തൃശ്ശൂർ: തൃശ്ശൂർ നഗരത്തിൽ ശിവലക്ഷ്മി അയ്യപ്പൻ എന്ന ആന ഇടഞ്ഞു. കൊല്ലത്ത് നിന്ന് ഫോട്ടോഷൂട്ടിനായി രണ്ടുദിവസം മുൻപ് തൃശൂരിൽ എത്തിച്ച ആനയാണ് ഇടഞ്ഞത്. വീടിന്റെ മതിൽ, കാറുകൾ എന്നിവ ആന തകർത്തു. നാലുകാറുകൾ തകർത്തെന്നാണ് വിവരം.
ടൗൺ ഹാൾ പരിസരത്തുനിന്ന് ആന ഇടഞ്ഞ് ഓടുകയായിരുന്നു. പട്ടിയെ കണ്ട് ഭയപ്പെട്ട് ഓടുകയായിരുന്നുവെന്നാണ് പാപ്പാൻ പറയുന്നത്. പ്രദേശത്തുണ്ടായിരുന്ന ഓട്ടോ റിക്ഷയും കാറും ആന തകർത്തു. വീടുകളുടെ ഗേറ്റുകളും തകർത്തിട്ടുണ്ട്. ചെമ്പുക്കാവ് മ്യൂസിയം ഭാഗത്തുനിന്ന് ഇടഞ്ഞോടിയ ജനവാസമേഖലയിലൂടെ ഏതാണ്ട് രണ്ടുകിലോമീറ്ററിലേറെ വഴിയിലുള്ളതെല്ലാം തകർത്ത് മുന്നോട്ടോടി. ഓഫീസ് സമയമായതിനാൽ റോഡിൽ നിറയെ വാഹനങ്ങളായിരുന്നു. യാത്രക്കാർ വാഹനങ്ങൾ വഴിയിൽ നിർത്തി ഇറങ്ങിയോടുകയായിരുന്നു.
രണ്ടര കിലോമീറ്ററോളം ഓടിയശേഷം ഒരു വീടിന്റെ പിന്നിൽ ആന നിലയുറപ്പിച്ചു. ആനയെ തളയ്‌ക്കാൻ ശ്രമം തുടരുകയാണ്. ആനയുടെ ചെവിയിലും നെറ്റിയിലും മുറിവേറ്റിട്ടുണ്ട്. എലിഫെന്റ് സ്ക്വാഡ് സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ അടിയന്തര നടപടിയെടുക്കാൻ സിസിഎഫിനോട് വനം മന്ത്രി ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു.
















