Samskriti

ഗൗതമ ബുദ്ധനും വിവേകാനന്ദ സ്വാമികളും

Published by
മധു ഇളയത്

കൊട്ടാരം വിട്ടിറങ്ങിയ സിദ്ധാര്‍ത്ഥന്‍ നിരഞ്ജനയുടെ തീരത്തുള്ള ബോധിവൃക്ഷത്തണലില്‍ ധ്യാനലീനനായിരുന്നത് ഏഴ് പകലും ഏഴു രാത്രിയുമാണ്. അപ്പോഴെല്ലാം നക്ഷത്രങ്ങള്‍ തലയ്‌ക്കു മുകളിലൂടെ ചലിക്കുകയും സമയനദി നിശബ്ദമായി ഒഴുകുകയും ചെയ്തു. മായ എന്ന സാര്‍വത്രിക രോഗത്തിന്റെ പ്രതിവിധി കണ്ടെത്തിയ ബുദ്ധനായാണ് ഏഴുനാളിനു ശേഷം അദ്ദേഹം ഉണര്‍ന്നെഴുന്നേറ്റത്. അതിനെല്ലാം ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ് മറ്റൊരു യുവസംന്യാസി, കന്യാകുമാരിയിലെ നിശബ്ദമായ കോണില്‍ നിന്ന് ത്രിവേണി സംഗമസ്ഥാനത്തേക്കുറ്റു നോക്കി ധ്യാനിച്ചപ്പോഴും തലക്കു മുകളില്‍ നക്ഷത്രങ്ങള്‍ ചലിച്ചുകൊണ്ടിരിക്കുകയും സമയനദി നിശബ്ദമായി ഒഴുകുകയും ചെയ്തുകൊണ്ടിരുന്നു. അപ്പോള്‍ ആ യുവസംന്യാസിയുടെയും ഉള്ളില്‍ മുഴങ്ങിയത് ദാരിദ്ര്യത്തിന്റെയും അജ്ഞതയുടെയും ചങ്ങലകളില്‍ ബന്ധിക്കപ്പെട്ട സമൂഹത്തിനായുള്ള ശാന്തിമന്ത്രമായിരുന്നു.

ആ നിശബ്ദതയില്‍ സനാതന ഭാരതത്തെ വീണ്ടെടുക്കുന്നതിനുള്ള പ്രതിജ്ഞ പിറന്നു. ബുദ്ധന്‍ ഗംഗാതടങ്ങളിലൂടെ നടന്നതുപോലെ, വിവേകാനന്ദ സ്വാമികള്‍ ഭാരതത്തിലെമ്പാടും സഞ്ചരിച്ചു. ആ യാത്രകളില്‍ രണ്ടുപേരും മുന്നോട്ട് നടന്നത് ഹൃദയത്തിലുറപ്പിച്ച ലക്ഷ്യത്തെ മാത്രം മുന്‍നിര്‍ത്തിയാണ്. മനുഷ്യഹൃദയത്തിന്റെ ഭൂപടം മാത്രമായിരുന്നു അവരിരുവരും കൈവശം വച്ചത്.

രണ്ടു കാലങ്ങളില്‍ ആയിരുന്നെങ്കിലും, രണ്ടുപേരുടെയും ഉണര്‍വുകള്‍ സ്വകാര്യ വിജയങ്ങളായിരുന്നില്ല. ലോകത്തിന്റേതായിരുന്നു ആ ഉണര്‍ച്ചകള്‍. നിര്‍വാണത്തിന്റെ നിശബ്ദതയിലേക്ക് അപ്രത്യക്ഷനാകാനുള്ള അസുലഭാവസരത്തെ നിരാകരിച്ച ബുദ്ധന്‍ നാല്പത്തഞ്ച് വര്‍ഷക്കാലം ദുഃഖത്തിന് കുറുകെ പാലമായി മാറി. ജനലക്ഷങ്ങള്‍ അതിലൂടെ ആത്യന്തിക ദുഃഖത്തിന്റെ സാഗരം കടന്നു. വിവേകാനന്ദ സ്വാമികള്‍ക്കും ധ്യാനത്തിന്റെ ഏകാന്ത ആനന്ദം തേടാമായിരുന്നു, പക്ഷേ അദ്ദേഹം ഉഗ്രനും ആര്‍ദ്രനുമായെഴുന്നേറ്റ് തന്റെ രാജ്യത്തിന്റെ ഉറങ്ങുന്ന ആത്മാവിനെ ഉണര്‍ത്തുകയാണ് ചെയ്തത്.

