പന്ത്രണ്ട് വര്‍ഷമായി പ്രധാനമന്ത്രിയായി തുടരുന്ന നരേന്ദ്ര മോദി ഭാരതത്തില്‍ മാത്രമല്ല, ലോകരാജ്യങ്ങളിലും ഏറ്റവും സ്വീകാര്യതയുള്ള ജനനേതാവാണ്. നിരവധി സര്‍വ്വെകളിലൂടെ വ്യക്തമായിട്ടുള്ള കാര്യമാണിത്. വന്‍ശക്തികളെന്ന് അവകാശപ്പെടുന്ന രാജ്യങ്ങളിലെ ഭരണാധികാരികളെ അപേക്ഷിച്ച് മോദി എന്ന ഭരണാധികാരി ഒരേസമയം കരുത്തനുമാണ്, ജനങ്ങള്‍ക്ക് സ്വീകാര്യനുമാണ്. പ്രധാനമന്ത്രി മോദിക്ക് ഭാരതത്തില്‍ ലഭിക്കുന്നതുപോലുള്ള സ്വീകാര്യത തന്നെ വിദേശ രാജ്യങ്ങളിലും ലഭിക്കുന്നു. ഔദ്യോഗിക സന്ദര്‍ശനങ്ങളില്‍ ഇത് പ്രകടമാവാറുമുണ്ട്. മറ്റ് രാജ്യങ്ങളുടെ പരമോന്നതമായ ഔദ്യോഗിക ബഹുമതികള്‍ ഇത്രയേറെ ലഭിച്ച ഒരു ഭാരത പ്രധാനമന്ത്രി വേറെയില്ല. ലോകത്തെ മറ്റേതെങ്കിലും ഭരണാധികാരിക്ക് മോദിയെപ്പോലെ ഇത്രയേറെ ബഹുമതികള്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് തോന്നുന്നുമില്ല. ഭാരതത്തിന്റെ താല്‍പ്പര്യങ്ങള്‍ ബലി കഴിക്കാതെ വിശ്വപൗരനായി മാറിയ മോദി, പലര്‍ക്കും അത്ഭുത പുരുഷനാണ്. വിദേശ സന്ദര്‍ശനങ്ങളില്‍ മോദിക്ക് ലഭിക്കുന്ന സ്വീകരണങ്ങള്‍ ഭാരത നയതന്ത്ര ബന്ധങ്ങളുടെ ചരിത്രം തന്നെ തിരുത്തിക്കുറിക്കുകയാണ്.
മോദിക്ക് ലഭിക്കുന്ന ഈ സ്വീകാര്യതയില്‍ അസഹിഷ്ണുതയുള്ളവര്‍ ഭാരതത്തില്‍ മാത്രമല്ല, വിദേശങ്ങളിലുമുണ്ട്. മോദിയുടെ വരവോടെ അധികാരത്തില്‍ നിന്ന് പുറത്താവുക മാത്രമല്ല, അധികാരത്തില്‍ തിരിച്ചെത്താന്‍ സാധ്യത അടയുകയും ചെയ്തവരാണ് ഇക്കൂട്ടര്‍. ആറുപതിറ്റാണ്ടിലേറെ ഭാരതത്തിന്റെ ഭരണാധികാരം കുത്തകയാക്കിവച്ച കോണ്‍ഗ്രസാണ് മുഖ്യമായും ഈ വിഭാഗത്തെ പ്രതിനിധീകരിക്കുന്നത്. ഭാരതം കരുത്താര്‍ജ്ജിക്കുന്നത് ഇഷ്ടപ്പെടാത്ത ആഗോള മത-രാഷ്‌ട്രീയ ശക്തികളും ഇവര്‍ക്കൊപ്പം കൈകോര്‍ക്കുന്നു. അധികാരം കിട്ടാത്തതില്‍ അമര്‍ഷം കൊണ്ടുനടക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുലിനെ അടിക്കടി വിദേശരാജ്യങ്ങളിലേക്ക് കൊണ്ടുപോയി ഭാരതത്തിന്റെ ജനാധിപത്യ സംവിധാനത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ ഇതിന്റെ ഭാഗമാണ്.
പ്രധാനമന്ത്രി മോദിയുടെ നോര്‍വേ സന്ദര്‍ശനത്തിനിടെ ഭാരതത്തിലെ ജനാധിപത്യത്തെയും മനുഷ്യാവകാശ സംരക്ഷണത്തെയുമൊക്കെ വിവാദമാക്കാന്‍ നടത്തിയ ആസൂത്രിത ശ്രമത്തെ ഈയൊരു പശ്ചാത്തലത്തില്‍ വേണം കാണാന്‍.
