തിരുവനന്തപുരം: കിഴക്കമ്പലം മലയിടംതുരത്ത് കുടിയൊഴുപ്പിക്കൽ വിഷയത്തിൽ ഇടപെട്ട് സർക്കാർ. ഒഴിപ്പിക്കൽ നടപടിയിൽ പ്രദേശവാസികളുമായി ചർച്ച നടത്താൻ എറണാകുളത്ത് നിന്നുള്ള മന്ത്രി റോജി എം ജോണിനെയും വി പി സജീന്ദ്രൻ എംഎൽഎയെയും മുഖ്യമന്ത്രി വി ഡി സതീശൻ ചുമതലപ്പെടുത്തി
ഉന്നതി ഒഴിപ്പിക്കൽ നടപടിയിൽ കോടതിയോട് സാവകാശം ചോദിക്കാൻ ഇന്നലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിൽ തീരുമാനം എടുത്തിരുന്നു. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് സിൻഹ, ഡിജിപി റവാഡ ചന്ദ്രശേഖർ, പോലീസ് ഉപദേഷ്ടാവും മുൻ ഡിജിപിയുമായ ഹേമചന്ദ്രൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കോടതിയെ സാഹചര്യം ബോദ്ധ്യപ്പെടുത്തുമെന്നും കോടതിയുടെ നിർദ്ദേശത്തോടെ മാത്രമായിരിക്കും തുടർനടപടി സ്വീകരിക്കുകയെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. വിഷയത്തിൽ എൽഡിഎഫ് നടത്തുന്നത് രാഷ്‌ട്രീയ മുതലെടുപ്പാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ പത്ത് വർഷക്കാലം ഒന്നും ചെയ്യാതിരുന്ന സർക്കാരാണ് ഇപ്പോൾ അധികാരത്തിൽ വന്ന് ദിവസങ്ങൾ മാത്രമായ ഒരു സർക്കാരിനെ കുറ്റം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്‌നം രമ്യമായി എത്രയും വേഗം പരിഹരിക്കാനാണ് യുഡിഎഫ് സർക്കാരിൻറെ ശ്രമം.
















