മുംബൈ: കോളേജിലേക്ക് പോകുന്നതിനിടെ കാണാതായ മെഡിക്കൽ വിദ്യാർത്ഥിയെ ഭിക്ഷാടകർക്കൊപ്പം കണ്ടെത്തി. കാണാതായി 47 ദിവസങ്ങൾക്ക് ശേഷമാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്. മാനസികാരോഗ്യ പ്രശ്നങ്ങളുള്ള നന്ദേഡ് സ്വദേശിയെയാണ് കാണാതായത്. മുംബൈ പൊലീസിന്റെ പരിശോധനയ്‌ക്കിടെയാണ് യുവാവിനെ മലാഡിലെ എസ്.വി റോഡിൽ നിന്ന് കണ്ടെത്തിയത്.
തളര്‍ന്ന് അവശനായി അഴുക്കുപുരണ്ട വേഷത്തില്‍ റോഡരികില്‍ ഭിക്ഷയാചിക്കുകയായിരുന്നു യുവാവ്. വിറച്ചു കൊണ്ടു മെല്ലെ സംസാരിക്കുന്ന യുവാവിനോടു വിവരങ്ങള്‍ ചോദിച്ചപ്പോഴാണു മുംബൈ പൊലീസ് ആളെ തിരിച്ചറിഞ്ഞത്.
25 വയസുള്ള അഭയ് സുരേഷ് ബെൽകോണി ബി.എച്ച്.എം.എസ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ്. ഏപ്രിൽ നാലിന് ജൽഗാവിലെ കോളേജിലേക്ക് പോകുന്നതിനിടെയാണ് ഇയാളെ കാണാതായത്. ട്രെയിൻ യാത്രയ്‌ക്കിടെ ബാഗും മൊബൈൽ ഫോണും പണവും തിരിച്ചറിയൽ രേഖകളും നഷ്ടപ്പെട്ടതോടെ മുംബൈയിൽ കുടുങ്ങിപ്പോവുകയായിരുന്നെന്നാണ് നിഗമനം.
മുന്‍പേ തന്നെ ചെറിയ രീതിയില്‍ മാനസിക ബുദ്ധിമുട്ട് നേരിട്ടിരുന്ന യുവാവിനു ബാഗ് പോയതോടെ മാനസിക സമ്മര്‍ദം കൂടി. എന്തു ചെയ്യണമെന്ന അങ്കലാപ്പില്‍ ഏതൊക്കെ വഴി പോയെന്നോ ഏതെല്ലാം ട്രെയിനുകളില്‍ കയറിയെന്നോ അഭയിനു പറയാനാകുന്നില്ല പിന്നീട് ഭക്ഷണത്തിനായി ഭിക്ഷാടനം ചെയ്യേണ്ട അവസ്ഥയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
യുവാവിനെ കണ്ടെത്തുമ്പോൾ ശാരീരികമായി ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയായതിനാൽ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാനും കഴിയാത്ത നിലയിലാണ്. എന്നാലും സ്വന്തം പേരും സ്ഥലവും അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു.
















