Kerala

മാസപ്പടി കേസ്; സിഎംആർഎൽ ഹർജി ഹൈക്കോടതി തള്ളി, ഇഡി അന്വേഷണം തുടരാം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ പ്രതിയായ സി.എം.ആർ.എൽ (CMRL) മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കമ്പനി ഉദ്യോഗസ്ഥർ ഇ.ഡിക്ക് മുന്നിൽ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

സി.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയും കമ്പനിയും നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഇതോടെ മാസപ്പടി കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള ഇഡി അന്വേഷണം തുടരും. വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷൻസും സി.എം.ആർ.എല്ലും തമ്മിലുള്ള ഇടപാടുകളിലാണ് അന്വേഷണം.

ഇ.ഡി അയച്ച സമൻസുകൾ ചോദ്യം ചെയ്തും അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുമാണ് സി.എം.ആർ.എൽ കോടതിയെ സമീപിച്ചത്. എന്നാൽ അന്വേഷണത്തിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. നേരത്തെ ഇതേ കേസിൽ ചില ഉദ്യോഗസ്ഥർക്കെതിരെയുള്ള കർശന നടപടികൾ കോടതി തടഞ്ഞിരുന്നു. പുതിയ ഉത്തരവോടെ ഈ തടസവും നീങ്ങും.

മാസപ്പടി ഇടപാട് ആദായ നികുതി ഇന്ട്രിം സെറ്റിൽമെന്‍റ് ബോർഡ് തീർപ്പാക്കിയതാണെന്നും ഇനി മറ്റ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് സിഎംആർഎൽ ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ വിധി വന്നതോടെ സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്ത ഉൾപ്പെടെയുള്ള പ്രമുഖർക്ക് ഇ.ഡി വീണ്ടും സമൻസ് അയക്കും. വരും ദിവസങ്ങളിൽ വീണ വിജയനെ ചോദ്യം ചെയ്യാൻ വിളിക്കുമോ എന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്.

സി.ബി.ഐ (CBI), സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) എന്നിവരുടെ അന്വേഷണത്തിനെതിരെയും നടപടികൾക്കെതിരെയും സി.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയും കമ്പനിയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Recent Posts