വിഴിഞ്ഞം: വിഴിഞ്ഞം മാരിടൈം ബോര്‍ഡ് തുറമുഖത്തിന് 64 വയസ് തികയുമ്പോഴും നിര്‍മ്മാണം പൂര്‍ണ്ണതയില്‍ എത്തണമെങ്കില്‍ ഇനിയും ഏറെക്കാലം കാത്തിരിക്കണം. വമ്പന്‍ പദ്ധതികള്‍ ലക്ഷ്യംവച്ച് തുടക്കം കുറിച്ച തുറമുഖ വികസനം മുരടിച്ച് മത്സ്യബന്ധന തുറമുഖമായി ഒതുങ്ങി.
1962 സപ്തംബറില്‍ തറക്കല്ലിട്ട തുറമുഖം മൂന്നു ഘട്ടങ്ങളിലായി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിച്ചത്. നിര്‍മ്മാണം തുടങ്ങി പതിറ്റാണ്ടുകള്‍ കഴിയുമ്പോഴും ഒന്നാം ഘട്ടത്തില്‍ നില്‍ക്കുകയാണ് പദ്ധതി. സുരക്ഷയ്‌ക്കായി രണ്ട് പുലിമുട്ടുകളും വാര്‍ഫും പൂര്‍ത്തിയായി. അനുബന്ധ നിര്‍മിതികള്‍ പലതും ഉപയോഗമില്ലാതെ തകര്‍ച്ചയിലായി. രണ്ടും മൂന്നും ഘട്ടത്തിലെ തുടര്‍ നിര്‍മാണം പതിറ്റാണ്ടുകളായി പലകാരണങ്ങളാല്‍ സ്തംഭിച്ചു. രണ്ടു വര്‍ഷം മുമ്പ് രണ്ടു വിഭാഗങ്ങളിലായി സമഗ്ര വികസന പദ്ധതിരേഖ തയാറാക്കി കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.
വിശാല തുറമുഖമായി ആവിഷ്‌കരിച്ച പദ്ധതിയാണ് ഒടുവില്‍ വെട്ടിച്ചുരുക്കി വെറും മത്സ്യബന്ധന തുറമുഖമായി മാറ്റിയത്. വിപുലമായ മത്സ്യബന്ധന സൗകര്യങ്ങള്‍, മത്സ്യസംസ്‌കരണം തുടങ്ങി ഈ മേഖലയുടെ വികസനം ലക്ഷ്യമിട്ട പദ്ധതിലീ വേര്‍ഡ്, സീ വേര്‍ഡ് എന്നീ രണ്ടു പുലിമുട്ട് നിര്‍മിതികളില്‍ മാത്രമായി ചുരുങ്ങി. വിഴിഞ്ഞത്തിനുശേഷം പണിത ബേപ്പൂര്‍, തങ്കശേരി, പുതിയാപ്പ, മുനമ്പം തുടങ്ങിയ തുറമുഖങ്ങള്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് സര്‍ക്കാരിന് വന്‍ വരുമാനം നേടിക്കൊടുക്കുമ്പോഴാണ് വിഴിഞ്ഞത്ത് നിര്‍മാണം പാതിവഴിയില്‍ നില്‍ക്കുന്ന സ്ഥിതിയിലായത്. തൊട്ടടുത്ത് അന്താരാഷ്‌ട്ര തുറമുഖം കൂടി പ്രവര്‍ത്തനം ആരംഭിച്ചതോടെ വന്‍ സാധ്യതകളാണ് ഈ തുറമുഖത്തെ കാത്തിരിക്കുന്നത്.
റോഡ്, ശുദ്ധജലം ഉള്‍പ്പെടെ വലിയ അടിസ്ഥാന വികസനമാണ് രണ്ടും മൂന്നും ഘട്ടങ്ങളില്‍ പറഞ്ഞിരുന്നത്. മീന്‍പിടിത്ത സീസണോടനുബന്ധിച്ച് വരുംനാളുകളില്‍ വിഴിഞ്ഞത്ത് തിരക്കേറും. ഈ കാലയളവില്‍ അടിസ്ഥാന വികസനക്കുറവ് മത്സ്യത്തൊഴിലാളികളെയും നാട്ടുകാരെയും വീര്‍പ്പുമുട്ടിക്കുക പതിവാണ്.
















