India

ചൈനീസ് പിഎല്‍-15ഇ മിസൈലിന്റെ മുഴുവന്‍ രഹസ്യങ്ങളും ചോര്‍ത്തി ഇന്ത്യ ; ഇനി ഈ മിസൈല്‍ അയച്ച് പാകിസ്ഥാന് ഇന്ത്യന്‍ വിമാനങ്ങളെ തൊടാന്‍ കഴിയില്ല

പാകിസ്താൻ വ്യോമസേന ഉപയോഗിക്കുന്ന അത്യാധുനിക ചൈനീസ് നിർമ്മിത 'പി.എല്‍-15ഇ മിസൈലിന്‍റെ മുഴുവന്‍ സാങ്കേതിക രഹസ്യങ്ങളും ഇന്ത്യ ചോര്‍ത്തിക്കഴിഞ്ഞിരിക്കുന്നു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിച്ച ചൈനീസ് നിര്‍മ്മിത പിഎല്‍15ഇ മിസൈലിന്റെ മുഴുവന്‍ സാങ്കേതിക രഹസ്യങ്ങളും ഇന്ത്യ ചോര്‍ത്തിക്കഴിഞ്ഞിരിക്കുന്നു. ഈ ചൈനീസ് മിസൈലുകള്‍ക്ക് ഇനി ഇന്ത്യയുടെ യുദ്ധവിമാനങ്ങളെ തൊടാന്‍ കഴിയില്ല.

ഇതോടെ ഈ മിസൈലുകള്‍ക്കായി തുലച്ച കോടികള്‍ പാകിസ്ഥാന് പാഴായി. കാരണം പിഎല്‍-15ഇ എന്ന ചൈനീസ് മിസൈലിന്റെ ആക്രമണം തടയാനുള്ള എല്ലാ സംവിധാനങ്ങളും ഇന്ത്യയിലെ യുദ്ധവിമാനങ്ങളില്‍ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സംഘടനയായ ഡിആര്‍ഡിഒ ഒരുക്കിക്കഴിഞ്ഞു. ഇത് പാകിസ്ഥാന് മാത്രമല്ല, ഈ മിസൈല്‍ ലോകത്തെങ്ങും വില്‍ക്കാന്‍ ശ്രമിക്കുന്ന ചൈനയ്‌ക്കും തിരിച്ചടിയാണ്.

2025 മേയില്‍ ഇന്ത്യ-പാക് അതിർത്തിയില്‍ നടന്ന ഓപ്പറേഷൻ സിന്ദൂർ സൈനിക സംഘർഷ സമയത്താണ് ചൈന നിര്‍മ്മിച്ച പി.എല്‍-15ഇ മിസൈല്‍ പാകിസ്താൻ വ്യാപകമായി ഇന്ത്യയ്‌ക്കെതിരെ ഉപയോഗിച്ചത്. ഈ മിസൈലുകളെ അന്ന് ഇന്ത്യ വിജയകരമായി തകർത്തിരുന്നു. അന്ന് പാകിസ്താൻ വ്യോമസേന തൊടുത്ത ഈ മിസൈലുകളിലൊന്ന് പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ കമാഹി ദേവി ഗ്രാമത്തിന് സമീപം തകരാറുകള്‍ കൂടാതെ ഇന്ത്യയ്‌ക്ക് വീണുകിട്ടിയിരുന്നു. ഈ മിസൈലില്‍ നിന്നാണ് ആഴ്ചകള്‍ നീണ്ട ഗവേഷണങ്ങള്‍ക്ക് ശേഷം ഇന്ത്യൻ ഗവേഷകർ സാങ്കേതിക വിവരങ്ങള്‍ വേര്‍തിരിച്ചെടുത്തത്. ഇത് ഉപയോഗിച്ച്‌ ഇന്ത്യയുടെ പക്കലുള്ള മുൻനിര യുദ്ധവിമാനങ്ങളായ എല്‍.സി.എ തേജസ്, സുഖോയ് എസ്.യു 30 എംകെഐ, റഫാല്‍ എന്നിവയുടെ ഇലക്‌ട്രോണിക് വാർഫെയർ സംവിധാനങ്ങള്‍ ചൈനീസ് മിസൈലിനെ പ്രതിരോധിക്കാൻ തക്കവണ്ണം അപ്ഗ്രേഡ് ചെയ്തുകഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

എങ്ങിനെ ഇന്ത്യ ഇത് സാധിച്ചു?

വീണുകിട്ടിയ കേടുപാടുകളില്ലാത്ത ചൈനയുടെ പിഎല്‍-15ഇ മിസൈല്‍ ഡി.ആർ.ഡി.ഒയുടെ ലാബുകളില്‍ വിശദമായി പരിശോധിച്ചു. ഇതിലൂടെ പി.എല്‍-15ഇ മിസൈലുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ വേർതിരിച്ചെടുത്തു. മിസൈലിന്റെ ഗതിനിയന്ത്രിക്കുന്ന മിനിയേച്ചർ എഇഎസ്‌എ റഡാർ സീക്കറിന്റെ സിഗ്‌നലുകളും ഫ്രീക്വൻസികളും ഇന്ത്യ തിരിച്ചറിഞ്ഞു.

