പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ, നെതര്‍ലന്‍ഡ്‌സ്, സ്വീഡന്‍, നോര്‍വെ, ഇറ്റലി എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനം ആ രാജ്യങ്ങളുമായുള്ള വാണിജ്യ, സാംസ്‌കാരിക, സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടായിരുന്നു. ഈ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനു സന്ദര്‍ശനം ഉപകരിക്കുകയും ചെയ്തു. അതിനിടെ, നോര്‍വെയിലെത്തിയ പ്രധാനമന്ത്രിക്കു നേരെ ദുഷ്ടലാക്കോടെയുള്ള ചോദ്യമുന്നയിച്ചുകൊണ്ട്, നോര്‍വെയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക ഹെല്ല ലിങ് രംഗത്തുവന്നു. പ്രധാനമന്ത്രി അവര്‍ക്കു മറുപടി നല്‍കാതെ പോവുകയാണു ചെയ്തത്. കഥ തീരുന്നില്ല. പ്രധാനമന്ത്രിയെയും രാജ്യത്തെയും അപകീര്‍ത്തിപ്പെടുത്താനായിരുന്നു ആ മാധ്യമപ്രവര്‍ത്തക ശ്രമിച്ചതെന്ന് ലോകത്തിനു മുന്നില്‍ തെളിയിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ രംഗത്തുവന്നു. ഭാരതത്തിന്റെ അഖണ്ഡതയെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും ലോകരാജ്യങ്ങള്‍ക്ക് ഭാരതം ആരാണെന്നും ഇവിടുത്തെ സ്വാതന്ത്ര്യത്തെക്കുറിച്ചുമൊക്കെ വ്യക്തവും ദൃഢവുമായ മറുപടിയാണു നല്‍കിയത്. ആ മറുപടി നല്‍കിയ വിദേശകാര്യ സെക്രട്ടറി പാലാ സ്വദേശി സിബി ജോര്‍ജ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.
പ്രസ് ബ്രീഫിങ്ങിനിടെ, നോര്‍വീജിയന്‍ പത്രപ്രവര്‍ത്തക ഇന്ത്യന്‍ ഉദ്യോഗസ്ഥരോട് ലോകം ഭാരതത്തെ എന്തിനാണ് വിശ്വസിക്കേണ്ടതെന്നും ഭാരതം അവിടുത്തെ മനുഷ്യാവകാശ ആശങ്കകള്‍ പരിഗണിക്കുമോ എന്നുമുള്ള ചോദ്യമാണുന്നയിച്ചത്. കൂടാതെ പ്രധാനമന്ത്രി മോദി മാധ്യമങ്ങളില്‍ നിന്ന് ഇനിയെങ്കിലും നിര്‍ണായകമായ ചോദ്യങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങുമോ എന്ന ദുഷ്ടലാക്കോടെയുള്ള ചോദ്യം എഴുതിയും വാക്കാലുമുന്നയിച്ചു. എല്ലാം സാകൂതം ശ്രവിച്ച സിബി ജോര്‍ജ് പറഞ്ഞതിങ്ങനെ…
”നിങ്ങളുടെ പ്രധാന ചോദ്യം ലോകത്തിന് ഭാരതം എന്താണെന്നും എന്തിനാണ് ഭാരതത്തെ വിശ്വസിക്കേണ്ടതെന്നുമാണ്. ഏതാനും വര്‍ഷം മുമ്പ് ലോകം അഭിമുഖീകരിച്ച ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു കോവിഡ് -19. ഈ മഹാമാരി മൂലമുണ്ടായ ആഗോള പ്രതിസന്ധികളില്‍ രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യങ്ങള്‍, ഭരണഘടനാ ഉറപ്പുകള്‍, ലോകത്തിനു നല്‍കിയ സംഭാവനകള്‍ എന്നിവ നാം ഏറെക്കണ്ടു. എങ്ങനെയാണ് ഒരു രാജ്യത്തെ നാം വിശ്വസിക്കേണ്ടത്? നാല് പ്രധാന കാര്യങ്ങള്‍കൊണ്ടാണ് ഒരു രാജ്യത്തെ നാം വിശ്വാസത്തിലെടുക്കേണ്ടത്. ആ രാജ്യത്തെ ജനസംഖ്യ, ഭരണനിര്‍വഹണം, പരമാധികാരം, പ്രാദേശിക ഭരണം. അക്കാര്യത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നവരാണ്. ഭാരതത്തിന് 5000 വര്‍ഷത്തെ നാഗരികചരിത്രം പറയാനുണ്ട്. പൂജ്യം (0) എന്ന സംഖ്യ, ചെസ്, യോഗ ഇതൊക്കെ ഉടലെടുത്തത് ഭാരതത്തിലാണ്. ‘
