തിരുവനന്തപുരം: മുന്‍ മന്ത്രി മുഹമ്മദ് റിയാസിന് പിന്നാലെ വന്ദേമാതരത്തിനെതിരെ സിപിഎം സംസ്ഥാന നേതൃത്വം തന്നെ രംഗത്ത്. സംസ്ഥാന മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ചത് തെറ്റായ നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന. വന്ദേമാതരത്തിന്റെ ചില ഭാഗങ്ങള്‍ ഒരു പ്രത്യേക മതത്തിന്റെ മാത്രം വിശ്വാസങ്ങളെ അവതരിപ്പിക്കുന്നതെന്നും പ്രസ്താവനയില്‍ പരാമര്‍ശം.
വന്ദേമാതര ഗാനത്തിന്റെ എല്ലാ ഭാഗങ്ങളും അവതരിപ്പിക്കുന്നത് ഒരു ബഹുസ്വര സമൂഹത്തിന് യോജിച്ചതല്ലെന്ന നിലപാട് സ്വീകരിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തന്നെയാണെന്ന് പ്രസ്താവനയില്‍ പറയുന്നു. 1937 ഒക്‌ടോബര്‍ 30ന് നടന്ന പ്രവര്‍ത്തക സമിതി ഔദ്യോഗിക പ്രമേയത്തിന്റെ ഭാഗമായാണ് ചിലഭാഗങ്ങള്‍ വെട്ടിമാറ്റിയത്. ഇത്തരത്തില്‍ മാറ്റിയ ഭാഗങ്ങള്‍ ഉള്‍പ്പെടെയാണ് സത്യപ്രതിജ്ഞയ്‌ക്ക് അവതരിപ്പിച്ചത്.
1950 ജനുവരി 24ന് ഭരണഘടനാ നിര്‍മ്മാണ സഭയില്‍ 1937ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനിച്ച വന്ദേമാതര ഗാനത്തിന്റെ ആദ്യത്തെ എട്ടു വരി മാത്രമേ ദേശീയ ഗീതമായി അവതരിപ്പിക്കാന്‍ പാടുള്ളൂവെന്ന് വ്യക്തമാക്കിയതുമാണ്. വന്ദേമാതര ഗാനത്തിന്റെ ചില ഭാഗങ്ങള്‍ ഒരു പ്രത്യേക മതത്തിന്റെ മാത്രം വിശ്വാസങ്ങളെ അവതരിപ്പിക്കുന്നതാണ്. അത് ദേശീയ ഗീതമായി സ്വീകരിക്കുന്നത് ബഹുസ്വര സമൂഹത്തിന് അനിയോജ്യമല്ലെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു മാറ്റമുണ്ടായത്. ഇതിനെ അട്ടിമറിച്ചുകൊണ്ടാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ വെട്ടിമാറ്റിയ ഭാഗങ്ങള്‍ ഉള്‍പ്പെടെ പൂര്‍ണമായി അവതരിപ്പിച്ചത്.
ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നിട്ടും സത്യപ്രതിജ്ഞ ചടങ്ങില്‍ ഇത്തരമൊരു ഗാനം ആലപിച്ചിരുന്നില്ല എന്ന് കാണണം. അവിടെ പോലും അവതരിപ്പിക്കാത്ത ഗാനമാണ് കേരളത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. വര്‍ഗീയമായി ജനങ്ങളെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ സജീവമാകുന്ന ഘട്ടത്തില്‍ മതനിരപേക്ഷതയ്‌ക്ക് പോറലേല്‍പ്പിക്കുന്ന ഒരു നടപടിയും ആരുടെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ലെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറയുന്നു.
മുഹമ്മദ് റിയാസാണ് ആദ്യം വന്ദേമാതരത്തിനെതിരെ പ്രസ്താവനയുമായി രംഗത്ത് എത്തിയത്. മറ്റൊരു സിപിഎം നേതാവും പ്രതികരിച്ചതുമില്ല. മുഹമ്മദ് റിയാസ് സമ്മര്‍ദ്ദം ചെലുത്തി സംസ്ഥാന സെക്രട്ടേറിയറ്റിനെകൊണ്ട് പ്രസ്താവന ഇറക്കിക്കുകയായിരുന്നു എന്നാണ് സൂചന.
















