കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിലുള്ള സാൻ ഡിയാഗോ ഇസ്ലാമിക് സെന്ററിന് പുറത്ത് രണ്ട് കൗമാരക്കാരായ തോക്കുധാരികൾ നടത്തിയ വെടിവെപ്പിൽ സുരക്ഷാ ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പുരുഷന്മാർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച നടന്ന ഈ ക്രൂരമായ ആക്രമണത്തെ വംശീയ വിദ്വേഷം മൂലമുള്ള കുറ്റകൃത്യമായി കണക്കാക്കിയാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.ആക്രമണം നടന്ന് തൊട്ടുപിന്നാലെ, തൊട്ടടുത്തുള്ള ഒരു തെരുവിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ 17-ഉം 19-ഉം വയസ്സ് പ്രായമുള്ള രണ്ട് കൗമാരക്കാരുടെ മൃതദേഹങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
വെടിവെപ്പ് നടത്തിയ ശേഷം പ്രതികൾ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു എന്നാണ് പോലീസ് വിശ്വസിക്കുന്നത്.പള്ളിയുടെ തൊട്ടടുത്തുള്ള കാമ്പസിനുള്ളിൽ ഉച്ചയ്‌ക്ക് തൊട്ടുമുൻപാണ് വെടിവെപ്പ് ഉണ്ടായത്. സാൻ ഡിയാഗോ കൗണ്ടിയിലെ ഏറ്റവും വലിയ ഇസ്ലാമിക് സെന്ററാണിത്. സംഭവം പള്ളിക്കുള്ളിലുണ്ടായിരുന്ന വിശ്വാസികൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും വലിയ പരിഭ്രാന്തി സൃഷ്ടിക്കുകയും സ്ഥലത്തേക്ക് വൻ പോലീസ് സന്നാഹം എത്തുകയും ചെയ്തു.റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം, പള്ളി കോംപ്ലക്സിനുള്ളിൽ പ്രവർത്തിക്കുന്ന ഡേ സ്കൂളിലെ എല്ലാ കുട്ടികളും സുരക്ഷിതരാണെന്നും അവർക്ക് യാതൊരുവിധ പരിക്കുകളും സംഭവിച്ചിട്ടില്ലെന്നും സാൻ ഡിയാഗോ പോലീസ് ചീഫ് സ്കോട്ട് വാൽ സ്ഥിരീകരിച്ചു.
സംഭവസ്ഥലത്ത് എത്തിയ പോലീസ് ഉദ്യോഗസ്ഥർ കെട്ടിടത്തിന് പുറത്ത് വെടിയേറ്റ് മരിച്ച നിലയിലാണ് മൂന്ന് പേരെയും കണ്ടെത്തിയത്. കൊല്ലപ്പെട്ടവരിൽ ഒരാൾ ഇവിടുത്തെ സുരക്ഷാ ജീവനക്കാരനായിരുന്നു. അദ്ദേഹത്തിന്റെ കൃത്യസമയത്തുള്ള ഇടപെടലാണ് വലിയൊരു കൂട്ടക്കൊലപാതകം ഒഴിവാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.














