Kerala

ഭാരതീയ ജ്യോതിഷ പാരമ്പര്യത്തെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ജ്യോതിഷ വിചാര സംഘം

മെയ് 30ന് എറണാകുളത്തെ ബിഎംഎസ് പഠന ഗവേഷണ കേന്ദ്രത്തില്‍ വച്ച് വിപുലമായ പ്രതിഷേധ കൂട്ടായ്മ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പൊതുജനാഭിപ്രായത്തിനായി പുറത്തിറക്കിയിട്ടുള്ള ‘അന്ധവിശ്വാസ അനാചാര നിര്‍മാര്‍ജ്ജന ബില്ലിന്റെ’ മറവില്‍ കേരളത്തിന്റെ ആത്മീയ പൈതൃകത്തെയും ഭാരതീയ ജ്യോതിഷ പാരമ്പര്യത്തെയും തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി ഭാരതീയ ജ്യോതിഷ വിചാര സംഘം (ബിഎംഎസ്).

ആചാരങ്ങളെയും പരമ്പരാഗത ശാസ്ത്രങ്ങളെയും ക്രിമിനല്‍വല്‍ക്കരിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെയാണ് പ്രതിഷേധമെന്ന് ഭാരതീയ ജ്യോതിഷ വിചാര സംഘം യൂണിയന്‍ പ്രഭാരിയും ബിഎംഎസ് സംസ്ഥാന ഉപാധ്യക്ഷനുമായ അഡ്വ. പി. മുരളീധരന്‍ പറഞ്ഞു. ഈ കരിനിയമത്തിനെതിരെ സംസ്ഥാനത്തെ വിവിധ സംഘടനകളെ ഏകോപിപ്പിച്ച് മെയ് 30ന് എറണാകുളത്തെ ബിഎംഎസ് പഠന ഗവേഷണ കേന്ദ്രത്തില്‍ വച്ച് വിപുലമായ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മനുഷ്യബലി, ദുര്‍മന്ത്രവാദം, സാമ്പത്തിക ചൂഷണം, ലൈംഗിക പീഡനം തുടങ്ങിയ സാമൂഹിക തിന്മകളെ തടയുക എന്ന ഉപരിപ്ലവമായ ലക്ഷ്യം പറഞ്ഞാണ് ബില്ല് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും, ഇതിലെ നിര്‍വചനങ്ങളിലെ അവ്യക്തത വലിയ ദുരുപയോഗ സാധ്യതകളിലേക്ക് വിരല്‍ചൂണ്ടുന്നതായി ഭാരതീയ ജ്യോതിഷ വിചാര സംഘം ആരോപിച്ചു. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍, അയ്യന്‍കാളിയും ഉള്‍പ്പെടെയുള്ള നവോത്ഥാന നായകര്‍ പോരാടിയത് മനുഷ്യവിരുദ്ധമായ ചൂഷണങ്ങള്‍ക്കെതിരെയായിരുന്നു, അല്ലാതെ വിശ്വാസങ്ങള്‍ക്കോ ആത്മീയതയ്‌ക്കോ എതിരെയല്ല. വേദാംഗ ജ്യോതിഷവും ക്ഷേത്രാചാരങ്ങളും ഹിന്ദുസമൂഹത്തിന്റെ ജീവനാഡിയാണ്. ആയിരക്കണക്കിന് വര്‍ഷത്തെ ശാസ്ത്രീയ അടിത്തറയുള്ള ജ്യോതിഷ പാരമ്പര്യത്തെയും, സാധാരണക്കാര്‍ക്ക് മാനസികാശ്വാസം നല്‍കുന്ന ക്ഷേത്രാചാരങ്ങളെയും ഒരൊറ്റ നിയമ നിര്‍വചനത്തിലൂടെ ‘അന്ധവിശ്വാസം’ എന്ന് മുദ്രകുത്തുന്നത് സാംസ്‌കാരികമായി വലിയ അപകടം ചെയ്യും.

ഭാരത ഭരണഘടനയുടെ അനുച്ഛേദം 25, 26 എന്നിവ ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് ഈ ബില്ല്. ക്ഷേത്രങ്ങളിലെ പ്രശ്‌നചിന്ത, ദോഷപരിഹാര പൂജകള്‍, ഹോമങ്ങള്‍, ജാതക പരിശോധന എന്നിവയെപ്പോലും അന്ധവിശ്വാസം എന്ന കുറ്റകൃത്യമായി വ്യാഖ്യാനിക്കാന്‍ ഈ ബില്ലിലൂടെ സാധിക്കും. വ്യക്തിവൈരാഗ്യങ്ങളുടെ പേരില്‍ സാധാരണക്കാരായ പൂജാരിമാരെയും ജ്യോതിഷികളെയും വേട്ടയാടാന്‍ ഇത് പോലീസിന് അമിതാധികാരം നല്‍കും.

മറ്റു മതവിഭാഗങ്ങള്‍ക്കിടയില്‍ നടക്കുന്ന അത്ഭുതരോഗശാന്തി ശുശ്രൂഷകള്‍ക്കും സാമ്പത്തിക ചൂഷണങ്ങള്‍ക്കുമെതിരെ നിശബ്ദത പാലിക്കുന്ന ഭരണകൂടം, ഹൈന്ദവ ആചാരങ്ങളെ മാത്രം ലക്ഷ്യം വെക്കുന്നത് ജനാധിപത്യവിരുദ്ധവും വിവേചനപരവുമാണെന്നും പി. മുരളീധരന്‍ കുറ്റപ്പെടുത്തി.

ഈ സാഹചര്യത്തില്‍, ആചാര സംരക്ഷണത്തിനായി ഹൈന്ദവ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും, വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഡ്രാഫ്റ്റിനെതിരെ വ്യാപകമായി ജനകീയ പ്രതിഷേധങ്ങള്‍ ഉയര്‍ത്തണമെന്നും ഭാരതീയ ജ്യോതിഷ വിചാര സംഘം ആഹ്വാനം ചെയ്തു. മെയ് 30ന് കൊച്ചിയില്‍ ചേരുന്ന യോഗത്തില്‍ വച്ച് ഭാവി പ്രക്ഷോഭ പരിപാടികള്‍ക്ക് സംഘടന അന്തിമരൂപം നല്‍കും.