Samskriti

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: അര്‍ജുനന് പുനര്‍ജീവനേകിയ ഉലൂപി

Published by
മാലതി തിടനാട്

ജീവിതത്തില്‍ സംഭവിക്കുന്നതിനെല്ലാം കാര്യകാരണ ബന്ധം ഉണ്ടാകും. അഗ്നിയില്‍ പെട്ടുഴന്ന കാര്‍ക്കോടകനെ രക്ഷിച്ച നളനെ കാര്‍ക്കോടകന്‍ കടിച്ചു വിരൂപനാക്കിയത് തികച്ചും അന്യായം തന്നെയാണ്. പക്ഷേ ആ വൈരുപ്യമാണ് ബാഹുകന്‍ എന്ന പേരില്‍ ഋതുപര്‍ണന്റെ കൊട്ടാരത്തില്‍ ആളറിയാതെ കഴിയാന്‍ നളന് സഹായകമായത്. അതുപോലെയാണ് അര്‍ജുനന്റെ തീര്‍ത്ഥയാത്രയും രണ്ടു വിവാഹവും രണ്ട് ആണ്‍മക്കളുടെ പിതൃപദവിയും.

ദ്രുപദ രാജധാനിയില്‍ ആയുധമത്സരത്തില്‍ ഒറ്റയ്‌ക്ക് ജയിച്ച് സ്വന്തമായി നേടിയ വനിതാ രത്‌നത്തെ അമ്മയുടെ നിര്‍ദ്ദേശപ്രകാരം സഹോദരങ്ങള്‍ക്ക് കൂടി പങ്കിടാന്‍ നല്‍കേണ്ടി വന്നത് അര്‍ജുനന് സഹിക്കാനാകാത്ത ദുഃഖം ഉണ്ടാക്കിയിരിക്കാം. കള്ളന്മാര്‍ മോഷ്ടിച്ചു കൊണ്ടുപോയ ഗോ സമ്പത്തിനെ ബ്രാഹ്‌മണന് തിരിച്ചു നേടിക്കൊടുക്കാന്‍ ആയുധം എടുക്കാന്‍ ആണ് പാഞ്ചാലി സമേതനായി യുധിഷ്ഠിരന്‍ താമസിക്കുന്ന കൊട്ടാരത്തില്‍ അര്‍ജുനന്‍ കയറിയത്. ആ തെറ്റിന് അര്‍ജുനന്‍ സ്വയം നിശ്ചയിച്ച ശിക്ഷയായിരുന്നല്ലോ തീര്‍ത്ഥയാത്ര. യുധിഷ്ഠിരന്‍ അടക്കം സഹോദരന്മാരുംഅമ്മയായ കുന്തിയും തടഞ്ഞിട്ടും അര്‍ജുനന്‍ തീര്‍ത്ഥയാത്രയ്‌ക്ക് ഇറങ്ങി.

തീര്‍ത്ഥയാത്രയില്‍ അര്‍ജുനനോടൊപ്പം സഹായികളും ഋഷിമാരും വനവാസികളും ബ്രാഹ്‌മണരും ഉണ്ടായിരുന്നു. യാത്രാമധ്യേ ഗംഗാനദിയില്‍ സ്‌നാനത്തിന് ഇറങ്ങിയ അര്‍ജുനനെ നദിയില്‍ വെച്ചാണ് നാഗകന്യകയായ ഉലൂപി കാണുന്നത്. പ്രഥമദൃഷ്ട്യാ തന്നെ ഉലൂപി അര്‍ജുനനെ കാമിച്ചു. കൗരവ്യന്‍ എന്ന നാഗത്തിന്റെ പുത്രിയായിരുന്നു ഉലൂപി. നാഗ ലോകത്ത് പോലും സ്ത്രീകള്‍ക്ക് സ്വന്തം കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശം അക്കാലത്തേ ഉണ്ടായിരുന്നു എന്നതിന് ഉദാഹരണമാണ് ഉലൂപിയുടെ ജീവിതം. കൂടുതല്‍ ഒന്നും പറയാന്‍ നില്‍ക്കാതെ ഉലൂപി ക്ഷണത്തില്‍ അര്‍ജുനനെ വലിച്ച് നാഗലോകത്ത് എത്തിച്ചു. അവിടെ വെച്ച് അവരുടെ വിവാഹം നടക്കുന്നു. മനുഷ്യലോകവും ദേവലോകവും നാഗലോകവും എല്ലാം വ്യത്യസ്തമായ കാലഗണനയില്‍ ആണു പോകുന്നത്. അര്‍ജ്ജുനന് ഉലൂപിയില്‍ ഉണ്ടായ മകനാണ് ഇരാവന്‍.

