പാലക്കാട് : അട്ടപ്പാടിയില്‍ മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ 12 പ്രതികളുടെ ശിക്ഷ വര്‍ദ്ധിപ്പിച്ച് ഹൈക്കോടതി.ഇവര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു. രണ്ട് മുതല്‍ 15 വരെ പ്രതികള്‍ക്കാണ് ജീവപര്യന്തം.
രണ്ടാം പ്രതി മരയ്‌ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി കുരിക്കള്‍ സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോന്‍, 12ാം പ്രതി സജീവ്, 13-ാം പ്രതി സതീഷ്, 14-ാം പ്രതി ഹരീഷ്, 15-ാം പ്രതി ബിജു എന്നിവരുടെ ശിക്ഷയാണ് വര്‍ധിപ്പിച്ചത്.വിചാരണ കോടതി പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവുശിക്ഷയായിരുന്നു വിധിച്ചത്.
പതിനാറാം പ്രതിയുടെ ശിക്ഷ ഉയര്‍ത്തണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി അംഗീകരിച്ചു. പ്രതിക്ക് ഒരു വര്‍ഷം തടവ് വിധിച്ചു. വിചാരണക്കോടതി ഇയാള്‍ക്ക് മൂന്ന് മാസമായിരുന്നു ശിക്ഷ വിധിച്ചിരുന്നത്.ഒന്നാം പ്രതി മേച്ചേരില്‍ ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുല്‍ കരീം എന്നിവരെ വെറുതെ വിട്ട വിചാരണാ കോടതി നടപടി ഹൈക്കോടതി ശരിവച്ചിരുന്നു.
അമ്മ മല്ലിക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു.
2018 ഫെബ്രുവരി 22നായിരുന്നു പാലക്കാട് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകന്‍ മധുവിനെ(27) അരിയും പലചരക്ക് സാധാനങ്ങളും മോഷ്ടിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. 2018 മേയ് 20-ന് കുറ്റം നടന്ന് 90 ദിവസത്തിനകം അഗളി പൊലീസ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍ 16 പേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സംഭവം നടന്ന് അഞ്ചുവര്‍ഷത്തിന് ശേഷം, 2023 ഏപ്രില്‍ അഞ്ചിന് കേസില്‍ കോടതി ശിക്ഷാവിധി പറഞ്ഞു. പതിനാറ് പ്രതികളില്‍ 14 പേര്‍ കുറ്റക്കാരെന്ന് മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടിക വര്‍ഗ പ്രത്യേക കോടതി കണ്ടെത്തി.13-പേര്‍ക്ക് മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്‌ക്ക് ഏഴുവര്‍ഷം കഠിനതടവ് ശിക്ഷയാണ് വിചാരണ കോടതി വിധിച്ചത്.
















