Kerala

മലയിടം തുരുത്തിൽ കുടിയൊഴിപ്പിക്കൽ; ആത്മഹത്യ ഭീഷണിയുമായി പ്രദേശവാസികൾ, പോലീസ് നടപടി നിർത്തിവയ്‌ക്കാൻ ആഭ്യന്തര മന്ത്രി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനടുത്ത് മലയിടം തുരുത്തിൽ ഏഴു പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികൾക്കെതിരെ വീണ്ടും പ്രതിഷേധം. സുപ്രീംകോടതി നിർദ്ദേശപ്രകാരം അഭിഭാഷക കമ്മീഷൻ അഡ്വ. ജയപാലൻ സ്ഥലത്തെത്തി നടപടികൾക്ക് ശ്രമിച്ചെങ്കിലും, നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചതോടെ മുന്നോട്ടുപോകാനായിട്ടില്ല.

കുട്ടികളും സ്ത്രീകളും ആത്മഹത്യഭീഷണി മുഴക്കി. നാട്ടുകാർ ഇപ്പോഴും സ്ഥലത്ത് പ്രതിഷേധിക്കുകയാണ്. സ്ഥലത്ത് വലിയ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്. ഭൂമിയുടെ ഉടമസ്ഥതയെ ചൊല്ലി അരനൂറ്റാണ്ടായി തുടരുന്ന തർക്കമാണ്. കോടതി ഉത്തരവ് നടപ്പാക്കാൻ ഇത് പതിനഞ്ചാം തവണയാണ് ശ്രമം നടക്കുന്നത്. അതിനിടെ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിഷയത്തിൽ ഇടപെട്ടു. കൊച്ചി പോലീസിനോട് നടപടി നിർത്തിവെക്കാൻ‌ നിർദേശം നൽകിയിരിക്കുകയാണ്. അടിയന്തരമായി നടപടികൾ നിർത്തിവയ്‌ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

നേരത്തെ കമീഷനെ തടഞ്ഞതിന് ഉൾപ്പെടെ 48 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വർഷങ്ങളായി ഇവിടെ താമസിച്ചിരുന്ന കുടുംബങ്ങൾ എങ്ങോട്ട് പോകുമെന്ന ചോദ്യം ബാക്കിയാണ്. വീടുകൾ പൊളിച്ച് ഇവരെ കുടിയിറക്കുമെന്ന് പറയുമ്പോഴും ഇവരുടെ പുനരധിവാസത്തെ കുറിച്ച് മൗനമാണ്. പുതിയ സർക്കാർ ഇവരുടെ പുനരധിവാസം നടപ്പാക്കുമോ തെരുവിലേക്ക് ഇറങ്ങേണ്ടിവരുമോ എന്ന ആശങ്കയിലാണ് ഈ കുടുംബങ്ങൾ.

ദശാബ്ദങ്ങള്‍ക്കു മുമ്പ് തലമുറകളായി അനുഭവിച്ചുവന്ന ഭൂമിയാണെങ്കിലും പെരുവഴിയിലേയ്‌ക്ക് ഇറങ്ങേണ്ട അവസ്ഥയിലാണ് മലയിടംതുരുത്ത് പര്യത്ത് കോളനിയിലെ ഏഴ് പട്ടികജാതി കുടുംബങ്ങള്‍. 58 വര്‍ഷം മുമ്പ് കാളുകുറുമ്പന്‍ എന്നയാൾ അന്യായമായി കൈയേറിയതായി ചൂണ്ടിക്കാട്ടി മലയിടം തുരുത്ത് കണ്ണോത്ത് ശങ്കരന്‍നായര്‍ താമസിക്കുന്ന ഭൂമിക്കെതിരെ രംഗത്തെത്തി. പിന്നീട് ഈ ഭൂമിയിക്കുവേണ്ടിയുള്ള നിയമയുദ്ധങ്ങള്‍ സുപ്രീംകോടതി വരെ നീണ്ടെങ്കിലും വിധി പട്ടികജാതി കുടുംബങ്ങൾക്ക് എതിരായതാണ് ഇപ്പോള്‍ നടപടിയിലേക്ക് നീങ്ങാന്‍ കാരണമായത്.

 

Recent Posts