ഇരാവനെ ഉലൂപിയോടൊപ്പം നാഗ ലോകത്ത് വിട്ട് അര്‍ജുനന്‍ ഗംഗാ തീരത്ത് തിരിച്ചെത്തി. ‘ ജലചാരികളൊക്കെയും അര്‍ജുനന് സ്വാധീനപ്പെടും എന്നും ജലത്തില്‍ അജേയത്വം കൈവരും’ എന്നും രണ്ടു വരങ്ങള്‍ ഉലൂപി അര്‍ജ്ജുനന് നല്‍കിയാണ് യാത്രയാക്കിയത്.

ജീവിതകാലം മുഴുവന്‍ ഭര്‍ത്താവ് തന്റെയൊപ്പം ഉണ്ടായിരിക്കണമെന്ന് ഉലൂപി വാശി പിടിച്ചില്ലെന്നതും ശ്രദ്ധേയം. പകരം വരങ്ങള്‍ നല്‍കി സന്തോഷമായി അര്‍ജുനനെ യാത്രയാക്കുകയായിരുന്നു.

ഉലൂപിയുമായുള്ള ബന്ധം മൂലം നാഗ ലോകത്തെ പാണ്ഡവാനുകൂമാക്കാനും അര്‍ജുനനായി. സംഭവിക്കുന്നതൊക്കെയും നല്ലതിനാണ് എന്ന് നാം സാധാരണ പറയുന്ന വാക്യം(ചിലര്‍ ഇത് ഗീതാവാക്യം എന്ന മട്ടില്‍ തെറ്റായി ഉദ്ധരിക്കാറുണ്ട്. ഏതായാലും ഭഗവദ് ഗീതയില്‍ അങ്ങനെ അര്‍ജുനനോട് ഭഗവാന്‍ പറഞ്ഞിട്ടില്ല) ഇവിടെ ഓര്‍മ്മിക്കാം.

മഹാഭാരതയുദ്ധത്തില്‍ ഇരാവന്‍ പാണ്ഡവ പക്ഷത്തുനിന്ന് യുദ്ധം ചെയ്തു. ശകുനിയുടെ സഹോദരങ്ങളേ വധിച്ചത് ഇരാവനാണ്. അലംബുഷന്‍ എന്ന രാജാവ് ഇരാവനെ വധിച്ചു. പിന്നീട് അര്‍ജുനന്‍ അലംബുഷനെ തോല്‍പ്പിച്ചോടിച്ചു. ഇരാവന്റെ വധത്തിനു പ്രതികാരമായി ഭീമപുത്രന്‍ ഘടോല്‍ക്കചനാണ് അലംബുഷനെ വധിച്ചത്.

യുദ്ധാനന്തര ദിഗ്വിജയത്തില്‍ മണിപുരത്തെ രാജാവായ ബഭ്രുവാഹനന്‍ ധര്‍മ്മപുത്രരുടെ മേധാശ്വത്തെ ബന്ധിച്ചു. ഈ ബഭ്രുവാഹനന്‍ ചിത്രാംഗദയില്‍ അര്‍ജുനന് ഉണ്ടായ
പുത്രനാണ്. വലിയച്ഛന്‍ യുധിഷ്ഠിരന്റെ മേധാശ്വത്തെയാണ് താന്‍ ബന്ധിച്ചതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ബഭ്രുവാഹനന്‍ ഭയന്ന് യാഗാശ്വത്തെ പിതാവായ അര്‍ജുനന് തിരിച്ചേല്‍പ്പിക്കാന്‍ എത്തി. എന്നാല്‍, ഭീരുവായ ബഭ്രുവാഹനന്‍ തന്റെ പുത്രനെന്നു പറയുന്നതേ നാണക്കേടാണെന്നു പറഞ്ഞ് അര്‍ജുനന്‍ മകനെ അങ്ങേയറ്റം നിന്ദിച്ചു. ഇതില്‍ കുപിതനായ ബഭ്രുവാഹനന്‍ പിതാവിനോട് യുദ്ധം പ്രഖ്യാപിച്ചു. ഈ യുദ്ധത്തില്‍ ലോകൈക വില്ലാളിവീരനായ സവ്യസാചി അര്‍ജുനന്‍ മകനായ ബഭ്രുവാഹനനാല്‍ വധിക്കപ്പെട്ടു. പിതൃവധത്തില്‍ പശ്ചാത്താപ വിവശനായ ബഭ്രുവാഹനന്‍ തനിക്കിനി ജീവിതം വേണ്ടെന്നു നിനച്ച് ആത്മഹത്യക്ക് ഒരുങ്ങി.

