Cricket

ആര്‍ച്ചര്‍ രാജസ്ഥാന് പ്ലേ ഓഫ് സമ്മാനിച്ചു; നിര്‍ണായക മത്സരത്തില്‍ മുംബൈയെ 30 റണ്‍സിന് തോല്‍പ്പിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മുംബൈ: ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ മുംബൈ ബാറ്റര്‍മാരെ എറിഞ്ഞ് വിറപ്പിക്കാന്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് ജയത്തോടെ ഉറപ്പിച്ചത് ഐപിഎല്‍ 2026 പ്ലേ ഓഫ് ബെര്‍ത്ത്. രാജസ്ഥാന് ജയം അനിവാര്യമായ നിര്‍ണായക പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ കീഴടക്കിയത് 30 റണ്‍സിന്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തു. ഇതിനെ പിന്തുടര്‍ന്ന മുംബൈയ്‌ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

206 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ മുംബൈ അക്കൗണ്ട് തുറക്കും മുമ്പേ അപകടകാരിയായ രോഹിത് ശര്‍മയെ(പൂജ്യം) ആര്‍ച്ചര്‍ പുറത്താക്കി. മൂന്നാം ഓവറില്‍ നമന്‍ ധീറിനെ(ആറ്)യും വീഴ്‌ത്തി ആര്‍ച്ചര്‍ മുംബൈയ്‌ക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചു. തൊട്ടടുത്ത ഓവറില്‍ റയാന്‍ റിക്കിള്‍ട്ടണിനെ പുറത്താക്കിക്കൊണ്ട് നാന്ദ്രെ ബര്‍ഗര്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് മികച്ച പിന്തുണ നല്‍കി. പവര്‍ പ്ലേ തീരും മുമ്പേ അപകടകാരിയായ മറ്റൊരു ബാറ്റര്‍ തിലക് വര്‍മയെ കൂടി മുംബൈയ്‌ക്ക് നഷ്ടപ്പെട്ടു.

മത്സരത്തില്‍ ആര്‍ച്ചര്‍ക്ക് പിന്നില്‍ രാജസ്ഥാന് വേണ്ടി രണ്ടാമത്തെ മികച്ച പ്രകടനം കാഴ്‌ച്ചവച്ച ബ്രിജേഷ് ശര്‍മയുടെ വിക്കറ്റ് കൊയ്‌ത്തിന്റെ തുടക്കമായിരുന്നു അത്. ഇതോടെ മുംബൈ 5.1 ഓവറില്‍ നാലിന് 38 എന്ന നിലയില്‍ പരുങ്ങി. രാജസ്ഥാന്‍ അനായാസം ജയത്തിലേക്കും പ്ലേ ഓഫിലേക്കുമെന്ന് തോന്നിച്ചതാണ് പക്ഷെ ആറാം വിക്കറ്റില്‍ ഒരുമിച്ച സൂര്യകുമാര്‍ യാദവും(60) വില്‍ ജാക്‌സും(33) മത്സര ഗതിയെ മാറ്റി. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 63 റണ്‍സാണ് കൂട്ടിചേര്‍ത്തത്. പിന്നീടെത്തിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും(34) വെടിക്കെട്ട് ബാറ്റിങ്ങാണ് കാഴ്‌ച്ചവച്ചത്. മറുവശത്ത് സൂര്യകുമാര്‍ റണ്‍നിരക്ക് താഴാതെ നിലയുറപ്പിക്കുന്ന റോളില്‍ ഗംഭീരമായി മുന്നേറി. ഈ സമയം മുംബൈ മത്സരത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരുന്നു. 15.4-ാം ഓവറില്‍ പാണ്ഡ്യയുടെ നിര്‍ണായക വിക്കറ്റും വീഴ്‌ത്തി ജോഫ്ര വീണ്ടും രക്ഷകനായെത്തി. മത്സരത്തില്‍ നാല് ഓവറുകളില്‍ വെറും 17 റണ്‍സ് മാത്രം വഴങ്ങിയാണ് ആര്‍ച്ചര് മൂന്ന് വിലപ്പെട്ട വിക്കറ്റുകള്‍ നേടിയത്. ഈ മികവിന് ആര്‍ച്ചര്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. നാല് ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടി ബ്രിജേഷും റോള്‍ ഗംഭീരമാക്കി. മറ്റ് ബൗളര്‍മാരില്‍ നാന്ദ്രെ ബര്‍ഗറും യാഷ് രാജ് പുഞ്ജയും രണ്ട് വീതം വിക്കറ്റുകല്‍ നേടി. 17.3-ാം ഓവറില്‍ സൂര്യകുമാര്‍ യാദവ് എട്ടാമനായി പുറത്തായതോടെ മുംബൈ പ്രതീക്ഷകള്‍ അസ്തമിച്ചു. ഷര്‍ദൂല്‍ ഠാക്കൂറും(പത്ത്) എ.എം.ഘസന്‍ഫറും(രണ്ട്) പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന രാജസ്ഥാന്‍ റോയല്‍സിനായി മിക്ക ബാറ്റര്‍മാരും പൊരുതിയെങ്കിലും നല്ലൊരു വ്യക്തിഗത ഇന്നിങ്‌സ് സംഭാവന ചെയ്യാന്‍ ആര്‍ക്കും സാധിച്ചില്ല. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍ നേടിയ 38 റണ്‍സ് ആണ് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. വൈഭവ് സൂര്യവംശി(നാല്) നേരത്തെ പുറത്തായി യശസ്വി ജയ്‌സ്വാള്‍(27), ദസുന്‍ ഷനക(29) എന്നിവര്‍ പൊരുതിയപ്പോള്‍ അത്ഭുത പ്രകടനവുമായി ജോഫ്ര ആര്‍ച്ചറും മികച്ച സംഭാവന നല്‍കിയാണ് മടങ്ങിയത്. 15 പന്തുകള്‍ നേരിട്ട ആര്‍ച്ചര്‍ 32 റണ്‍സെടുത്തു. രവീന്ദ്ര ജഡേജയും(19) നാന്ദ്രെ ബര്‍ഗറും(10) പുറത്താകാതെ നിന്നു. മുംബൈയ്‌ക്ക് വേണ്ടി ദീപക് ചഹറും ഷര്‍ദൂല്‍ ഠാക്കൂറും രണ്ട് വീതം വിക്കറ്റുകള്‍ നേടി.