Kerala

സിപിഎമ്മിലെ ഒബിസി വിഭാഗം ഇനി ബിജെപിയിലേക്കൊഴുകും; രാജീവിന്റെ നേതൃത്വത്തില്‍ ബിജെപി ഇനി കുതിച്ചുവളരും

സെക്യുലര്‍ പൊളിറ്റിക്സ് എന്നൊക്കെ പറ‍ഞ്ഞാലും പൊതുനയം രൂപീകരിക്കുമ്പോള്‍ ജാതി മതസമവാക്യങ്ങളാണ് ആധിപത്യം പുലര്‍ത്തുന്നതെന്ന് രാഷ്ടീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവന്തപുരം: കേരളത്തിലെ ഒബിസി വിഭാഗത്തെ കൂടെ നിര്‍ത്താന്‍ ഇനി എത്ര കാലം സിപിഎമ്മിന് സാധിക്കും? സെക്യുലര്‍ പൊളിറ്റിക്സ് എന്നൊക്കെ പറ‍ഞ്ഞാലും പൊതുനയം രൂപീകരിക്കുമ്പോള്‍ ജാതി മതസമവാക്യങ്ങളാണ് ആധിപത്യം പുലര്‍ത്തുന്നതെന്ന് രാഷ്ടീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ചിലര്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഉപേക്ഷിച്ച് പാര്‍ട്ടിക്കെതിരെ വോട്ട് ചെയ്തു, ചിലര്‍ പാര്‍ട്ടിക്ക് ഉള്ളില്‍ നിന്നു തന്നെ സിപിഎമ്മിനെതിരെ വോട്ട് ചെയ്തു. ജീര്‍ണ്ണതകള്‍ ഒട്ടേറെ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായി. ആദര്‍ശം എന്ന നിലയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്കില്ലാതായി. ആഗോള രാഷ്‌ട്രീയം അങ്ങിനെയാണ് മുന്നേറിയത്. സോഷ്യലിസ്റ്റ് ആശയങ്ങള്‍ കാലഹരണപ്പെട്ടു. ചൈനപോലും ബിസിനസിലേക്ക് പോകുന്നു.

ചങ്ങാത്തമുതലാളിത്തത്തിലേക്കും കേരളത്തിലെ സിപിഎം മാറി. ഉള്‍പ്പാര്‍ടി ജനാധിപത്യം നഷ്ടപ്പെട്ടു. വിഎസ് ഉണ്ടായിരുന്നപ്പോള്‍ രണ്ട് ഗ്രൂപ്പ് സിപിഎമ്മില്‍ ഉണ്ടായി. എന്നാല്‍ വിഎസിന് ശേഷം ഭരണവും പാര്‍ട്ടിയും ഒരു നേതാവിന്റെ കീഴിലായി. എതിരാഭിപ്രായം പറയുന്നവരെ പുറത്താക്കും.
ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്താന്‍ ഭൂരിപക്ഷത്തെ വെറുപ്പിച്ചു. പിന്നീട് ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ന്യൂനപക്ഷം യൂഡിഎഫിലേക്ക് പോയി. വെള്ളാപ്പള്ളി നടേശന്‍ മുസ്ലിം ആധിപത്യത്തെ ചോദ്യം ചെയ്തപ്പോള്‍ അതിനെതിരെ മിണ്ടാന്‍ പിണറായിയ്‌ക്കായില്ല. ശബരിമല അയ്യപ്പസംഗമത്തില്‍ വെള്ളാപ്പള്ളിയെ കൊണ്ടുവന്നപ്പോള്‍ ന്യൂനപക്ഷം ഒന്നടങ്കം സിപിഎമ്മിന് എതിരെ നിന്നു. ശബരിമല സ്വര്‍ണ്ണക്കൊള്ള ഭൂരിപക്ഷ ഹിന്ദുസമുദായത്തെ കൂടി വെറുപ്പിച്ചു.

ഇനി ഒരു തിരുത്തല്‍ സിപിഎമ്മില്‍ ഉണ്ടാകുമോ? കമ്മ്യൂണിസം പണ്ട് പാര്‍ലമെന്‍ററി ജനാധിപത്യത്തെ നിഷേധിച്ച കാലമുണ്ടായിരുന്നു. 1948ലെ കല്‍ക്കത്താ തീസീസ് എല്ലാം അതാണ്. 1958കളില്‍ വീണ്ടും ഭരണം പിടിക്കല്‍ പ്രധാനമാണെന്നും പാര്‍ലമെന്‍ററി ജനാധിപത്യം പ്രധാനമാണെന്നുമുള്ള ചിന്താഗതി വന്നു. കോണ്‍ഗ്രസിനെ ഭരണത്തില്‍ നിന്നും മാറ്റാ‍ന്‍ ഏത് ചെുകുത്താനുമായി കൂട്ടുകൂടാം എന്ന ചിന്താഗതി വന്നു.

ഇഎംഎസിന്റെ കാലത്ത് സിപിഎമ്മിന് ഒരു സമുദായത്തേയും പ്രീണിപ്പിക്കേണ്ട എന്ന നിലപാടുണ്ടായിരുന്നു. 1987ലെ ജയം അതിന്റെ ഭാഗമായിരുന്നു. കര്‍ഷകത്തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കി. 1991ല്‍ രാജീവ് ഗാന്ധിക്ക് അനുകൂലമായ തരംഗം സിപിഎമ്മിനെ തകര്‍ത്തു. പിന്നീട് കേരളകോണ്‍ഗ്രസിനെക്കൂടി കൂടെക്കൂട്ടാം എന്ന ചിന്താഗതി വന്നു.

ഇപ്പോള്‍ ബിജെപി ഹിന്ദുസമുദായത്തെ സംഘടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഈഴവ സമുദായം കൂടുതലായി ബിജെപിയിലേക്ക് വന്നു. ഒബിസി വിഭാഗം ഇനി സിപിഎമ്മിന്റെ കൂടെ നില്‍ക്കുമോ എന്നതാണ് വെല്ലുവിളി. പക്ഷെ അത് എളുപ്പമല്ല. ഒബിസി വിഭാഗം കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴുകുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, പ്രതിപക്ഷ നേതാവായി പിണറായി വിജയന്‍ വന്നതും സിപിഎമ്മിനെ ക്ഷീണിപ്പിക്കും. യാതൊരുവിധ നൂതനമായ ആശയവും ഇല്ലാത്ത പാര്‍ട്ടിയായി ഇടതുപക്ഷങ്ങള്‍ മാറിക്കഴിഞ്ഞിരിക്കുന്നു.

Recent Posts