Samskriti

പുരിയിലെ വിസ്മയക്കാഴ്ചകള്‍

പണ്ട് പണ്ട് ഭാരതത്തില്‍... കുട്ടികള്‍ക്കായി കഥാരൂപത്തില്‍ അവതരിപ്പിക്കുന്ന വിജ്ഞാന പരമ്പര

Published by
എം.കെ. അജിത്

കൊണാര്‍ക്കിലെ ചക്രങ്ങളില്‍ നിന്ന് കണ്ണെടുക്കാതെയാണ് അവര്‍ ബസ്സില്‍ കയറിയത്. കല്ലില്‍ കൊത്തിയ ആ അത്ഭുതം മനസ്സില്‍ നിന്ന് മായും മുന്‍പേ ബസ് പതുക്കെ നീങ്ങിത്തുടങ്ങി. തണുത്ത കടല്‍ക്കാറ്റ് ജനാലയിലൂടെ അകത്തേക്ക് വരുന്നുണ്ടായിരുന്നു.

‘മാഷേ, നമ്മള്‍ ഇനി കേരളത്തിലേക്ക് തിരിക്കുകയാണോ’ അപ്പുവിന്റെ ചോദ്യത്തില്‍ യാത്ര അവസാനിക്കുന്നതിലെ ചെറിയൊരു സങ്കടം കലര്‍ന്നിരുന്നു.

മാധവന്‍ മാഷ് ചിരിച്ചുകൊണ്ട് പറഞ്ഞു, ‘ഇല്ല അപ്പൂ, ഒഡീഷയില്‍ നമ്മള്‍ കാണേണ്ട വലിയൊരു അത്ഭുതം കൂടി ബാക്കിയുണ്ട്. കൊണാര്‍ക്കില്‍ നിന്ന് വെറും 35 കിലോമീറ്റര്‍ അകലെയുള്ള പുരി ജഗന്നാഥ ക്ഷേത്രം! ശാസ്ത്രത്തിനും യുക്തിക്കും പോലും ഇന്നും പിടികൊടുക്കാത്ത ചില വിദ്യകള്‍ അവിടെയുണ്ട്.’

നീലക്കടല്‍ ഇരമ്പുന്ന തീരത്തുള്ള ക്ഷേത്രത്തിന് മുന്നില്‍ ബസ് നിന്നു. ആകാശം മുട്ടി നില്‍ക്കുന്ന ഗോപുരത്തിന് മുകളില്‍ ചുവന്ന കൊടിക്കൂറ പാറിക്കളിക്കുന്നു. അത് നോക്കി നിന്ന മീനാക്ഷിയുടെ കണ്ണുകള്‍ അത്ഭുതം കൊണ്ട് വിടര്‍ന്നു.

‘ടീച്ചറേ, നോക്കിയേ!’ അവള്‍ ആവേശത്തോടെ വിളിച്ചു പറഞ്ഞു. ‘കടലില്‍ നിന്ന് കാറ്റ് കരയിലേക്കാണ് വീശുന്നത്. പക്ഷെ ആ കൊടി കാറ്റിന് വിപരീതമായിട്ടാണല്ലോ പറക്കുന്നത് അതെങ്ങനെ സംഭവിക്കും’

മീര ടീച്ചര്‍ കുട്ടികളെ അരികിലേക്ക് ചേര്‍ത്തു നിര്‍ത്തി പറഞ്ഞു, ‘അതാണ് മീനാക്ഷീ ഇവിടുത്തെ ആദ്യത്തെ വിസ്മയം. പ്രകൃതി നിയമങ്ങളെപ്പോലും വെല്ലുവിളിക്കുന്ന ആ കാഴ്ചയ്‌ക്ക് പിന്നിലെ രഹസ്യം ശാസ്ത്രലോകത്തിന് പോലും ഇന്നും അജ്ഞാതമാണ്. അതുമാത്രമല്ല, ഈ ഗോപുരത്തിന് മുകളിലൂടെ ഒരു പക്ഷിയും പറക്കാറില്ല, വിമാനങ്ങളും പോകാറില്ല. എന്തോ ഒരു പ്രത്യേക ഊര്‍ജ്ജതന്ത്രം ഇവിടെ ഒളിഞ്ഞു കിടപ്പുണ്ട്.’

കുട്ടികള്‍ ക്ഷേത്ര മുറ്റത്തേക്ക് നടന്നു. ഉച്ചവെയില്‍ കഠിനമായിരുന്നു. തങ്ങളുടെ നിഴലുകള്‍ നിലത്ത് നീണ്ടു കിടക്കുന്നത് കണ്ടപ്പോള്‍ മീനാക്ഷി പെട്ടെന്ന് ഗോപുരത്തിലേക്ക് നോക്കി.
‘മാഷേ, നമ്മുടെയെല്ലാം നിഴല്‍ ഇവിടെയുണ്ട്. പക്ഷെ ഇത്രയും വലിയ ഈ ഗോപുരത്തിന്റെ നിഴല്‍ മാത്രം എവിടെയും കാണുന്നില്ലല്ലോ’

മാധവന്‍ മാഷ് അവളുടെ നിരീക്ഷണമികവിനെ അഭിനന്ദിച്ചു. ‘അതാണ് നമ്മുടെ പൂര്‍വ്വികരുടെ ഗണിതശാസ്ത്ര വൈഭവം. സൂര്യന്‍ ഏത് ദിശയിലായാലും ഗോപുരത്തിന്റെ നിഴല്‍ നിലത്ത് വീഴാത്ത രീതിയിലുള്ള കൃത്യതയോടെയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ആധുനിക ഉപകരണങ്ങളൊന്നുമില്ലാത്ത കാലത്ത് കല്ലുകള്‍ കൊണ്ട് അവര്‍ തീര്‍ത്ത മായാജാലമാണത്!’