ഇതിനിടെ, മാധ്യമപ്രവര്‍ത്തക വീണ്ടും ചോദ്യവുമായി രംഗത്തെത്തി. ആ അസഹിഷ്ണുതയ്‌ക്കും സിബി ജോര്‍ജ് കണക്കിനു മറുപടി കൊടുത്തു. ‘ഞാന്‍ മറുപടി പറയുകയാണ്. ഇടയ്‌ക്ക് തടസമുണ്ടാക്കരുത്. നിങ്ങള്‍ ചോദ്യം ചോദിക്കൂ. നിങ്ങള്‍ വിചാരിക്കുന്ന രീതിയില്‍ മറുപടി പറയണമെന്നു നിര്‍ബന്ധം പിടിക്കരുത്. നിങ്ങള്‍ ചോദിച്ചതിനുള്ള മറുപടിയാണു പറയുന്നത്. അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് ഭാരതം എന്താണ് ചെയ്തതെന്ന് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? എത്രയോ രാജ്യങ്ങള്‍ക്ക് ഭാരതം സഹായഹസ്തവുമായെത്തി. 100ലേറെ രാജ്യങ്ങള്‍ക്ക് കോവിഡ് വാക്‌സിനുകള്‍ നല്‍കി. അത് ലോകത്തിനു നല്‍കിയ ആത്മവിശ്വാസം എത്രയോ വലുതാണ്. നൂറിലേറെ രാജ്യങ്ങള്‍ക്ക് മരുന്നുകള്‍ വിതരണം ചെയ്തു. അതാണ് ഭാരതം. ഭാരതത്തിന്റെ ഇടപെടലുകള്‍ക്ക് ലോകത്തിന്റെ അംഗീകാരം ലഭിച്ചു.
ജി-20 രാജ്യങ്ങളുടെ ഉച്ചകോടി അടുത്തിടെ ഭാരതം സംഘടിപ്പിച്ചു. അന്ന് റഷ്യ- ഉക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട് ലോകം രണ്ട് തട്ടിലായിരുന്നു. എന്നാല്‍, ഭാരതത്തിന് രാജ്യങ്ങളെ ഒന്നിപ്പിച്ചു നിര്‍ത്താനായി. ഇതാണ് ഭാരതത്തിന് ലഭിച്ച അംഗീകാരവും വിശ്വാസവും. വീണ്ടും മാധ്യമപ്രവര്‍ത്തക തടസപ്പെടുത്തുന്നു.. എന്ത് ഉത്തരം പറയണം, എങ്ങനെ പറയണം, എന്നതൊക്കെ എന്റെ വിവേചനാധികാരത്തില്‍പ്പെടുന്നതാണ്- സിബി ജോര്‍ജ് പറഞ്ഞു. 120 രാജ്യങ്ങള്‍ പങ്കെടുത്ത ഗ്ലോബല്‍ സൗത്ത് സമ്മേളനത്തിനും ഭാരതം വേദിയായി. ഈ രാജ്യങ്ങളുടെ ആശങ്കകളും വെല്ലുവിളികളും എന്തൊക്കെയെന്ന് മനസിലാക്കി ജി-20ക്ക് മുമ്പാകെ വയ്‌ക്കുക എന്ന ഉദ്ദേശ്യമായിരുന്നു ഈ സമ്മേളനത്തിനുണ്ടായിരുന്നത്. ലോകം മുഴുവന്‍ ഈ നീക്കത്തെ അംഗീകരിച്ചു. ഇതാണ് ഭാരതത്തിന്റെ വിശ്വാസ്യത. ആഫ്രിക്കന്‍ യൂണിയന്‍ ജി-20യില്‍ സ്ഥിരം മെമ്പറായതും ഭാരതത്തില്‍ നടന്ന ജി-20 സമ്മേളനത്തിലാണ്. അതും ഭാരതത്തോടുള്ള വിശ്വാസം മൂലമാണ്. പിന്നീട് ആഗോള എഐ സമ്മേളനം നടന്നു. 20 ലോക നേതാക്കള്‍ പങ്കെടുത്തു. അതില്‍ ഞങ്ങളുടെ പ്രധാനമന്ത്രി ലോകത്തിനു നല്‍കിയ നിര്‍ദേശമായിരുന്നു മനുഷ്യകേന്ദ്രീകൃതമായ നിര്‍മിത ബുദ്ധിയാണു പ്രോത്സാഹിപ്പിക്കേണ്ടത് എന്നുള്ളത്. അത് മാനവികതയ്‌ക്കു മുന്‍തൂക്കം നല്‍കുന്നതാവണം. ഇതിന് ലോകത്തല്‍ പരക്കെ അഭിനന്ദനങ്ങള്‍ ലഭിച്ചു.