ഭാരതത്തെ എന്തിന് വിശ്വസിക്കണം എന്നായിരുന്നു ഒരു നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ അത്യന്തം പ്രകോപനപരവും അടിസ്ഥാന രഹിതവുമായ ചോദ്യം. ദുരുപദിഷ്ടമായ ഈ ചോദ്യത്തിന് ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ മഹത്വം ഉയര്‍ത്തിക്കാട്ടിയും ഭരണഘടനാ മൂല്യങ്ങള്‍ നിരത്തിയും കൃത്യമായ കണക്കുകള്‍ അവതരിപ്പിച്ചുമുള്ള മറുപടിയാണ് ഭാരത നയതന്ത്രജ്ഞന്‍ നല്‍ക ിയത്. ചില ‘വിവരമില്ലാത്ത സന്നദ്ധ സംഘടനകളുടെ’ റിപ്പോര്‍ട്ടുകള്‍ മാത്രം വായിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കരുതെന്ന് ഓര്‍മ്മിപ്പിച്ച ഈ ഭാരത പ്രതിനിധി, വായടപ്പിക്കുന്ന മറുപടിയാണ് തുടര്‍ന്ന് നല്‍കിയത്. നോര്‍വേയിലെ ഒസ്ലോയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രാലയം സെക്രട്ടറിയും കോട്ടയം പാലാ സ്വദേശിയുമായ സിബി ജോര്‍ജ്ജാണ് ഭാരതത്തിന്റെ നിലപാട് വ്യക്തമാക്കിയത്. പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനം വിവാദത്തിലേക്ക് വലിച്ചിഴയ്‌ക്കാന്‍ ശ്രമിച്ച ശക്തികള്‍ക്ക് കനത്ത തിരിച്ചടിയാണ് ഇതിലൂടെ ലഭിച്ചത്.
ലോകജനസംഖ്യയുടെ ആറിലൊന്ന് ഭാരതത്തിലാണ്. എന്നാല്‍ ലോകത്തിലെ പ്രശ്‌നങ്ങളുടെ അറുപതിലൊന്നുപോലും ഭാരതത്തിലില്ല. പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന ശക്തമായ ഭരണഘടന ഞങ്ങള്‍ക്കുണ്ട്. അവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ ഏത് പൗരനും കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ട്. സ്ത്രീകള്‍ക്ക് തുല്യ അവകാശമുള്ള രാജ്യമാണ് ഭാരതം. ദല്‍ഹിയില്‍ മാത്രം ഇംഗ്ലീഷിലും ഹിന്ദിയിലുമായി 200 ടിവി ചാനലുകളുണ്ട്. പ്രാദേശിക ഭാഷകളിലായി നിരവധി ചാനലുകള്‍ വേറെയുമുണ്ട്.
ഭാരതത്തിന്റെ വലിപ്പവും വൈവിധ്യവും മനസ്സിലാക്കാത്തവരാണ് ഇത്തരം സംശയങ്ങള്‍ ഉന്നയിക്കുന്നത്. ഏതെങ്കിലും എന്‍ജിഒകള്‍ നല്‍കുന്ന ഒന്നോ രണ്ടോ റിപ്പോര്‍ട്ടുകള്‍ വായിച്ച് ചോദ്യങ്ങളുമായി വരരുത്. ഭാരതം നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന രാജ്യമാണ്. ഞങ്ങള്‍ എപ്പോഴും നിയമങ്ങള്‍ക്കനുസരിച്ചേ പ്രവര്‍ത്തിക്കാറുള്ളൂ.
കോവിഡ് സമയത്ത് 150 ലേറെ രാജ്യങ്ങള്‍ക്ക് വാക്സിനും ഭക്ഷണവും എത്തിച്ച രാജ്യമാണ് ഭാരതം. ഇതൊന്നും താങ്കളെ ബോധിപ്പിക്കേണ്ട ആവശ്യം ഞങ്ങള്‍ക്കില്ലെന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം മറുപടി അവസാനിപ്പിച്ചത്. ലോകഭൂപടത്തില്‍ ഭൂതക്കണ്ണാടി വച്ച് നോക്കിയാല്‍ മാത്രം കണ്ടുപിടിക്കാന്‍ കഴിയുന്ന രാജ്യമാണ് നോര്‍വെ. പക്ഷേ ഭാരത വിരുദ്ധ ശക്തികളുടെ താവളമാണത്. ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും ചോദ്യം ചെയ്ത തമിഴ് തീവ്രവാദ സംഘടനയായിരുന്ന എല്‍ടിടിഇക്ക് എല്ലാ ഒത്താശയും ചെയ്ത രാജ്യമാണ്. ശ്രീലങ്കന്‍ സര്‍ക്കാരും തമിഴ് പുലികളും തമ്മിലുള്ള ചര്‍ച്ചയില്‍ ഇടനിലക്കാരെപ്പോലെ പെരുമാറുകയും ചെയ്തു. എല്‍ടിടിഇ നേതാവ് ആന്റണ്‍ ബാലശിങ്കം ഒളിവില്‍ കഴിഞ്ഞിരുന്നതു നോര്‍വെയിലാണ്. ഇത്തരം ശക്തികള്‍ ഇപ്പോഴും അവിടെ സജീവമാണെന്ന് പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനം വിവാദമാക്കിയതില്‍ നിന്ന് വ്യക്തമാവുന്നു.
