ക്ഷേത്രത്തിനകത്തെ ‘രോഷ ഘരാ’ എന്ന അടുക്കളയുടെ പരിസരത്തെത്തിയപ്പോള്‍ വിശപ്പിന്റെ വിളി കുട്ടികളില്‍ ശക്തമായി. നെയ്യിന്റെയും മണ്‍പാത്രത്തില്‍ വേവുന്ന അരിയുടെയും സുഗന്ധം വായുവില്‍ നിറഞ്ഞു നിന്നു.
‘അയ്യോ! എന്തൊരു മണമാണ്. എത്ര പേര്‍ക്കുള്ള ഭക്ഷണമാണ് ഇവിടെ ഉണ്ടാക്കുന്നത് മാഷേ’ ചിന്തു കൊതിയോടെ ചോദിച്ചു.

‘ചിന്തൂ, ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ അടുക്കളകളില്‍ ഒന്നാണ്,’ മാഷ് വിവരിച്ചു. ‘ആയിരക്കണക്കിന് പേര്‍ക്ക് ദിവസവും ഇവിടെ പ്രസാദം ഒരുങ്ങുന്നു. പക്ഷേ, അവിടെയും ഒരു വലിയ വിദ്യയുണ്ട്. ഭക്ഷണം പാകം ചെയ്യുന്നത് കളിമണ്‍ പാത്രങ്ങളിലാണ്. ഏഴ് പാത്രങ്ങള്‍ ഒന്നൊന്നിന് മുകളില്‍ വെച്ചാണ് ഇവിടെ ഭക്ഷണം വേവിക്കുന്നത്. താഴെയാണ് തീ കത്തുന്നത്.’

അപ്പു സംശയത്തോടെ ചോദിച്ചു, ‘മണ്‍പാത്രത്തിലാണോ താഴത്തെ പാത്രമല്ലേ ആദ്യം വേവേണ്ടത്.’
‘അതിലാണ് ഇവിടുത്തെ തെര്‍മല്‍ എന്‍ജിനീയറിങ്’!’ മാഷ് ആവേശത്തോടെ പറഞ്ഞു. ‘ഏറ്റവും മുകളിലുള്ള പാത്രത്തിലെ ഭക്ഷണമാണ് ഇവിടെ ആദ്യം വേവുന്നത്! അതിനുശേഷം മാത്രം താഴെ താഴെയുള്ളവയും. ചൂടിനെ ഇത്ര കൃത്യമായി ക്രമീകരിക്കാന്‍ അക്കാലത്തെ മനുഷ്യര്‍ പഠിച്ച വിദ്യ അത്ഭുതകരമല്ലേ?’

ഭക്ഷണം വിളമ്പുന്നതിലെയും വിതരണം ചെയ്യുന്നതിലെയും കൃത്യത കണ്ടപ്പോള്‍ കുട്ടികള്‍ക്ക് അതൊരു വലിയ മാനേജ്മെന്റ് പാഠമായിരുന്നു. പതിനായിരക്കണക്കിന് ആളുകള്‍ വന്നിട്ടും ഒരു ബഹളവുമില്ലാതെ എല്ലാവര്‍ക്കും ഭക്ഷണം ലഭിക്കുന്നു.

തിരിച്ച് ബസ്സിലേക്ക് നടക്കുമ്പോള്‍ കുട്ടികള്‍ ശാന്തരായിരുന്നു. കടല്‍ക്കാറ്റില്‍ ആ കൊടിക്കൂറ വീണ്ടും കാറ്റിനെ വെല്ലുവിളിച്ച് പറക്കുന്നത് അവര്‍ നോക്കി നിന്നു.

‘മാഷേ, നമ്മുടെ നാട് പാമ്പാട്ടികളുടെ നാടാണെന്ന് പറഞ്ഞത് കളവായിരുന്നല്ലെ ഈ നാട്ടിലെ അറിവിനൊപ്പം നില്‍ക്കാന്‍ ഏത് രാജ്യത്തിന് കഴിയും?’ അപ്പുവിന്റെ ചോദ്യം കേട്ട് മാഷിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.

ബസ് നീങ്ങിത്തുടങ്ങി. മനസ്സ് നിറയെ പുതിയ അറിവുകളും വിസ്മയങ്ങളുമായി ആ കൊച്ചു യാത്രികര്‍ അടുത്ത ലക്ഷ്യസ്ഥാനത്തേക്ക്..