
ഇന്ത്യയുടെ തദ്ദേശീയ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററായ പ്രചണ്ഡും, അമേരിക്കയുടെ എഎച്ച്-64ഇ അപ്പാച്ചെയും ആക്രമണശേഷിയിൽ കരുത്തരാണെങ്കിലും ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ഏതാണെന്ന ചോദ്യമാണിപ്പോൾ ഉയരുന്നത് . ഓരോന്നും വ്യത്യസ്തമായ പ്രവർത്തന സാഹചര്യങ്ങൾക്കും ആവശ്യകതകൾക്കും അനുസൃതമായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഇന്ത്യ അപ്പാച്ചെ വാങ്ങാനുള്ള നീക്കങ്ങൾ നടത്തുന്നതിനിടെയാണ് പുതിയ ചർച്ചകൾ.
കുന്നിൻ പ്രദേശങ്ങളിലെ ഉയർന്ന ഉയരത്തിലുള്ള പ്രവർത്തനങ്ങൾക്കായി സജ്ജമാക്കിയതാണ് പ്രചണ്ഡ്. സമുദ്രനിരപ്പിൽ നിന്ന് 5000 മുതൽ 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാനും ടേക്ക്ഓഫ് ചെയ്യാനും കഴിവുള്ളവയാണ് പ്രചണ്ഡ് ഹെലികോപ്റ്ററുകൾ . 15.80 മീറ്റര്‍ നീളവും 4.70 മീറ്റര്‍ ഉയരവുമുള്ള പ്രചണ്ഡ് ഹെലികോപ്റ്ററുകള്‍ക്ക് മണിക്കൂറില്‍ പരമാവധി 268 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാനാകും.പരമാവധി ടേക്ക്-ഓഫ് ഭാരം 5,800 കിലോഗ്രാം ആണ്.
ഇത് സിയാച്ചിനിലും കിഴക്കൻ ലഡാക്കിലും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ കരസേനയ്‌ക്കും വ്യോമസേനയ്‌ക്കും ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ടാങ്കുകൾ, ബങ്കറുകൾ, ഡ്രോണുകൾ, എന്നിവയെ ആക്രമിക്കാനും സാധിക്കും. 16400 അടി ഉയരത്തിൽ ആയുധങ്ങളും ഇന്ധനവുമായി പറക്കാനുമാകും.
ഇതിനു വിപരീതമായി, ഇരട്ട സീറ്റർ കൂടിയായ ബോയിംഗിന്റെ AH‑64E അപ്പാച്ചെയ്‌ക്ക് പരമാവധി ടേക്ക്-ഓഫ് ഭാരം 10,432 കിലോഗ്രാം ആണ്. മണിക്കൂറിൽ 265 കിലോമീറ്റർ ക്രൂയിസ് വേഗതയുമുണ്ട് . പ്രചണ്ഡ് ഉയർന്ന പ്രവർത്തന പരിധിയും ദീർഘദൂര ശ്രേണിയും വാഗ്ദാനം ചെയ്യുമ്പോൾ, പേലോഡ് ശേഷി, കയറ്റ നിരക്ക്, വേഗത എന്നിവയിൽ അപ്പാച്ചെ മികച്ചതാണ്.
രാജസ്ഥാൻ, പഞ്ചാബ് പോലുള്ള പരന്ന സമതലങ്ങൾ, മരുഭൂമികൾ, അർദ്ധ മരുഭൂമി പ്രദേശങ്ങൾ എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾക്ക് അനുയോജ്യമാണ് അപ്പാച്ചെ . അതിന്റെ ഭാരമേറിയ നിർമ്മാണവും കൂടുതൽ പേലോഡ് ശേഷിയും ദുർഘട പരിതസ്ഥിതികളിൽ അതിന്റെ ശേഷി വർധിപ്പിക്കുന്നു.നിലവിൽ ഇന്ത്യ അപ്പാച്ചെ ഹെലികോപ്റ്ററുകൾക്ക് ഓർഡർ നൽകിയെന്നും അതിനായി കാത്തിരിക്കുകയാണെന്നുമാണ് റിപ്പോർട്ടുകൾ.