രണ്ടുപേരുടെയും സിദ്ധാന്തങ്ങളുടെ നൈര്‍മല്യം ആദര്‍ശശുദ്ധിയുടേതായിരുന്നു. ബുദ്ധന്റെ ധര്‍മ്മം വേദങ്ങളുടെ നിഷേധമായിരുന്നില്ല, അതിലെ ആന്തരിക സത്തയിലേക്കുള്ള തിരിച്ചുവരവായിരുന്നു. വിവേകാനന്ദ സ്വാമികളുടെ വേദാന്തമാകട്ടെ ആചാരങ്ങളുടെ തിരസ്‌കരണമായിരുന്നില്ല അതിന്റെ നേരായ പുനര്‍ജന്മമായിരുന്നു. മതമെന്നത് പുറമെ ധരിക്കുന്ന വസ്ത്രമല്ല, ലോകത്തെ കാണുന്ന വെളിച്ചമാണെന്നാണ് അവര്‍ ഇരുവരും ഓര്‍മ്മിച്ചു കൊണ്ടേയിരുന്നത്.

അജ്ഞതയിലുഴറുന്ന സമൂഹത്തിന്റെ കാഴ്ച ഇരുവരെയും ഒരുപോലെ വികാരഭരിതരാക്കിയെങ്കിലും അവരിരുവരും നിസ്സഹായരായ കാഴ്ചക്കാരായി നിന്നതേയില്ല. അവര്‍ നേരിട്ട വെല്ലുവിളികളാകട്ടെ ലോകത്തിന്റെ ദുര്‍ബലതയെക്കുറിച്ചും കരുണയുടെ ആവശ്യകതയെക്കുറിച്ചും നിരന്തരം മന്ത്രിച്ചു കൊണ്ടിരുന്നു. ആ മന്ത്രണങ്ങളില്‍ നിന്നാണവര്‍ സാമ്രാജ്യങ്ങളെ പോലും അതിജീവിക്കുന്ന തത്ത്വചിന്തകള്‍ക്കു രൂപം നല്‍കിയത്.

‘സ്വയം ഒരു വിളക്കാവുക’ ബുദ്ധന്‍ പറഞ്ഞു. ‘എഴുന്നേല്‍ക്കൂ, ഉണരൂ’ വിവേകാനന്ദ സ്വാമികള്‍ പറഞ്ഞു. ഒരാള്‍ ആസക്തിയില്‍ നഷ്ടപ്പെട്ട ആത്മാവിനെ അഭിസംബോധന ചെയ്തപ്പോള്‍ മറ്റൊരാള്‍ സമ്പന്ന പൈതൃകം മറന്ന രാഷ്‌ട്രത്തെയാണ് അഭിസംബോധന ചെയ്തത്. രണ്ട് ആഹ്വാനങ്ങളിലും മുഴങ്ങിയത് ഒരേ സംഗീതം. സ്വാതന്ത്ര്യത്തിനായുള്ള മനുഷ്യന്റെ ദാഹത്തെ ഉണര്‍ത്താനുള്ള സംഗീതം.

ചരിത്രത്തിന്റെ നിശബ്ദതയില്‍, ചക്രവര്‍ത്തിമാരുടെ കല്പനകളേക്കാളുച്ചത്തില്‍ ഋഷിമാരുടെ ശാന്തിമന്ത്രങ്ങള്‍ പ്രതിധ്വനിച്ച പവിത്രഭൂമിയില്‍, നൂറ്റാണ്ടുകളുടെ വ്യത്യാസത്തിലുയര്‍ന്നു വന്ന രണ്ട് അഗ്‌നിജ്വാലകള്‍, ഭഗവാന്‍ ബുദ്ധനും സ്വാമി വിവേകാനന്ദനും. ഇരുപത്തിയഞ്ചു നൂറ്റാണ്ടുകളുടെ വ്യത്യാസത്തില്‍ ജനിച്ചെങ്കിലും, വിമോചനത്തിന്റെയും കാരുണ്യത്തിന്റെയും മറ്റുള്ളവര്‍ക്കായി ത്യജിച്ച ജീവിതത്തിന്റെയും ഒരേ ഭാഷ സംസാരിച്ചവര്‍. കഷ്ടപ്പാടുകളുടെ കടലിലേക്ക് നീന്തി, അവര്‍ അത് സുഖപ്പെടുത്താനുള്ള ജ്ഞാനവുമായി മടങ്ങിയെത്തി. ഒരാള്‍ അത്തിമരത്തണലില്‍ രാജകീയ പൈതൃകത്തെ ഉപേക്ഷിച്ചു. മറ്റൊയാള്‍ തന്റെ രാജ്യത്തെക്കുറിച്ചുള്ള ദുഃഖഭാരത്തില്‍ ബൗദ്ധിക പ്രശംസയുടെ പുരസ്‌കാരങ്ങളെയും കൈവെടിഞ്ഞു. ആ പരിത്യാഗങ്ങളില്‍ കാലുഷ്യമേതുമില്ലായിരുന്നു. ലക്ഷ്യബോധവും മനുഷ്യവര്‍ഗത്തോടുള്ള അചഞ്ചലമായ സ്‌നേഹവുമായിരുന്നു അതിന്റെ ഊര്‍ജ്ജം.
(തുടരും)

Recent Posts