
തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണം എന്ന് അറിയിച്ചുകൊണ്ടുള്ള ശുപാർശ പിൻവലിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശം. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിക്കൊണ്ടുള്ള സര്‍ക്കാർ ശുപാര്‍ശയില്‍ നിയമപ്രശ്നം ഉള്ളതുകൊണ്ടാണ് മുഖ്യമന്ത്രി നിര്‍ദേശം നൽകിയത്. 2026 ഓഗസ്റ്റ് 31നകം കാലാവധി അവസാനിക്കുന്ന ലിസ്റ്റുകൾ നവംബർ 30 വരെ നീട്ടുമെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചത്.
റാങ്ക് ലിസ്റ്റുകള്‍ക്ക് തുല്യ പരിഗണന ഇല്ലെന്ന് കണ്ടെത്തലിനെ തുടർന്നാണ് സർക്കാർ ശുപാർശ പിൻവലിക്കുന്നത്. പിഎസ്‌സിക്ക് കൈമാറിയ ശുപാര്‍ശ പിന്‍വലിക്കണെമെന്നും പുതിയ ശുപാര്‍ശ തയ്യാറാക്കണമെന്നും വി.ഡി. സതീശൻ നിർദേശം നൽകിയിട്ടുണ്ട്. അധിക കാലവധിയില്‍ പിഎസ്‌സി അന്തിമ തീരുമാനം അറിയിക്കും.
റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചിട്ടും ജോലിക്കായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികളുടെ ആവശ്യം പരിഗണിച്ചാണ് കാലാവധി നീട്ടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസങ്ങളിൽ സർക്കാർ വകുപ്പുകളിൽനിന്ന് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് കാരണമായി മന്ത്രിസഭയുടെ ശുപാർശയിലുള്ളത്. ഇടതുപക്ഷ പ്രതിനിധികൾമാത്രമേ നിലവിലെ പി.എസ്.സി.യിൽ അംഗങ്ങളായുള്ളൂ. ശുപാർശ അതേപടി അംഗീകരിക്കണമെന്നില്ല.
ഇടതുസർക്കാരിന്റെ അവസാന നാളുകളിൽ കോളേജ് അധ്യാപകരുടേതുൾപ്പെടെ ചില റാങ്ക്പട്ടികകളിൽ ആദ്യറാങ്കുകാർക്കുപോലും നിയമനം ലഭിക്കാതിരുന്നത് ഏറെ പരാതികൾക്കിടയാക്കിയതാണ്. യുവജനപിന്തുണ ഉറപ്പിക്കുന്നതിനുള്ള തീരുമാനമായിട്ടാണ് പട്ടികയുടെ കാലാവധി നീട്ടൽ ഇപ്പോഴത്തെ സർക്കാർ കാണുന്നത്.