ബീജിംഗ് : ചൈനയിലെ ഷാൻസി പ്രവിശ്യയിലുണ്ടായ ഭയാനകമായ കൽക്കരി ഖനി അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്ത പ്രധാനമന്ത്രി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനും അവിടത്തെ ജനങ്ങൾക്കും അനുശോചനം രേഖപ്പെടുത്തി.
“ചൈനയിലെ ഷാൻസി പ്രവിശ്യയിലുണ്ടായ ഖനി അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ ഞാൻ ദുഃഖിതനാണ്. ഇന്ത്യൻ ജനതയുടെ പേരിൽ, പ്രസിഡന്റ് ഷി ജിൻപിങ്ങിനും ചൈനയിലെ ജനങ്ങൾക്കുമൊപ്പം എന്റെ അനുശോചനം അറിയിക്കുന്നു”- പ്രധാനമന്ത്രി മോദി എഴുതി. ഈ ദുഃഖകരമായ സമയത്ത്, ഇരകളുടെ കുടുംബങ്ങൾക്ക് ശക്തി ലഭിക്കണമെന്നും, കാണാതായവരെ സുരക്ഷിതരായി എത്രയും വേഗം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
ചൈനയിലെ ഷാൻസി പ്രവിശ്യയിലുള്ള ലിയുഷെന്യു കൽക്കരി ഖനിയിലുണ്ടായ വൻ വാതക സ്ഫോടനത്തെ തുടർന്നാണ് ഈ അപകടം സംഭവിച്ചത്. അപകടത്തിൽ ഇതുവരെ 90 പേരെങ്കിലും മരിച്ചു. അപകടസമയത്ത് 247 തൊഴിലാളികൾ ഖനിക്കുള്ളിൽ ജോലി ചെയ്തിരുന്നു. ചിലർ ഇപ്പോഴും അകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടാകാമെന്ന് ഭയപ്പെടുന്നു. ചൈനീസ് സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ സിൻഹുവയുടെ റിപ്പോർട്ട് പ്രകാരം, ബീജിംഗിൽ നിന്ന് ഏകദേശം 520 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ക്വിൻയുവാൻ കൗണ്ടിയിലുള്ള ഖനിയിലാണ് സ്ഫോടനം നടന്നത്. അപകടത്തിന് തൊട്ടുമുമ്പ്, ഖനി സംവിധാനത്തിൽ കാർബൺ മോണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചിരുന്നു.
അപകടത്തെത്തുടർന്ന് ചൈനീസ് അധികൃതർ കർശന നടപടി സ്വീകരിക്കുകയും ഖനി നടത്തുന്ന കമ്പനിയിലെ നിരവധി ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കഴിഞ്ഞ ദശകത്തിൽ ചൈനയിലുണ്ടായ ഏറ്റവും വലുതും മാരകവുമായ കൽക്കരി ഖനി അപകടങ്ങളിലൊന്നായി ഈ സംഭവം കണക്കാക്കപ്പെടുന്നു. അതിജീവിച്ചവരെ കണ്ടെത്താൻ എല്ലാ ശ്രമങ്ങളും നടത്താൻ പ്രസിഡന്റ് ഷി ജിൻപിംഗ് ദുരിതാശ്വാസ, രക്ഷാ സംഘങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മഴക്കാലം കണക്കിലെടുത്ത് ഖനി പ്രദേശത്ത് വെള്ളപ്പൊക്ക പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ഷി ജിൻപിംഗ് പറഞ്ഞു.
















