2026 മെയ് 13 ന് കേരളം മുഴുവന്‍ മുഖ്യമന്ത്രി വിഷയത്തില്‍ പിരിമുറുക്കം. അതിന്റെ അലയൊലി ദല്‍ഹിയിലെ എഐസിസി ഓഫീസിലും. ആ സമയത്താണ് ഒരു പ്രത്യേക ഫോണ്‍കോള്‍. കോണ്‍ഗ്രസ് അധ്യക്ഷനില്‍ നിന്ന് സോണിയാഗാന്ധിയുടെ വീട്ടിലേക്കോ കെപിസിസി ആസ്ഥാനത്തേക്കോ അല്ല. സാക്ഷാല്‍ പാണക്കാട്ടേക്ക്. മലപ്പുറത്തെ കാലാവസ്ഥയെപ്പറ്റി അറിയാനല്ല വിളി. കേരളത്തിലെ 63 അംഗങ്ങളുള്ള പാര്‍ട്ടിയുടെ തലപ്പത്ത് ആരു വരണം എന്നതിന് അംഗീകാരമുണ്ടോ എന്നറിയാനായിരുന്നു ഫോണ്‍ വിളി. കൂട്ടത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സമ്മതവും തേടിയിരുന്നു. രണ്ടുകൂട്ടരും സമ്മതം മൂളിയതോടെ 12 മണിക്ക് പ്രഖ്യാപനം വന്നു. അവര്‍ നിഷ്‌കര്‍ഷിച്ച, നിര്‍ബന്ധിച്ച, തെരഞ്ഞെടുത്ത ആള് തന്നെ കേരള മുഖ്യമന്ത്രിയാകും എന്ന്. പിന്നീട് ഉണ്ടായത് വിവരിക്കേണ്ട കാര്യമില്ലല്ലോ.
പക്ഷേ തൊടുപുഴയില്‍ പരസ്യമായ, സത്യസന്ധമായ പ്രതികരണങ്ങളുണ്ടായി. ദല്‍ഹിയിലെ പ്രഖ്യാപനം കഴിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ ‘കേരളമണ്ണ് ലീഗ് ഭരിക്കും, കേരളത്തിലെ നിയമങ്ങള്‍ ലീഗ് നിര്‍ണയിക്കും’ എന്നിവയായിരുന്നു ആവേശകരമായ മുദ്രാവാക്യങ്ങള്‍. ഇതോടൊപ്പം കൂട്ടിവായിക്കുക മാമാങ്കത്തിന്റെയും സര്‍വ്വോദയ മേളയുടെയും മണ്ണായ തവനൂരില്‍ നടന്ന സംഭവം. ഒരു മിണ്ടാപ്രാണിയുടെ തലവെട്ടി ചോരയൊഴുക്കിക്കൊണ്ട് ഘോഷയാത്രയായി. പഴയ സിമി നേതാവിന്റെ പരാജയം ലീഗുകാര്‍ ആഘോഷിച്ചു. പാണക്കാട്ടിന് വരെ വിശദീകരിക്കേണ്ടി വന്നു ഒരു ‘തരിപ്പില്‍’ ചെയ്തതാണെന്ന്. ഭാരതത്തിലെ ജനങ്ങളുടെ മനസ്സില്‍ പക്ഷേ ഓര്‍മ്മയില്‍ വരുന്നത് മറ്റൊരു ബീഭത്സ സംഭവമാണ്. ജ്യേഷ്ഠന്‍ ദാരയുടെ തലവെട്ടി ഒരു പേടകത്തില്‍ ആഗ്ര ജയിലില്‍ കഴിയുന്ന ബാപ്പ ഷാജഹാന് ഔറംഗസേബ് അയച്ചുകൊടുത്തത്.
