തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തൻ യു ഖേല്‍ക്കറെ നിയമിച്ചതില്‍ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ.
ബംഗാളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ മനോജ് അഗർവാളിനെ ചീഫ് സെക്രട്ടറി ആക്കിയപ്പോള്‍ വലിയ കൊള്ളയ്‌ക്ക് വലിയ പാരിതോഷികം എന്ന് രാഹുല്‍ഗാന്ധി നിലവിളിച്ചു.കൃത്യം പത്താം ദിവസം കോണ്‍ഗ്രസ് ഭരിക്കുന്ന സർക്കാർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആയിരുന്ന രത്തൻ ഖേല്‍ക്കറെ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി നിയമിച്ചു. കേരളത്തില്‍ എന്താണ് സംഭവിച്ചത് രാഹുല്‍ജി?. കൊള്ളയ്‌ക്കുള്ള പ്രതിഫലം ആണോ അതോ ജനാധിപത്യത്തിൻറെ സൗന്ദര്യമോ ? എന്നും കെ സുരേന്ദ്രൻ എക്‌സില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് കേരളസര്‍ക്കാര്‍ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഡോ. രത്തന്‍ യു ഖേല്‍ക്കറെ മുഖ്യമന്ത്രി വി ഡി സതീശനന്റെ സെക്രട്ടറിയായി നിയമിച്ചതായി പ്രഖ്യാപിച്ചത്. നിയമനവുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. 2003 ബാച്ച് കേരള കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥനായ രത്തന്‍ യു. ഖേല്‍ക്കര്‍ കര്‍ണാടക സ്വദേശിയാണ്.
2024 ഡിസംബര്‍ നാലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അദ്ദേഹത്തെ കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി നിയമിക്കുന്നത്. ആരോഗ്യവകുപ്പ് സെക്രട്ടറി, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ഇന്‍ഫോപാര്‍ക്ക് ചെയര്‍മാന്‍, വിവിധ ജില്ലകളില്‍ കളക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
















