ന്യൂദൽഹി: ദൽഹിയിലെ ഇൻഡ്യാ ഹാബിറ്റാറ്റ് സെന്ററിൽ പൗരാവലിക്കു മുമ്പിൽ പ്രദർശിപ്പിച്ച ഹ്രസ്വ ചിത്രം ‘ഖാദിമ’ വേറിട്ട അനുഭവമായി. ഗൾഫ് നാടുകളിൽ ഗാർഹിക തൊഴിലാളികൾ അനുഭവിക്കുന്ന ചൂഷണത്തിന്റെയും വേദനകളുടെയും നേർക്കാഴ്ചയായ ചിത്രം സിനിമാസ്വാദകരുടെ പ്രശംസ നേടി. കാണികളുടെ ചോദ്യങ്ങൾക്കുത്തരമായി ‘ഖാദിമ’ യുടെ സംവിധായകൻ ഗോവിന്ദ.കെ. സജി ”കഫാല” സമ്പ്രദായം നിരോധിക്കാനുള്ള നടപടികൾ ഗൾഫിലെ സർക്കാരുകൾ സ്വീകരിച്ചെങ്കിലും, അതിലെ ചൂഷണ രീതികൾ ഇന്നും മാറ്റമില്ലാതെ നിലനിൽക്കുന്നതിന്റെ ഉദാഹരണങ്ങൾ നിരത്തി. സ്ത്രീ തൊഴിലാളികളുടെ പാസ്‌പോര്ട്ട് തൊഴിലുടമ പിടിച്ചെടുക്കുന്നതോടെ അവർ അടിമവിലയ്‌ക്ക് വിധിക്കപ്പെട്ടവരായി തീരുന്നു. ഗൾഫിലേക്ക് പോകുന്ന നിസ്സഹായരായ തൊഴിലന്വേഷികൾക്കു അതേക്കുറിച്ചുള്ള ബോധവൽക്കരണം നൽകുക ചിത്രത്തിൻറെ ഒരു പ്രധാന ഉദ്ദേശമായി ആസ്വാദകർ ചൂണ്ടിക്കാട്ടി. ഹാബിറ്റാറ്റ് സെന്ററിന്റെ ഡയറക്ടർ ഡോ. കെ. ജി. സുരേഷ് സംവിധായകന് ഉപഹാരം നൽകി അനുമോദിച്ചു. പത്തു ദിവസങ്ങളിലായി ഇൻഡ്യാ ഹാബിറ്റാറ്റ് സെന്ററിൽ നടക്കുന്ന 18 ാമത് ഹാബിറ്റാറ്റ് ചലച്ചിത്രമേളയിൽ മറ്റു ചില ചിത്രങ്ങളും പ്രദർശിപ്പിച്ചിരുന്നു.
