ഇക്കൂട്ടര്‍ തന്നെയാണ് ”അമ്പലനടയില്‍ കെട്ടി തൂക്കും, നാലും കെട്ടും എട്ടും കെട്ടും നമ്പൂരിയച്ഛന്റെ മോളേം കെട്ടും” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പരസ്യമായി ഉച്ചസ്വരത്തില്‍ വിളിച്ചുകൂവിയത്. കാണാന്‍ പോകുന്ന ഭാവി രംഗങ്ങളുടെ ഡ്രസ്സ് റിഹേഴ്സല്‍ മാത്രമാണ് തൊടുപുഴയിലും തവനൂരും കണ്ടത്. എന്നിട്ടും ഇവിടുത്തെ പുരോഗമനക്കാരെന്നും മതേതരക്കാരെന്നും അവകാശപ്പെടുന്നവര്‍ ഒരു ശബ്ദം പോലും പുറപ്പെടുവിച്ചില്ല. സാംസ്‌കാരിക നായകന്മാരും നായികമാരും അതേപോലെതന്നെ നിശബ്ദരായി നിസ്സംഗരായി. ഒന്നോര്‍ക്കണം പരമ്പരാഗതമായി ക്ഷേത്രദര്‍ശനം നടത്തുന്ന ഹിന്ദു സ്ത്രീകള്‍ അമ്പലങ്ങളില്‍ പോകുന്നത് മറ്റെന്തോ കാര്യങ്ങള്‍ക്കാണ് എന്ന് ഒരാള്‍ പറഞ്ഞിട്ടും മുഴുവന്‍ അവയവങ്ങളോടുകൂടി അവര്‍ പൊതുരംഗത്ത് വിരാജിക്കുന്നു. ഒരു വനിതാ നേതാവും ഇതേ പല്ലവി ഏറ്റുപറഞ്ഞു. ജോസഫ് മാസ്റ്ററെ കൈകാര്യം ചെയ്ത രീതി സംസ്‌കാര സമ്പന്നര്‍ക്ക് യോജിച്ചതല്ലാത്തതുകൊണ്ട് ഇത്തരം ജല്പനങ്ങള്‍ അവ അര്‍ഹിക്കുന്ന അവജ്ഞയില്‍ അവഗണിക്കപ്പെട്ടു. പക്ഷേ ഏറെ കുത്തിയാല്‍ ചേരയും കടിക്കും എന്ന പഴഞ്ചന്‍ ചൊല്ല് തെരഞ്ഞെടുപ്പില്‍ പല സ്ഥലത്തും പ്രാവര്‍ത്തികമാക്കി കണ്ടു. സ്ത്രീജനങ്ങള്‍ ഒറ്റക്കെട്ടായി വോട്ടവകാശം വിനിയോഗിച്ചു. എന്നാല്‍ പാണക്കാട്ട് നിന്ന് അനുഗ്രഹം നേടി സ്ഥാനം ലഭിച്ചവര്‍ നന്ദി മറന്നിട്ടില്ല. തൊടുപുഴ, തവനൂര്‍ സംഭവങ്ങളെ വിമര്‍ശിച്ചവരെ ഒറ്റപ്പെടുത്തല്‍ തന്ത്രക്കാരെന്ന് രാജാവിനെക്കാള്‍ രാജഭക്തിയോടുകൂടി നന്ദി പ്രകാശനം നടത്തി ചിലര്‍.
ഉമ്മന്‍ചാണ്ടിയുടെ കോണ്‍ഗ്രസ് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത് എന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം കൊടുത്ത സംഘടന മതേതരമാണെന്നും അവരുമായി ചങ്ങാത്തംകൂടി വോട്ട് നേടി ജയിച്ചവര്‍ പരസ്യമായി പറയാനുള്ള ധൈര്യം കാണിച്ചു. നന്ദി കാണിച്ചതിന് നന്ദി വേണമല്ലോ. തമിഴ്നാട്ടിലെ പോലെ അവിടുത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ ഔദാര്യത്തില്‍ പാര്‍ലമെന്റിലും നിയമസഭയിലും പ്രവേശനം കിട്ടിയവര്‍ നന്ദി മറന്ന് ആ പ്രസ്ഥാനത്തെ പുറകില്‍ നിന്ന് കുത്തി. രണ്ട് മന്ത്രിസ്ഥാനങ്ങള്‍ക്ക് വേണ്ടി. സഞ്ജീവ റെഡ്ഡിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിത്വം നാമനിര്‍ദ്ദേശപത്രിക വഴി സമര്‍പ്പിച്ച ആ കക്ഷി എതിര്‍ സ്ഥാനാര്‍ത്ഥി വി.