ഭാരതത്തിലെ മനുഷ്യാവകാശ ആശങ്കകള്‍ പരിഹരിക്കുമോ എന്നായിരുന്നു മറ്റൊരു ചോദ്യം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഭാരതം. 100 കോടി ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നവരാണ്. ജനാധിപത്യത്തിന്റെ ആഘോഷമായാണ് ഈ പ്രക്രിയയെ ഭാരതം കാണുന്നത്. ഭാരതത്തിന് ഒരു ഭരണഘടനയുണ്ട്. 1947ല്‍ സ്വാതന്ത്ര്യ ലബ്ധിക്കുശേഷം രൂപപ്പെടുത്തിയ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ പാലിച്ചാണ് ഭരണനിര്‍വഹണം നടക്കുന്നത്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുണ്ട്. സാമൂഹ്യനീതിയും ആശയപ്രകാശനത്തിനുള്ള സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും അത് ഉറപ്പുനല്‍കുന്നു. തുല്യത വിഭാവനം ചെയ്യുന്നു. വ്യക്തി സ്വാതന്ത്ര്യവും അന്തസും ഉറപ്പ് നല്‍കുന്നു. ഇതാണ് ഭാരതത്തിന്റെ മനോഹാരിത. ഭാരതത്തിന്റെ ഈ സവിശേഷതയില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ലോക ജനസംഖ്യയുടെ ആറിലൊന്ന് ശതമാനവും അധിവസിക്കുന്നത് ഭാരതത്തിലാണ്. എന്നാല്‍, ലോകത്തിന്റെ പ്രശ്‌നങ്ങളില്‍ അറുപതില്‍ ഒന്നുപോലും ഭാരതത്തിലല്ല.
ഓരോ പൗരനും ഭാരതം മൗലികാവകാശങ്ങള്‍ ഉറപ്പു നല്‍കുന്നു. സ്ത്രീ പുരുഷ തുല്യത ഏറ്റവും പ്രധാനപ്പെട്ടതാണ്. 1947 മുതല്‍ തന്നെ ഭാരതത്തില്‍ പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും വോട്ടവകാശമുണ്ട്. എത്ര രാജ്യങ്ങള്‍ ഇപ്രകാരം തുല്യത നല്‍കിയിട്ടുണ്ട്? ഭാരതം സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയ ശേഷം എത്രയോ ദശാബ്ദങ്ങള്‍ക്കു ശേഷമാണ് മറ്റു ഭൂരിഭാഗം രാജ്യങ്ങളും അതു നല്‍കിയത്. ഞങ്ങള്‍ മനുഷ്യാവകാശങ്ങള്‍ക്ക് അത്രത്തോളം പ്രാധാന്യം നല്‍കുന്നു. മാധ്യമസ്വാതന്ത്ര്യമില്ലായ്‌മയെക്കുറിച്ച് നിങ്ങള്‍ സംസാരിക്കുന്നു. നിങ്ങള്‍ക്കറിയുമോ 200ലേറെ വാര്‍ത്താ ചാനലുകളിലൂടെ പലഭാഷകളില്‍നിന്ന് ഓരോ ദിവസവും എത്രയോ ബ്രേക്കിങ് ന്യൂസുകളാണ് ഭാരതത്തില്‍ വരുന്നതെന്ന്. ജനാധിപത്യത്തിലും മാനവികതയ്‌ക്കും ഏറെ മൂല്യം നല്‍കുന്ന രാജ്യമാണ് ഭാരതമെന്നറിയുമോ? അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ലോകത്ത് പീഡനം