മിസൈല്‍ തൊടുത്തുവിട്ട വിമാനവുമായി ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന സുരക്ഷിത ഡാറ്റാ ലിങ്ക് ഫോർമാറ്റുകളും തിരിച്ചറിഞ്ഞു. ജാമിംഗിനെ പ്രതിരോധിക്കാൻ മിസൈല്‍ ഉപയോഗിക്കുന്ന ഫ്രീക്വൻസി-എജിലിറ്റി ലോജിക്കുകള്‍ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും മനസിലാക്കാനായി. ഇതോടെ ഈ മിസൈലിന്റെ സുപ്രധാന സാങ്കേതിക വിവരങ്ങളാണ് ഇന്ത്യയ്‌ക്ക് ലഭിച്ചത്. ഈ സാങ്കേതിക രഹസ്യങ്ങള്‍ ചൈനീസ് മിസൈലിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങളായി മാറ്റി.

PL-15E-ക്ക് പ്രത്യേകമായി രൂപകല്‍പ്പന ചെയ്‌തിരിക്കുന്ന പുതിയ ജാമിംഗ് ലോജിക്കുകള്‍ ഉള്‍ക്കൊള്ളുന്ന സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകള്‍ ഇതിനകം തന്നെ പ്രധാന IAF യുദ്ധവിമാനങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. തേജസ് Mk1A-യിലെയും നവീകരിച്ച Su-30MKI-യിലെയും തദ്ദേശീയ ഇലക്‌ട്രോണിക് വാർഫെയർ സ്യൂട്ടുകള്‍ വിന്യസിച്ചു. ഫ്രഞ്ച് റാഫേലിന്റെ നൂതന സ്പെക്ട്ര സംവിധാനത്തിലും ഈ സംവിധാനങ്ങള്‍ സജ്ജമാക്കിക്കഴിഞ്ഞു. അതായത്, ചൈനീസ് മിസൈലില്‍ നിന്ന് ചോർത്തിയെടുത്ത വിവരങ്ങള്‍ ഇന്ത്യൻ വ്യോമസേനയുടെ പോർവിമാനങ്ങളിലേക്ക് സോഫ്റ്റ്വെയർ അപ്ഡേറ്റുകളായി നല്‍കി കഴിഞ്ഞു. തദ്ദേശീയ യുദ്ധവിമാനമായ തേജസ്, റഷ്യൻ നിർമിത സുഖോയ് എസ്.യു 30 എം.കെ.ഐ എന്നിവയിലെ ഇലക്‌ട്രോണിക് വാർഫെയർ സംവിധാനങ്ങളിലേക്ക് ഈ മിസൈലിനെ പ്രതിരോധിക്കാനുള്ള പ്രത്യേക ജാമിംഗ് ലോജിക്കുകള്‍ (Jamming Logics) കൂട്ടിച്ചേർത്തു. ഫ്രഞ്ച് നിർമ്മിത റഫാല്‍ വിമാനങ്ങളിലെ അത്യാധുനിക പ്രതിരോധ സംവിധാനമായ സ്പെക്‌ട്രയയിലും (SPECTRA) ഈ പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി നവീകരിച്ചു. ഇതോടെ, ചൈനീസ് പി.എല്‍-15ഇ മിസൈലുകള്‍ ഉപയോഗിച്ച്‌ പാകിസ്താൻ ആക്രമിക്കാൻ മുതിർന്നാല്‍ അവയെ വായുവില്‍ വെച്ച്‌ തന്നെ ജാം ചെയ്യാനും വഴിതിരിച്ചുവിടാനും ഇന്ത്യൻ വ്യോമസേനയ്‌ക്ക് സാധിക്കും.

ആകാശത്ത് ശത്രുവിന്റെ നീക്കങ്ങളെക്കുറിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നല്‍കുന്ന അവാക്സ് വിമാനങ്ങള്‍, ആകാശത്ത് ഇന്ധനം നിറയ്‌ക്കുന്ന വിമാനങ്ങള്‍ തുടങ്ങിയവയെ നശിപ്പിക്കുക എന്നതാണ് ചൈനീസ് മിസൈലായ പിഎല്‍-15ഇയുടെ സവിശേഷത. PL-15ഇയുടെ ദൂരപരിധിയാണ് ശത്രുക്കള്‍ക്ക് പ്രശ്നമാകുന്നത്. ഇതില്‍ റാംജെറ്റ് എഞ്ചിൻ ഉുപയോഗിക്കുന്നതിനാല്‍ 150-200 കിലോമീറ്റർ വരെ പിഎല്‍15ഇയ്‌ക്ക് എത്താൻ സാധിക്കും. അമേരിക്കൻ എയർ-ടു-എയർ മിസൈലുകളേക്കാള്‍ മിടുക്കുണ്ട് പിഎല്‍15ഇയ്‌ക്ക് എന്ന് പറയപ്പെടുന്നു. പക്ഷെ ഇപ്പോള്‍ ഇന്ത്യ ഇതിന്റെ രഹസ്യങ്ങള്‍ പിടിച്ചെടുത്ത് തക്കതായ പ്രതിവിധികള്‍ ഇന്ത്യയുടെ യുദ്ധവിമാനങ്ങളില്‍ സജ്ജീകരിച്ചതോടെ ചൈനയുടെ ഈ മിസൈല്‍ ഉപയോഗശൂന്യമായിരിക്കുന്നു. ചൈനയിലെ ആയുധനിര്‍മ്മാണവിദഗ്ധരുടെ ഉറക്കം കെടുത്തുന്നാണ് ഈ റിപ്പോര്‍ട്ട്.

Recent Posts