ചെന്നൈ: ശൗര്യത്തിന്റെ, ആക്രമണത്തിന്റെ നായയായി അറിയപ്പെടുന്ന നായ് ജനുസ്സാണ് രാജപാളയം. പണ്ട് ബ്രിട്ടീഷുകാരും ഫ്രാന്‍സുകാരും തമ്മില്‍ ഇന്ത്യയില്‍ നടന്ന യുദ്ധമായ .കർണ്ണാട്ടിക് യുദ്ധത്തിൽ ബ്രിട്ടീഷ് പാളയത്തിലേക്ക് ആക്രമണം നടത്താൻ രാജപാളയത്തേയും ഉപയോഗിച്ചു എന്ന ചരിത്രം തന്നെ ഈ നായയുടെ ആക്രമണവീര്യത്തിന്റെ തെളിവാണ്. ബ്രിട്ടീഷ് പട്ടാളത്തിന്റെ ഉള്ളിലേക്ക് നുഴഞ്ഞു കയറി കുതിരകളെ വിരട്ടിയോടിക്കലായിരുന്നു ഈ യുദ്ധത്തില്‍ രാജപാളയം നായ്‌ക്കളുടെ റോള്‍. ഇന്ന് ഇന്ത്യന്‍ സൈന്യത്തോടൊപ്പം കശ്മീരിന്റെ അതിര്‍ത്തി കാക്കുന്നവരാണ് രാജപാളയം നായ്‌ക്കള്‍. നുഴഞ്ഞുകയറ്റക്കാരായ ഭീകരരെ പിടികൂടുന്നതില്‍ പ്രത്യേകവൈദഗ്ധ്യമുണ്ട് ഇവയ്‌ക്ക്.
വേട്ടപ്പട്ടികളുടെ ഗണത്തിൽപെടുന്നത നായ വർഗ്ഗമാണ് രാജപാളയം. തമിഴ്നാട്ടിലെ വിരുതനഗർ ജില്ലയിൽ ഉൾപ്പെടുന്ന രാജപാളയം എന്ന പട്ടണമാണ് ഇതിന്റെ ജന്മദേശം. അതിനാൽ നായയും അറിയപ്പെടുന്നത് ആ പേരിലാണ്. തമിഴ്നാട്ടിലെ നായക്കര്‍ വിഭാഗത്തില്‍പ്പെട്ടവരുടെ വളര്‍ത്തുനായക്കളായിരുന്നു രാജപാളയം. ആഢ്യത്തിന്റെയും നന്മയുടെയും പ്രതീകമായാണ് ഇവര്‍ രാജപാളയത്തെ കണ്ടുപോന്നിരുന്നത്.
സവിശേഷതകള്‍
ഏകദേശം 24 മുതൽ 28 ഇഞ്ച് വരെ പൊക്കം വയ്‌ക്കുന്ന നായ ഇനമാണിത്. പൂർണ്ണ വളർച്ചയെത്തിയ നായക്ക് 30 കിലോഗ്രാം തൂക്കമുണ്ടാകും. ആണിന് പെണ്ണിനേക്കാൾ അല്പം കൂടി പൊക്കമുണ്ടാകും. വെളുപ്പ് നിറത്തിൽ മാത്രമേ വംശശുദ്ധിയുള്ള രാജപാളയത്തെ കാണാൻ സാധിക്കുകയുള്ളു. പിങ്ക് നിറത്തിലുള്ള മൂക്ക്, കടുത്ത ബ്രൗൺ നിറത്തിലുള്ള കണ്ണൂകൾ, ഏറെ നീളമില്ലാത്തതും മൃദുവായതുമായ് ചെവി എന്നിവയാണ് ചില പ്രത്യേകതകൾ.
കടുവയെ കൊന്ന രാജപാളയം നായ്‌ക്കള്‍
വേട്ടപ്പട്ടികളുടെ സ്വഭാവമാണെങ്കിലും യജമാനനോട് വളരെയധികം സ്നേഹം കാണിക്കുന്നവയാണ് രാജപാളയം. കാവല്‍ നായ്‌ക്കളായി നെല്‍പ്പാടങ്ങള്‍ക്കും ഫാമുകള്‍ക്കും കാവലായി രാജപാളയത്തെ ഉപയോഗിക്കാറുണ്ട്. തങ്ങളുടെ യജമാനനെ രക്ഷിക്കാന്‍ 11 രാജയപാളയം നായ്‌ക്കള്‍ ഒരു കടുവയോട് ഏറ്റുമുട്ടി അതിനെ കൊന്ന കഥ പ്രസിദ്ധമാണ്. കാട്ടുപന്നികളെ വേട്ടയാടാനും തമിഴ്നാട്ടില്‍ രാജപാളയം നായ്‌ക്കളെ ഉപയോഗിക്കാറുണ്ട്.
പക്ഷേ 18ാം നൂറ്റാണ്ടിലെ ബ്രിട്ടീഷുകാരും ഫ്രാന്‍സുകാരും തമ്മിലുള്ള യുദ്ധത്തിന് ശേഷം നാടൻ ഇനമായതിനാൽ രാജപാളയം നായ അവഗണനയിലായിരുന്നു. 1980 കളിൽ ചെന്നൈ സെയ്ദാപ്പേട്ടിൽ തുടങ്ങിയ പ്രജനനകേന്ദ്രത്തിൽ രാജപാളയം, ചിപ്പിപ്പാറ തുടങ്ങിയ നാടൻ ഇനങ്ങൾക്ക് പ്രാധാന്യം നൽകുകയും തമിഴ്നാട്ടിലെ മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ ‘ഡോഗ് ഷോ’കൾ സംഘടിപ്പിക്കുകയും രാജപാളയം എന്ന ജനുസ്സിനെ ആളുകൾ കൂടുതൽ അറിയാനും തുടങ്ങി
ഡാല്‍മേഷ്യന്‍ നായ്‌ക്കളുടെ പ്രജനനത്തിന് വിദേശരാജ്യങ്ങളില്‍ രാജപാളയത്തെ ഉപയോഗിച്ചിരുന്നു. തമിഴ്നാട്ടിലെ ചോളരാജാക്കന്മാരും രാജപാളയം നായ്‌ക്കളെ ഉപയോഗിച്ചിരുന്നു. വംശനാശഭീഷണി നേരിടുന്ന രാജപാളയത്തെ പ്രമുഖ ജൈവവൈവിദ്ധ്യ വിദഗ്ധൻ ഡോ. എസ് .ജിതേഷിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയിൽ പന്തളത്തിനടുത്ത് പ്രവർത്തിക്കുന്ന ‘ഹരിതാശ്രമം’ പാരിസ്ഥിതിക ഗുരുകുലം & ഇക്കസഫി ബയോഡൈവേർസിറ്റി ഗവേഷണകേന്ദ്രം ഒരു രാജപാളയം സംരക്ഷണപദ്ധതി ഒരു ദശാബ്ദക്കാലമായി ഏറ്റെടുത്ത് നടത്തി വരുന്നു.
