വി. ഗിരിയെ ജയിപ്പിച്ച രാഷ്‌ട്രീയ സദാചാരം രാജ്യം കണ്ടതാണ്. അത് ഓര്‍ക്കുമ്പോള്‍ നന്ദി കാണിച്ച് സഹായിച്ചവരോട് നന്ദി തിരിച്ചുകൊടുക്കുന്നത് ശ്ലാഘനീയമാണ്. തമിഴ്നാട് മാതൃക കേരളത്തില്‍ പിന്തുടര്‍ന്നില്ലല്ലോ. നന്ദി ലഭിച്ചവരുടെ വിജയാഹ്ലാദത്തിനിടയ്‌ക്ക് സൂചനാര്‍ഹമായി- പുതപ്പിച്ചത് ത്രിവര്‍ണ വേഷ്ടിയല്ല പച്ച സില്‍ക്കിന്റെ ഷാള്‍ ആണ്. പല സ്ഥലത്തും വിതരണം ചെയ്തത് പച്ച നിറത്തിലുള്ള ലഡുവാണ്. അത് ചെയ്തവരുടെ ഔചിത്യ ബോധം പ്രശംസാര്‍ഹമാണ്. കാരണം സമസ്തയുടെ യോഗത്തില്‍ സുന്നി താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവര്‍ക്ക് മാത്രമേ മുസ്ലിം വോട്ടുകള്‍ നല്‍കാവൂ എന്ന് ആഹ്വാനം ഉണ്ടായത് ദൃശ്യമാധ്യമങ്ങള്‍ വഴി കേരളം കണ്ടതാണ്, കേട്ടതാണ്. എന്തൊക്കെ പറഞ്ഞാലും ഇവരുടെ സത്യസന്ധത അംഗീകരിച്ചേ മതിയാകൂ. വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച്, കാലാകാലങ്ങളായി സ്നേഹത്തോടെയും സഹവര്‍ത്തിത്വത്തോടെയും കഴിഞ്ഞുവന്നിരുന്ന ഒരു ജനസമൂഹത്തെ മതവിശ്വാസത്തിന്റെ പേരില്‍ മാത്രം വിഭജിച്ച് ആ പാപത്തിന്റെ ഭവിഷ്യത്തുകള്‍ ഇന്നും അനുഭവിച്ചുകൊണ്ടിരുന്നിട്ടും ഞങ്ങള്‍ ആ പ്രസ്ഥാനത്തിന്റെ തുടര്‍ച്ചക്കാരാണെന്ന് ചങ്കൂറ്റത്തോടുകൂടി പറയുന്നവരുടെ സത്യസന്ധത ശ്രദ്ധേയമാണ്, അഭിനന്ദനാര്‍ഹമാണ്. മതമാണ് മതമാണ് എന്ന മുദ്രാവാക്യം ഉച്ചഭാഷിണികളിലൂടെ പല മണ്ഡലങ്ങളിലും പരസ്യമായി ഉയര്‍ത്തി വിജയിച്ചവരുടെ ഉള്ളിലിരിപ്പ് തുറന്നു കാണിക്കുന്നത് സത്യസന്ധതയുടെ ലക്ഷണമല്ലേ? മതചിഹ്നവും മതത്തിന്റെ പേരും മത മേലധ്യക്ഷന്മാരുടെ നേതൃത്വവുമുള്ള ആ സംഘടന സത്യസന്ധരാണ്, സമ്മതിച്ചേ മതിയാകൂ. അവരോട് ആര്‍ക്കും പരാതിയുണ്ടാകാന്‍ കാരണമില്ല. നിയമ ഭാഷയില്‍ പറഞ്ഞാല്‍ ഡി ഫാക്ടോ മുഖ്യമന്ത്രി അവരുടെ കക്ഷി നേതാവാണ്. പക്ഷേ അവരോട് വിധേയത്വവും അടിമത്വവും അടിയറവും ലജ്ജയില്ലാതെ കാണിക്കുന്നവരോട് കേരളത്തിലെ ജനങ്ങള്‍ എങ്ങനെ പെരുമാറണം.
സ്വര്‍ഗ്ഗീയ മൊയ്തു മൗലവിയെയും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെയും സി. കെ. ഗോവിന്ദന്‍ നായരെയും ഒരുപക്ഷേ ഓര്‍മ്മയില്‍ നിലനിര്‍ത്തുന്ന പ്രബുദ്ധരായ കേരള ജനത തന്നെ തീരുമാനിക്കട്ടെ.
















