Ernakulam

കുസാറ്റിന് നാണക്കേടാകുന്നു ലക്ഷങ്ങൾ ചെലവിട്ട് നവീകരിച്ച ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കളമശേരി: പുതുക്കി നിര്‍മിച്ച കുസാറ്റ് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ഫാനുകള്‍ സ്ഥാപിക്കാതെ അധികൃതര്‍ തുറന്നത് നാണക്കേടാകുന്നു. വേണ്ട സൗകര്യങ്ങള്‍ ഒരുക്കാതെ തെരഞ്ഞെടുപ്പിനു മുന്‍പായി ഓഡിറ്റോറിയം തുറന്നുകൊടുക്കുകയായിരുന്നു.

ഇവിടെ നടക്കുന്ന ചെസ് മത്സരത്തില്‍ പങ്കെടുക്കാനെത്തിയ മത്സരാര്‍ഥികളും രക്ഷിതാക്കളും ചൂട് മൂലം കാറ്റ് കിട്ടാതെ ഏറെ ബുദ്ധിമുട്ടി. ഇതേത്തുടര്‍ന്ന് സംഘാടകര്‍ ഫാനുകള്‍ എത്തിച്ചു പ്രശ്‌നം പരിഹരിക്കുകയായിരുന്നു. മത്സരാര്‍ഥികളില്‍ പകുതിയിലേറെയും കുട്ടികളാണ്. ഓഡിറ്റോറിയത്തില്‍ നിരത്തി പെഡസ്റ്റല്‍ ഫാനുകള്‍ സ്ഥാപിച്ച് ചൂടകറ്റാന്‍ സംഘാടകര്‍ ശ്രദ്ധിച്ചിരുന്നു. എങ്കിലും ഈ ഫാനുകളുടെ സേവനവും ചൂടില്‍ നിന്നു രക്ഷനേടാന്‍ സഹായിച്ചില്ല. നിശബ്ദത വേണ്ട സ്ഥലത്ത് പെഡസ്റ്റല്‍ ഫാന്‍ ശബ്ദം അരോചകമായി.

2023 നവംബര്‍ 25ന് നാല് വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനു ശേഷം ഓഡിറ്റോറിയം അടച്ചിട്ടിരിക്കുകയായിരുന്നു. വിദഗ്ധരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലക്ഷങ്ങള്‍ ചെലവിട്ടു നവീകരണം നടത്തി ഓഡിറ്റോറിയം പരിപാടികള്‍ക്കായി അടുത്തയിടെയാണ് തുറന്നുകൊടുത്തത്. ശാസ്ത്രസാങ്കേതിക വിദ്യയില്‍ മുന്നില്‍ നില്‍ക്കുന്നതായി പറയുന്ന കുസാറ്റ് അധികൃതര്‍ക്ക് നവീകരണം നടത്തിയപ്പോള്‍ ഫാനുകള്‍ സ്ഥാപിക്കുന്ന കാര്യം ശ്രദ്ധിച്ചില്ല എന്നത് വലിയ നാണക്കേട് ആണ്.

സീലിങ് ഫാനിനു പകരം പുറമേ നിന്നു കൊണ്ടുവരുന്ന ഫാനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ പ്ലഗ് പോയിന്റുകള്‍ ഓഡിറ്റോറിയത്തില്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. കുഴിയില്‍ ഇരിക്കുന്ന ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം ആയതിനാല്‍ പ്രകൃതിയുടെ കാറ്റ് കൊണ്ട് ഇരുന്നാല്‍ മതിയെന്ന വിശാല ചിന്തമൂലമായിരിക്കാം ഫാനുകള്‍ സ്ഥാപിക്കാതെ പോയത് എന്നാണ് പൊതു അഭിപ്രായം.