Kerala

ഐഎന്‍എസ് സുനയനയ്‌ക്ക് ഊഷ്മള സ്വീകരണം

Published by
എസ്. കൃഷ്ണകുമാര്‍

മട്ടാഞ്ചേരി: സമുദ്ര മേഖലയിലെ ദൗത്യ വിജയവുമായി ഐഒഎസ് സാഗര്‍ രണ്ടാം പതിപ്പ് കൊച്ചിയില്‍ സമാപിച്ചു. ദൗത്യത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ നാവികസേനയുടെ കപ്പലായ ഐഎന്‍എസ് സുനയനക്കും നാവികര്‍ക്കും കൊച്ചി ദക്ഷിണ നാവിക ആസ്ഥാനത്ത് ഊഷ്മള സ്വീകരണം നല്കി.

‘ഞങ്ങള്‍ക്ക് നിങ്ങളിലഭിമാനം, അച്ഛന് വീട്ടിലേക്ക് സ്വാഗതം’ തുടങ്ങിയ പ്ലക്കാര്‍ഡുകളും ദേശീയ പതാകയുമേന്തി കുട്ടികള്‍ നാവികരെ വരവേറ്റത് വൈകാരിക നിമിഷങ്ങളായി. ദക്ഷിണ നാവികസേന ആസ്ഥാനത്തെ ജെട്ടിയില്‍ 49 ദിവസത്തെ സമുദ്രയാത്ര കഴിഞ്ഞാണ് ഐഎന്‍എസ് സുനയന ഇന്നലെ മടങ്ങിയെത്തിയത്.

നാവികരുടെ കുടുംബാംഗങ്ങള്‍ ഉറ്റവരെ വരവേല്ക്കാന്‍ എത്തിയിരുന്നു. ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്മിറല്‍ വി. ശ്രീനിവാസ് ഐഒഎസ് സാഗര്‍ യാത്രാസംഘത്തില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആദരിച്ചു. 16 രാജ്യങ്ങളില്‍ നിന്ന് ഒന്‍പത് ഓഫീസര്‍മാരടക്കം 36 നാവികരും 120 ഓളം ഭാരത നാവികരുമാണ് ഐഒഎസ് സാഗര്‍ രണ്ടാം പതിപ്പില്‍ പങ്കെടുത്തത്.

ഐഒഎസ് സാഗറിന്റെ ഭാഗമായി സമുദ്ര പര്യടനത്തിന് ശേഷം കൊച്ചിയില്‍ മടങ്ങിയെത്തിയ ഐഎന്‍എസ് സുനയനയിലെ നാവികന്‍ കുടുംബാംഗങ്ങളോടൊപ്പം സന്തോഷം പങ്കിടുന്നു

മുംബൈയില്‍ നിന്ന് തുടങ്ങി രണ്ടാഴ്ചക്കാലം കൊച്ചിയില്‍ പരിശീലനത്തിന് ശേഷം ഏഴ് രാജ്യങ്ങളിലെ തുറമുഖങ്ങളിലൂടെ സാംസ്‌കാരിക – സാങ്കേതിക സുരക്ഷ – സൗഹൃദ സന്ദേശം പകര്‍ന്നാണ് ഐഒഎസ് സാഗര്‍ ദൗത്യയാത്ര പൂര്‍ത്തിയാക്കിയത്. ന്യൂനമര്‍ദ്ദവും കടല്‍ക്ഷോഭവും യാത്രയില്‍ പ്രതികൂലമായെങ്കിലും നാവികര്‍ക്കത് പുത്തന്‍ അനുഭവങ്ങളായതായി ദൗത്യത്തിന് നേതൃത്വം നല്കിയ ഐഎന്‍എസ് സുനയന കമാന്‍ഡര്‍ സിദ്ധാര്‍ത്ഥ് ചൗധരി പറഞ്ഞു. ലോകത്തിന് മുന്നില്‍ ഭാരതത്തിന്റെയും നാവിക സേനയുടെയും ശക്തിയും സഹകരണവും പ്രകടമാക്കുന്ന ഒന്നായി ഇന്ത്യന്‍ ഓഷ്യന്‍ഷിപ്പ് സാഗര്‍ ശ്രദ്ധിക്കപ്പെട്ടതായി നാവിക സേനാംഗങ്ങള്‍ പറഞ്ഞു.

Recent Posts