India

കശ്മീരിലെ കല്ലേറ് വരെ നിര്‍ത്തി, ഇനി ബംഗാളിലേയും നിര്‍ത്തും: സുവേന്ദു അധികാരി

കശ്മീരിലെ വരെ കല്ലേറ് നിര്‍ത്തിയെങ്കില്‍ ഇനി ബംഗാളിലെ കല്ലേറും നിര്‍ത്താനറിയുമെന്ന് ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരി.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്‍ക്കൊത്ത: കശ്മീരിലെ വരെ കല്ലേറ് നിര്‍ത്തിയെങ്കില്‍ ഇനി ബംഗാളിലെ കല്ലേറും നിര്‍ത്താനറിയുമെന്ന് ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരി. കഴിഞ്ഞ ദിവസം ബുള്‍ഡോസര്‍ ഉപയോഗിച്ച് അനധികൃതകെട്ടിടം പൊളിക്കുന്നതിനും പള്ളികളിലെ ലൗഡ് സ്പീക്കര്‍ നിര്‍ത്തലാക്കിയതിനും എതിരെ പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസിലെ യുവാക്കള്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതില്‍ പ്രതിഷേധിച്ചായിരുന്നു സുവേന്ദു അധികാരിയുടെ ഈ പ്രതികരണം.

കൊല്‍ക്കൊത്തയില്‍ പാര്‍ക് സ്ട്രീറ്റില്‍ കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ പൊലീസിന് നേരെ കല്ലെറിഞ്ഞവരെ വീടുകളില്‍ കയറിയാണ് പൊലീസ് പൊക്കുന്നത്. നിരവധി ബസുകളുടെ ചില്ലുകള്‍ കല്ലേറില്‍ ഉടഞ്ഞിരുന്നു. തെരുവകളില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കും കേടുവന്നു. കൃത്യമായി സിസിടിവി ക്യാമറകള്‍ പരിശോധിച്ച് കല്ലെറിഞ്ഞവന്റെ വിശദാംശങ്ങള്‍ ശേഖരിച്ചാണ് പൊലീസ് അക്രമികളെ കണ്ടെത്തി പിടികൂടുന്നത്.

2019ല്‍ കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് എടുത്തു കളഞ്ഞ സംഭവത്തിന് ശേഷം കശ്മീരില്‍ സൈനികര്‍ക്കും പൊലീസിനും എതിരെ യുവാക്കളുടെ കല്ലേറ് വര്‍ധിച്ചുവന്നിരുന്നു. ഇതിനെ ശക്തമായാണ് പൊലീസും അര്‍ധസൈന്യവും അടിച്ചമര്‍ത്തിത്.

എന്നാല്‍ അതിനൊപ്പം കശ്മീരിലെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിലും വികസനപദ്ധതികളില്‍ പങ്കാളികളാക്കുന്നതിലും കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിച്ചു. ഇതോടെ 2023ഓടെ കല്ലേറ് ഇല്ലാതായി.

കല്ലെറിയുന്നവരോട്  ഈ സര്‍ക്കാര്‍ ഒട്ടും ക്ഷമിക്കില്ലെന്ന്  സുവേന്ദു അധികാരി പറഞ്ഞു. പക്ഷെ ഭരണം നേടിയ ആദ്യ നാളുകളില്‍ അടിച്ചമര്‍ത്തല്‍ നടപ്പാക്കാന്‍ തന്നെയാണ് പദ്ധതി. അതേ സമയം ബിജെപി സര്‍ക്കാര്‍ വികസനത്തിലും യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. ഇതുവഴി യുവാക്കളുടെ അസംതൃപ്തിയും രോഷവും കുറച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് പദ്ധതി.

Recent Posts