Kerala

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിൽ സ്പീക്കർ സ്ഥാനത്തേക്കുള്ള ബിജെപി സ്ഥാനാർഥിയായി ബി.ബി ഗോപകുമാർ നിയമസഭാ സെക്രട്ടറി ഷാജി സി ബേബിക്ക് പത്രിക സമർപ്പിച്ചു. ബിജെപി നിയമസഭാംഗങ്ങളായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ എന്നിവർക്കൊപ്പം എത്തിയായിരുന്നു ചാത്തന്നൂർ എംഎൽഎ ആയ ബി. ബി. ഗോപകുമാർ പത്രിക സമർപ്പിച്ചത്.  തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ആശാനാഥ്, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സുരേഷ് എന്നിവരും ഉണ്ടായിരുന്നു.

കേരള രാഷ്‌ട്രീയ ചരിത്രത്തിൽ ആദ്യമായാണ് ബിജ.പി സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ചേർന്ന പാർട്ടി യോഗത്തിലാണ് സ്പീക്കർ സ്ഥാനത്തേയ്‌ക്ക് മത്സരിക്കാൻ ബിജെപി തീരുമാനിച്ചത്. കഠിനപ്രയത്നത്തിലൂടെയും അവിശ്രമമായ അധ്വാനത്തിലൂടെയും ചാത്തന്നൂരിൽ ചരിത്രം കുറിച്ച ബി. ബി ഗോപകുമാറിനെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജേശ് ചന്ദ്രശേഖറും വി. മുരളീധരനും ചേർന്നാണ് ഗോപകുമാറിന്റെ പേര് നിർദ്ദേശിച്ചത്.

യു.ഡി.എഫ്. സ്ഥാനാർത്ഥിയായി തിരുവഞ്ചൂർ രാധാകൃഷ്ണനും എൽഡിഎഫ് സ്ഥാനാർത്ഥിയായി എ. സി മൊയ്തീനും മത്സരരംഗത്തുണ്ട്. വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ്.

ബിജെപിയുടെ രാഷ്‌ട്രീയസാധ്യതകളുടെ പട്ടികയില്‍ ഇടംപിടിക്കാതിരുന്ന ചാത്തന്നൂരിനെ ശ്രദ്ധേയമാക്കിയത് ബി.ബി. ഗോപകുമാര്‍ എന്ന അദ്ധ്യാപകന്റെ കടന്നുവരവാണ്. ചിട്ടയോടെയുള്ള പ്രവര്‍ത്തനം, വിജയം നേടുമെന്ന ആത്മവിശ്വാസം, പ്രവര്‍ത്തകരുടെ സമര്‍പ്പണം, ജനങ്ങളുടെ പ്രതികരണം എല്ലാം ചാത്തന്നൂരില്‍ താമര വിരിയാന്‍ കാരണമായി.

Recent Posts