Editorial

വന്ദേമാതരത്തോട് എന്തേ ഇത്ര അസഹിഷ്ണുത?

Published by
എഡിറ്റോറിയൽ ഡെസ്ക്

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം ആലപിച്ചതിനെതിരെ പ്രസ്താവനയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്ത് വന്നത് വിചിത്രവും ഗൗരവമേറിയതുമായ പ്രശ്‌നമാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് ആണ് ഈ നിലപാടുമായി ആദ്യം രംഗത്ത് വന്നത്. വന്ദേമാതരത്തിലെ ചില ഭാഗങ്ങള്‍ ചരിത്രപരമായി ആശങ്കയുണ്ടാക്കിയവയാണ് എന്നായിരുന്നു റിയാസ് പറഞ്ഞത്. പിന്നാലെ പാര്‍ട്ടിയും രംഗത്ത് വന്നു.

എന്നാല്‍ ദേശീയഗീതത്തിലെ ഏത് ഭാഗമാണിതെന്ന് വ്യക്തമാക്കുന്നുമില്ല. ഗവര്‍ണര്‍ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളില്‍ ദേശീയഗീതം ആലപിക്കണമെന്നത് നിര്‍ബന്ധമാണ്. വന്ദേ മാതരത്തിന്റെ നൂറ്റിയന്‍പതാം വാര്‍ഷികാചരണത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു നിബന്ധന വന്നിരിക്കുന്നത്. കേരളത്തില്‍ പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ പങ്കെടുത്ത വിവിധ പരിപാടികളിലും വന്ദേ മാതരം ആലപിച്ചിട്ടുണ്ട്.

രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ തമിഴ്നാട് ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ വന്ദേ മാതരം ആലപിക്കുന്നതിനെ ചൊല്ലി ആദ്യം ആശയക്കുഴപ്പമുണ്ടായെങ്കിലും മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍ പങ്കെടുത്ത ആ ചടങ്ങില്‍ ഈ ഗീതം പൂര്‍ണമായി ആലപിക്കപ്പെട്ടു. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴും ദേശീയ ഗീതം ആലപിച്ചിരുന്നു. ഇതിനനുസൃതമായാണ് വി.ഡി. സതീശന്‍ മന്ത്രിസഭയുടെ തുടക്കച്ചടങ്ങിലും വന്ദേ മാതരം മുഴങ്ങിയത്. ചടങ്ങില്‍ പങ്കെടുത്ത കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി ഉള്‍പ്പെടെയുള്ളവര്‍ അത് ഏറ്റു ചൊല്ലുകയും ചെയ്തു.

ബംഗാളി കവിയായ ബങ്കിം ചന്ദ്ര ചാറ്റര്‍ജി എഴുതിയ വന്ദേമാതരം ദേശഭക്തി പ്രോജ്വലിപ്പിക്കുകയും സ്വാതന്ത്ര്യ സമരത്തിന് ആവേശം പകരുകയും, ഭാരതത്തിന്റെ അഖണ്ഡത ഊട്ടിയുറപ്പിക്കുകയും ചെയ്ത ഗാനമാണ്. മഹാത്മാഗാന്ധിയും രവീന്ദ്രനാഥ ടാഗോറും മറ്റും പങ്കെടുത്ത ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളനങ്ങളില്‍ ആലപിച്ചിട്ടുള്ളതുമാണ്. മുസ്ലിം ലീഗിന്റെ പാകിസ്ഥാന്‍ വാദം ശക്തിപ്പെട്ടതോടെ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ താല്‍പ്പര്യപ്രകാരം ഈ ഗീതത്തിലെ ചില വരികള്‍ ആലപിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഭരണഘടനാ നിര്‍മ്മാണ സഭ വന്ദേമാതരം ദേശീയ ഗീതമായി അംഗീകരിച്ചു.

കോണ്‍ഗ്രസ് ഭരണം വന്ദേമാതരത്തോട് കാണിച്ച തിന്മകള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അടുത്തകാലത്ത് തിരുത്തുകയുണ്ടായി. വന്ദേമാതരത്തിന് ജനഗണമനയ്‌ക്കൊപ്പം പദവി നല്‍കുകയും ചെയ്തു. ദേശീയ ഗീതത്തെ അപമാനിച്ചാല്‍ തടവും പിഴയും ശിക്ഷ ലഭിക്കും. ആലപിക്കുന്നത് തടസ്സപ്പെടുത്തിയാല്‍ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കാം. സ്‌കൂളുകളിലും ഔദ്യോഗിക ചടങ്ങുകളിലും വന്ദേമാതരം മുഴുവന്‍ ചൊല്ലുകയും വേണം. ഒരുകാലത്ത് ഇതൊന്നും ഇല്ലായിരുന്നെങ്കിലും ഇപ്പോള്‍ ഇവയൊക്കെ നിയമത്തിന്റെ ഭാഗമാണ്. ഇത് അംഗീകരിക്കില്ലെന്നും അനുസരിക്കില്ലെന്നും പറയാന്‍ രാജ്യത്തെ ഒരു പൗരനും ഒരു പ്രസ്ഥാനത്തിനും അധികാരമില്ല. നിയമം എല്ലാവര്‍ക്കും ബാധകമാണ്.

സര്‍ക്കാരിന്റെ ഔദ്യോഗിക ചടങ്ങില്‍ വന്ദേമാതരം ആലപിച്ചതില്‍ മറ്റാര്‍ക്കും ഇല്ലാത്ത പ്രശ്‌നം മുഹമ്മദ് റിയാസിനും സി പി എമ്മിനും എന്തുകൊണ്ടുണ്ടായെന്ന് ആലോചിക്കേണ്ടതാണ്. ഭാരതത്തിന്റെ ഭരണഘടനാ നിര്‍മാണ സഭതന്നെ ദേശീയഗീതമായി അംഗീകരിച്ച വന്ദേമാതരം ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവും ആകുന്നത് എങ്ങനെയാണ്?
ഇക്കാര്യത്തില്‍ വിശദീകരണം നല്കാനും തെറ്റ് തിരുത്താനും പാര്‍ട്ടി നേതൃത്വം തയ്യാറാവണം.

Recent Posts