തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ തിങ്കളാഴ്ച രാത്രി വൈകി എസ് എഫ് ഐ- കെ എസ് യു സംഘര്‍ഷം. രാത്രി 10.30 ഓടെ പാളയത്ത് ഇരുവിഭാഗവും തമ്മിലടിച്ചു. പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു.ലാത്തി വീശിയ പൊലീസ് കണ്ണീര്‍വാതകവും പ്രയോഗിച്ചു.
സെക്രട്ടേറിയറ്റിലേക്ക് പ്രകടനം നടത്തിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പൊലീസ് വാഹനം ആക്രമിച്ചു.തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്നു..കെ എസ് യു പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതാണ് അക്രമമുണ്ടാകാന്‍ കാരണമെന്ന് എസ് എഫ് ഐക്കാര്‍ കുറ്റപ്പെടുത്തി.എന്നാല്‍ എസ് എഫ് ഐക്കാര്‍ തങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞതാണ് സംഘര്‍ഷമുണ്ടാക്കിയതെന്നാണ് കെ എസ് യു ആരോപണം.പൊലീസിന്റെ ലാത്തി പിടിച്ചു വാങ്ങി പരസ്പരം ആക്രമിക്കുന്ന സ്ഥിതിയുമുണ്ടായി.
സംഘര്‍ഷത്തെ തുടര്‍ന്ന് സി പി എം ആക്ടിംഗ് ജില്ലാ സെക്രട്ടറി എ എ റഹിം, എം വി ജയരാജന്‍ എന്നീ നേതാക്കള്‍ സംഘര്‍ഷ സ്ഥലത്തെത്തി. പൊലീസിനെ നേതാക്കള്‍ കുറ്റപ്പെടുത്തി.സെക്രട്ടേറിയറ്റിന് മുന്നിലെ കുത്തിയിരുപ്പിന് ശേഷം എസ് എഫ് ഐ പ്രവര്‍ത്തകര്‍ കേരള സര്‍വകലാശാലയിലേക്ക് മടങ്ങി.ചൊവ്വാഴ്ച സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തുമെന്ന് നേതാക്കള്‍ പറഞ്ഞു.സംസ്ഥാന വ്യാപക പ്രതിഷേധത്തിനും ആഹ്വാനമുണ്ട്.
തിങ്കളാഴ്ച നടന്ന സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐ ഭൂരിഭാഗം സീറ്റിലും വിജയിച്ചു. എന്നാല്‍ സെനറ്റില്‍ നാല് സീറ്റ് കെ എസ് യു നേടി. തുടര്‍ന്ന് രണ്ട് സംഘടനകളുടെയും വിജയാഹ്ലാദ പ്രകടനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
