എന്നാല്‍ ഈ സമയം ഉലൂപി നാഗലോകം വിട്ട് മണിപു
രത്തെത്തി ബഭ്രുവാഹനന് സഞ്ജീവനി മണി എന്ന ദിവ്യരത്‌നം നല്‍കി. അതുപയോഗിച്ച് അര്‍ജുനനെ ബഭ്രുവാഹനന്‍
പുനര്‍ജീവിപ്പിച്ചു. അങ്ങനെ അര്‍ജുനനെ മരണത്തില്‍ നിന്നും ബഭ്രുവാഹനനെ മരണവക്ത്രത്തില്‍ നിന്നും രക്ഷിച്ച ഉലൂപി ഇങ്ങനെ സംഭവിക്കാന്‍ ഇടയായതിനു പിന്നിലെ ശാപ കഥ അര്‍ജുനനു പറഞ്ഞുകൊടുക്കുകയും ചെയ്യുന്നുണ്ട്. യുദ്ധത്തില്‍ ശിഖണ്ഡിയെ മുന്‍നിര്‍ത്തി അധാര്‍മ്മികമായാണ് അര്‍ജുനന്‍ ഭീഷ്മരെ വീഴ്‌ത്തിയത്. അപ്പോള്‍ അഷ്ട വസുക്കളും ഗംഗാദേവിയും ‘ നീ മഹാനരകത്തില്‍ പോകട്ടെ’ എന്ന് അര്‍ജുനനെ ശപിച്ചു. ഇക്കാര്യം ഉലൂപി അച്ഛനായ കൗരവ്യനോട് പറഞ്ഞു. കൗരവ്യന്‍ അഷ്ട വസുക്കളോട് ശാപമോക്ഷം യാചിച്ചു. മകന്‍ അച്ഛനെ വധിച്ചാല്‍ ശാപ മോക്ഷമാകുമെന്ന് അവര്‍ വരം നല്‍കി. അതനുസരിച്ച് ബഭ്രുവാഹനനെ മുന്‍നിര്‍ത്തി താന്‍ അങ്ങയെ കൊല്ലിച്ചതാണ് എന്നാണ് ഉലൂപി അര്‍ജുനനെ അറിയിച്ചത്. ഇങ്ങനെ അര്‍ജുനന്റെ ജീവിതത്തില്‍ വലിയ പങ്കാണ് നാഗവനിതയായ ഉലൂപി വഹിച്ചത്. പാഞ്ചാലിയേക്കാള്‍ അര്‍ജുനന്റെ ജീവിതത്തെ സ്വാധീനിച്ച ഭാര്യയെന്ന് ഉലൂപിയെ വിശേഷിപ്പിച്ചാലും അതു തെറ്റാവുമെന്ന് തോന്നുന്നില്ല. ഭര്‍ത്താവുമൊത്ത് നെടുനാള്‍ ഒരുമിച്ച് ജീവിച്ചില്ലെങ്കിലും ഭര്‍ത്തൃജീവിതത്തെ എപ്പോഴും നിരീക്ഷിക്കുകയും അവശ്യസമയത്ത് യഥാവിധി സഹായം എത്തിക്കുകയും ചെയ്ത വനിതാരത്‌നമാണ് ഉലൂപി.

പഞ്ചപാണ്ഡവന്മാര്‍ പത്‌നിയായ പാഞ്ചാലിയോടൊത്ത് മഹാപ്രസ്ഥത്തിന് ഇറങ്ങിയപ്പോള്‍ കൗരവ്യനാഗപുത്രിയായ ഉലൂപി ഗംഗയില്‍ ചാടി നാഗലോകം ഗമിച്ചു. ചിത്രാംഗദ സ്വരാജ്യമായ മണിപുരത്തേക്ക് മടങ്ങി എന്നും മഹാഭാരതം മഹാപ്രസ്ഥാനിക പര്‍വ്വത്തില്‍ വ്യാസന്‍ പറയുന്നു.

 

 

Recent Posts