നേരിട്ട എല്ലാത്തരത്തിലുള്ള ജനവിഭാഗങ്ങളെയും ഭാരതം ഇരുകൈയും നീട്ടി സ്വീകരിച്ചു. ആരെയും മതത്തിന്റെയോ നിറത്തിന്റെയോ പേരില്‍ പുറംതള്ളിയില്ല. ഇവിടെ നാനാത്വത്തിലും ഏകത്വമുണ്ട്. സഹിഷ്ണുതയോടെ എല്ലാവരെയും കാണാനുള്ള ഉറപ്പ് ഭരണഘടന നല്‍കുന്നു. അതാണ് ഭാരതം. അതാണ് ഞങ്ങളുടെ രാജ്യത്തിന്റെ സൗന്ദര്യവും. – സിബി ജോര്‍ജ് പറഞ്ഞു നിര്‍ത്തി.
ആരാണ് സിബി ജോര്‍ജ്?
നിലവില്‍ വിദേശകാര്യ മന്ത്രാലയത്തില്‍ സെക്രട്ടറി. യൂറോപ്പ്, പശ്ചിമേഷ്യ, ബഹുരാഷ്‌ട്ര ഫോറങ്ങള്‍ എന്നിവിടങ്ങളിലെ രാജ്യങ്ങളുമായുള്ള ഭാരതത്തിന്റെ ഇടപെടലിന് മേല്‍നോട്ടം വഹിക്കുന്നു. പാലാ മുണ്ടുപാലം പൊടിമറ്റത്തില്‍ പി.ടി. ജോര്‍ജിന്റെയും (മുന്‍ സെക്രട്ടറി, പിഎംആര്‍എംപിസിഎസ്) അമ്മിണി ജോര്‍ജിന്റെയും രണ്ടാമത്തെ മകന്‍. 1993 ബാച്ച് ഇന്ത്യന്‍ വിദേശകാര്യ സര്‍വീസ് ഉദ്യോഗസ്ഥന്‍. ജപ്പാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, കുവൈറ്റ്, ലിച്ചെന്‍സ്‌റ്റൈന്‍, മാര്‍ഷല്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ ഭാരത അംബാസഡറായി സേവനമനുഷ്ഠിച്ചു. ഈജിപ്തിലെ കെയ്റോയിലാണ് നയതന്ത്ര ജീവിതം ആരംഭിച്ചത്. പിന്നീട് ദോഹ, ഇസ്ലാമാബാദ്, വാഷിങ്ടണ്‍ ഡിസി എന്നിവിടങ്ങളില്‍ ജോലി ചെയ്തു. ടെഹ്റാനിലും റിയാദിലും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായും സേവനമനുഷ്ഠിച്ചു, കിഴക്കനേഷ്യ, ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടി ഏകോപന സംഘം എന്നിവയുള്‍പ്പെടെ ന്യൂദല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് നിരവധി പ്രധാന ഡിവിഷനുകളില്‍ പ്രവര്‍ത്തിച്ചു. ബിരുദ, ബിരുദാനന്തര ബിരുദങ്ങളില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവാണ്. കെയ്റോയിലെ അമേരിക്കന്‍ യൂണിവേഴ്സിറ്റി, ഐഐഎം അഹമ്മദാബാദ്, ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ പരിശീലനം നേടി. 2014 ല്‍, ഭാരത വിദേശകാര്യ മന്ത്രാലയത്തിന്റെ എസ്‌കെ സിങ് അവാര്‍ഡ് ഫോര്‍ എക്സലന്‍സ് ഇന്‍ ദി ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ബഹുമതി ലഭിച്ചു.












