സന്ദർശിച്ചു. എന്നാൽ അദ്ദേഹം ഇതിനിടയിൽ കടന്നുകളഞ്ഞിരുന്നു. അതേ സമയം അദ്ദേഹത്തിന്റെ മകൻ അർഘ്യ മണ്ഡലിനെ ആയുധ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു.