ബലൂചിസ്ഥാൻ: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഒരു റെയിൽവേ ട്രാക്കിന് സമീപമുണ്ടായ ശക്തമായ സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടു. ക്വറ്റയിലെ ചമൻ ഫടക് റെയിൽവേ സ്റ്റേഷന് സമീപമാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഒരു ട്രെയിനിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചതായി പോലീസ് പറഞ്ഞു. സമീപത്ത് നിർത്തിയിട്ടിരുന്ന 10 ഓളം വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
അതി ശക്തമായ സ്ഫോടനത്തിൽ സമീപത്തെ കെട്ടിടങ്ങളുടെ ജനലുകളും ഗ്ലാസ് പാനലുകളും തകർന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തെത്തുടർന്ന്, ക്വറ്റയിലുടനീളമുള്ള സർക്കാർ ആശുപത്രികളിൽ അധികൃതർ കൂടുതൽ സൗകര്യങ്ങളൊരുക്കി. പരിക്കേറ്റവരെ ചികിത്സയ്‌ക്കായി കൊണ്ടുവന്നപ്പോൾ ഡോക്ടർമാരെയും മെഡിക്കൽ സ്റ്റാഫുകളെയും വിളിച്ചുവരുത്തി. പരിക്കേറ്റവരിൽ പലരെയും ആശുപത്രികളിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
സ്ഫോടനത്തെത്തുടർന്ന് പെഷവാറിലേക്ക് പോകുന്ന ജാഫർ എക്സ്പ്രസ് ക്വറ്റ റെയിൽവേ സ്റ്റേഷനിൽ നിർത്തിയതായി റെയിൽവേ അധികൃതർ അറിയിച്ചു. നഗരത്തിലുടനീളം സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്. രക്ഷാപ്രവർത്തനത്തിനും കൂടുതൽ പരിശോധനകൾക്കും ബുദ്ധിമുട്ടില്ലാതെ പ്രവർത്തിക്കാൻ കഴിയുന്ന തരത്തിൽ സ്ഫോടന സ്ഥലത്തിന് സമീപം ആളുകൾ ഒത്തുകൂടരുതെന്ന് ആഭ്യന്തരമന്ത്രിയുടെ വക്താവ് ബാബർ യൂസഫ്‌സായ് അഭ്യർത്ഥിച്ചു.
















