
ആലപ്പുഴ: കായംകുളം കായലിൽ കാലും കൈയും കെട്ടിയിട്ട നിലയിൽ സ്ത്രീയുടെ മൃതദേഹം. കനകക്കുന്നിൽ നിന്നും രണ്ടും ദിവസം മുമ്പ് കാണാതായ എൺപതുകാരി തങ്കമ്മയുടെ മൃതദേഹമാണ് കണ്ടുകിട്ടിയത്. കല്ല് ഉപയോഗിച്ച് മൃതദേഹം താഴ്‌ത്തിയിരുന്നു. സംഭവം കൊലപാതകമെന്ന സംശയത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്.
ഒറ്റയ്‌ക്ക് താമസിച്ചിരുന്ന തങ്കമ്മയെ രണ്ടു ദിവസമായി കാണാനില്ലായിരുന്നുവെന്ന് കാണിച്ച് നാട്ടുകാർ മക്കളെ വിവരം അറിയിച്ചിരുന്നു. ഇന്നലെ മകൾ വീട്ടിലെത്തി പരിശോധിച്ചിട്ടും തങ്കമ്മയെ കു റിച്ച് ഒരു വിവരവും കിട്ടിയിരുന്നില്ല. തുടർന്ന് കനകക്കുന്ന് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പോലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇന്നു രാവിലെ മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളികൾ കായലിന് നടുവിൽ മൃതദേഹം കണ്ടെത്തുന്നത്.
പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തിയപ്പാൾ കൈയും കാലും കെട്ടിയിട്ട് കല്ല് ഉപയോഗിച്ച് മൃതദേഹം താഴ്‌ത്തിയ നിലയിലുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം മൃതദേഹം കായലിൽ കെട്ടി താഴ്‌ത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ നിന്നും മനസിലാകുന്നത്. മൃതദേഹത്തിൽ ആഭരണങ്ങളൊന്നുമില്ല. മോഷണവുമായി ബന്ധപ്പെട്ടാണോ കൊലപാതകമെന്ന സംശയവും ഉയരുന്നുണ്ട്.