ന്യൂദല്‍ഹി: ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഭാരതം. വംശഹത്യയുടെയും ക്രൂരതകളുടെയും കറപുരണ്ട ചരിത്രമുള്ള പാകിസ്താൻ, സ്വന്തം ആഭ്യന്തര പരാജയങ്ങളെ അക്രമത്തിലൂടെ മറച്ചുവെക്കാനാണ് എപ്പോഴും ശ്രമിക്കുന്നതെന്ന് ഭാരതം യുഎന്നിൽ തുറന്നടിച്ചു. സായുധ സംഘർഷങ്ങളിൽ സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സുരക്ഷാ കൗൺസിലിൽ വിളിച്ചുചേർത്ത വാർഷിക തുറന്ന സംവാദത്തിലാണ് പാകിസ്ഥാന്റെ ഇരട്ടത്താപ്പ് ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയത്.
സുരക്ഷാ കൗൺസിൽ ചർച്ചയ്‌ക്കിടയിൽ പാകിസ്ഥാൻ പ്രതിനിധി ജമ്മു കശ്മീർ വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് യുഎന്നിലെ ഭാരതത്തിന്റെ സ്ഥിരം പ്രതിനിധിയായ അംബാസഡർ ഹരീഷ് പർവതനേനി കടുത്ത പ്രത്യാക്രമണം നടത്തിയത്. “വംശഹത്യകളുടെ കറപുരണ്ട വലിയൊരു ചരിത്രമുള്ള പാകിസ്താൻ, ഭാരതത്തിന്റെ ആഭ്യന്തരമായ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാൻ തിരഞ്ഞെടുക്കുന്നത് തികച്ചും വിരോധാഭാസമാണ്,” ഹരീഷ് പർവതനേനി പറഞ്ഞു.
“ഈ വർഷം മാർച്ച് മാസത്തിൽ, സമാധാനത്തിന്റെയും പ്രാർത്ഥനയുടെയും കാരുണ്യത്തിന്റെയും പവിത്രമായ റമദാൻ മാസത്തിലാണ് കാബൂളിലെ ഒമിദ് അഡിക്ഷൻ ട്രീറ്റ്മെന്റ് ഹോസ്പിറ്റലിന് നേരെ കിരാതമായ വ്യോമാക്രമണം നടത്തിയത്. ആ സംഭവം ലോകം ഇനിയും മറന്നിട്ടില്ല,” അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് നേരെ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങളെക്കുറിച്ച് പരാമർശിച്ചുകൊണ്ട് അദ്ദേഹം ഓർമ്മിപ്പിച്ചു.
“യാതൊരു തരത്തിലും ഒരു സൈനിക ലക്ഷ്യമെന്ന് ന്യായീകരിക്കാൻ കഴിയാത്ത ഒരു ചികിത്സാ കേന്ദ്രത്തിന് നേരെയാണ് പാകിസ്ഥാൻ ഈ ഭീരുത്വവും മനസ്സാക്ഷിയില്ലാത്തതുമായ ആക്രമണം നടത്തിയത്. ഈ അക്രമത്തിൽ 269 സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുകയും 122 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇരുട്ടിന്റെ മറവിൽ നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്ന പാകിസ്ഥാൻ, അന്താരാഷ്‌ട്ര നിയമങ്ങളുടെ ഉന്നതമായ തത്വങ്ങളെക്കുറിച്ച് സംസാരിക്കുന്നത് തികഞ്ഞ കാപട്യമാണ്.”
റമദാൻ മാസത്തിലെ തറാവീഹ് രാത്രി നമസ്കാരത്തിന് ശേഷം പള്ളിയിൽ നിന്നും രോഗികൾ പുറത്തേക്ക് വരുന്ന സമയത്താണ് പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയത്. ഈ അതിർത്തി കടന്നുള്ള സായുധ അക്രമങ്ങൾ കാരണം അഫ്ഗാൻ സ്വദേശികളായ 94,000-ത്തിലധികം ആളുകൾക്ക് തങ്ങളുടെ വീടുകളിൽ നിന്നും പലായനം ചെയ്യേണ്ടി വന്നതായും പർവതനേനി ചൂണ്ടിക്കാട്ടി. സ്വന്തം ജനങ്ങൾക്ക് നേരെ ബോംബെറിയുകയും വ്യവസ്ഥാപിതമായ വംശഹത്യകൾ നടത്തുകയും ചെയ്യുന്ന ഒരു രാജ്യത്തിന്റെ ഭാഗത്തുനിന്നും ഇത്തരം അധിനിവേശ നടപടികൾ ഉണ്ടാകുന്നതിൽ അതിശയിക്കാനില്ലെന്നും അദ്ദേഹം പരിഹസിച്ചു.
ഇതോടൊപ്പം, 1971-ലെ ‘ഓപ്പറേഷൻ സെർച്ച്‌ലൈറ്റ്’ സമയത്ത് പാകിസ്ഥാൻ സൈന്യം നടത്തിയ വ്യവസ്ഥാപിതമായ വംശഹത്യകളെക്കുറിച്ചും ഭാരതം യുഎന്നിൽ ശക്തമായി ഉന്നയിച്ചു. അന്ന് സ്വന്തം ജനതയിലെ 4,00,000-ത്തോളം സ്ത്രീകളെ പാക് സൈന്യം വംശഹത്യയുടെ ഭാഗമായി ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ചരിത്രമാണ് പാകിസ്ഥാനുള്ളതെന്ന് ഇന്ത്യ ഓർമ്മിപ്പിച്ചു. ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ശ്രമിച്ച പാകിസ്ഥാന്റെ വാദങ്ങളെ പൂർണ്ണമായും തള്ളിക്കൊണ്ടാണ് സുരക്ഷാ കൗൺസിലിൽ ഈ കടുത്ത നിലപാട് സ്വീകരിച്ചത്.
















