തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാർക്ക് ഇരിപ്പിടമായില്ല, പക്ഷേ കിടപ്പാടമായി. സത്യപ്രതിജ്ഞ ചെയ്ത് 32 മണിക്കൂർ കഴിഞ്ഞിട്ടും വകുപ്പു പങ്കുവെക്കുന്നതിലെ തർക്കം തീർന്നില്ല എങ്കിലും മന്ത്രിമാരിൽ പലർക്കും ചോദിച്ച ഔദ്യോഗിക വസതികൾതന്നെ അനുവദിച്ചു.
എൽഡിഎഫ് മന്ത്രിമാർ അവസാന വർഷവും അറ്റകുറ്റപ്പണികൾ എന്നപേരിൽ മോടിപിടിപ്പിച്ച വസതികൾ വീണ്ടും ‘പുതിയ താമസക്കാരുടെ’ ആഗ്രഹ പ്രകാരം ഭംഗിയാക്കാൻ നാലുകോടിരൂപയോളം ഉടൻ ചെലവിടും. ചെലവു ചുരുക്കാനും സാമ്പത്തിക പ്രതിസന്ധികളിലായ സർക്കാരിനെ കരകയറ്റുമെന്നും പ്രതീക്ഷ നൽകിയ പുതിയ സർക്കാരിന്റെ നിലപാടാണിത്. ഒരു മന്ത്രിമന്ദിരവും മഴവന്നാൽ ചോരില്ല. ഒരിടത്തും വസതി ഒഴിഞ്ഞ മുൻ മന്ത്രിമാർ വസ്തുവകകൾ നശിപ്പിച്ചതായി അറിവില്ല. പിന്നെ എന്തിനാണ് നാലു കോടിയുടെ ചെലവ് എന്ന കാര്യത്തിൽ വിശദീകരണമില്ല.
വി.ഡി. സതീശൻ സർക്കാർ എല്ലാത്തരത്തിലും നിരാശപ്പെടുത്തിക്കൊണ്ടുള്ള നടപടികളാണ് തുടങ്ങിയിരിക്കുന്നതെന്ന ആക്ഷേപം ശക്തമായിക്കഴിഞ്ഞു.
മുൻമന്ത്രിമാർ താമസമൊഴിഞ്ഞ കെട്ടിടങ്ങളിലെല്ലാം അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ടെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. 3.96 കോടിയാണ് അറ്റകുറ്റപ്പണികൾക്കായി ചെലവഴിക്കുന്നത്. അതിനായി തയ്യാറാക്കി നൽകിയ എസ്റ്റിമേറ്റ് അംഗീകരിച്ച് ഉത്തരവും ഇറങ്ങിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള ‘പമ്പ’ തന്നെയാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന മുഹമ്മദ് റിയാസാണ് ഇവിടെ താമസിച്ചിരുന്നത്. ക്ലിഫ് ഹൗസിന് അടുത്തുള്ള ‘അശോക’ ആണ് സണ്ണി ജോസഫിന്.
കെ. മുരളീധരൻ- സാനഡു, എ.പി. അനിൽകുമാർ- കാവേരി, പി.സി. വിഷ്ണുനാഥ്- നിള, എം. ലിജു- അജന്ത, റോജി എം. ജോൺ- ഗ്രേസ്, ടി. സിദ്ദിഖ്- ഗംഗ, കെ.എ. തുളസി- പ്രശാന്ത്, ബിന്ദു കൃഷ്ണ- തൈക്കാട് ഹൗസ്, ഒ.ജെ. ജനീഷ്- മൻമോഹൻ ബംഗ്‌ളാവ് എന്നിവയാണ് അനുവദിച്ചിട്ടുള്ളത്.
ലീഗ് മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി- ലൈന്ത്രസ്റ്റ്, എൻ. ഷംസുദീൻ- നെസ്റ്റ്, കെ.എം. ഷാജി- പൗർണമി, പി.കെ. ബഷീർ- ഉഷസ്, വി.ഇ. അബ്ദുൾ ഗഫൂർ- കവടിയാർ ഹൗസ് എന്നീ വസതികൾ. മോൻസ് ജോസഫ്- പെരിയാർ, ഷിബു ബേബി ജോൺ- എസ്സെൻഡേൻ, സി.പി. ജോൺ- റോസ് ഹൗസ് എന്നിങ്ങനെയാണ് മറ്റ് വസതികൾ. അനൂപ് ജേക്കബിന് വാടകവീട് എടുക്കും.
















