തിരുവനന്തപുരം: ഇന്ന് മെയ് 18. പുതിയ യുഡിഎഫ് സർക്കാരിന്റെ സ്ഥാനമേൽക്കൽ ഇന്നാണ്. ഇന്നു മുതൽ ‘പുതി പതിനെട്ടാം യുദ്ധം’ ഉണ്ടാകുമോ എന്നാണ് പലരും ‘ഭയക്കു’ന്നത്. എങ്കിലും സർക്കാർ സംസ്ഥാനത്തിന്റേതാണല്ലോ, ‘സദ്ഭരണ’മായിത്തീരാൻ ആശംസിക്കാനേ ജനാധിപത്യത്തിലെ ജനപ്രാതിനിധ്യ നിയമപ്രകാരം ആർക്കും സാധിക്കൂ.
പതിനെട്ട് ഭാരതീയ വിശ്വാസ സങ്കൽപ്പങ്ങൾ പ്രകാരം പ്രധാനമാണ്. 18 മഹാപുരാണവും മാഹഭാരതത്തിലെ 18 പർവവും ഭഗവദ് ഗീതയിലെ 18 അദ്ധ്യായവും കുരുക്ഷേത്രയുദ്ധത്തിലെ 18 അക്ഷൗഹിണിസൈന്യവും 18 സിദ്ധന്മാരും 18 തരം അറിവുകളും പതിനെട്ടാം പടിയും എല്ലാം പ്രധാനമാണ്. എന്നാൽ, കുരുക്ഷേത്ര യുദ്ധത്തിന് പതിനെട്ടാം യുദ്ധമെന്നും പേരുള്ളതിനാൽ സർക്കാർ രൂപീകരണത്തിലെ രാഷ്‌ട്രീയവും സർക്കാർ നേരിടുന്ന വെല്ലുവിളികളും എല്ലാം പരിഗണിക്കുമ്പോൾ ‘പുതിയ പതിനെട്ടാം യുദ്ധം’തന്നെയാണ് ഏറെ പ്രസക്തമാകുന്നത്.
സംസ്ഥാന സർക്കാരിനെയും ജനങ്ങളെയും ‘രക്ഷിച്ചെടുക്കാൻ’ പതിനെട്ടാം യുദ്ധത്തിലെപ്പോലെ കടുത്ത തീരുമാനങ്ങളും പ്രവൃത്തികളും വേണ്ടിവരും. സാമ്പത്തിക ഭദ്രത, സാമൂഹ്യ സുരക്ഷ, പുതിയ നിർമ്മാണം തുടങ്ങിയ ഒട്ടേറെ വിഷയങ്ങളിൽ പുതിയ മന്ത്രിസഭയ്‌ക്ക് വെല്ലുവിളികൾ ഉണ്ടാകും. അവയിൽ ധർമ്മപക്ഷത്തുനിന്നുള്ള പോരാട്ടത്തിനു മുഖ്യമന്ത്രിയും മന്ത്രിസഭയും ഒന്നടങ്കം നിൽക്കുമോ എന്നതാണ് ചോദ്യം. പൊതു വിഷയം വരുമ്പോൾ, പൊതു ശത്രുവിനോട്, കുരുക്ഷേത്രയുദ്ധത്തിലേർപ്പെട്ട പാണ്ഡവർക്കും കൗരവർക്കും ഒറ്റ മനസ്സും നിലപാടുമായിരുന്നു. ‘വയം പഞ്ചാധികം ശതം’ എന്നായിരുന്നു അതിന് തത്ത്വം പറഞ്ഞത്. നൂറും അഞ്ചും അല്ല, നൂറ്റിയഞ്ച് എന്ന്. അങ്ങനെ നമ്മൾ 140 എന്ന് ചിന്തയിലും പ്രവൃത്തിയിലും കാണിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീനശനും കൂട്ടരും തയാറാകുമോ എന്നതാണ് വലിയ പ്രശ്‌നം. യുഡിഎഫിന് 102, എൽഡിഎഫിന് 35, എൻഡിഎയ്‌ക്ക് മൂന്ന് എന്ന വേർതിരിവിനു പകരം സംസ്ഥാനത്തിന്റെ, സംസ്ഥാനത്തെ ജനങ്ങളുടെ കാര്യങ്ങൾക്ക് ഞങ്ങൾ 140 എന്ന്, ‘വയം ചത്വാരിംശദ്വധികശതം’ എന്ന് പറയാൻ ധാർമ്മികത കാണിക്കുമോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്.
എന്നാൽ രാഷ്ടീയം വരുമ്പോൾ ഇതുവരെക ാണുന്നത് അങ്ങനെയല്ല. കുരുക്ഷേത്ര യുദ്ധവേളയിൽ കൗരവപ്പടയിൽ കണ്ട എല്ലാ അധർമ്മ മനസ്ഥിതിയും പ്രകടമാണ്. കർണ്ണന് ദുര്യോധനൻ അധികപദങ്ങൾ നൽകിയപോലെ, അധികാരം കിട്ടിയാൽ തനിക്ക് കിട്ടാനുള്ളത് കിട്ടാൻ കുതന്ത്രങ്ങൾ മെനയുന്നതുപോലെയുള്ള പ്രവൃത്തികൾ. അധുനിക ശകുനികളും ശകുനം മുടക്കികളും യുഡിഎഫ് മുന്നണിയിലെ എല്ലാ പാർട്ടികളിലും വൈഭവം കാണിക്കുന്നു. പാതിരാജ്യംകൊണ്ട് ചിലർ തൃപ്തരാണെന്ന് ഭാവിക്കുന്നു. സൂചികുത്താൻ ഇടം കിട്ടാത്തവർ അശ്വത്ഥാമാവിന്റെ പകയോടെ വട്ടം ചുറ്റുന്നു. അസംതൃപ്തിയോടെ ആധുനികകാല ഭീഷ്മർമാരും ശല്യരും കൃപരും മറ്റുംമറ്റും യുദ്ധം വെട്ടാൻ ഇറങ്ങുന്നു.
കോൺഗ്രസ്സിലെ കുഴപ്പങ്ങൾ മുമ്പുണ്ടായിട്ടില്ലാത്തതരത്തിലാണ്. വിഷാദം അർജ്ജുനനല്ല, ഭരണഭാരം കൈയിൽ വെച്ചിരിക്കുന്ന സുയോധനനാണ്. ഉപദേശിക്കാൻ ഉണ്ടാവേണ്ട ‘വേണുഗോപാലന്മാർ’ ഉപദ്രവിക്കുകയാണെന്ന് സ്പഷ്ടം. സേന നയിക്കാനുള്ള ആജ്ഞാശക്തിയും ഇല്ലാതെയാണ് മുഖ്യമന്ത്രിയുടെ അവസ്ഥ.
ധർമ്മയുദ്ധം പ്രതീക്ഷിക്കാമോ, അധർമ്മങ്ങൾ പടവെട്ടുമ്പോൾ കസംസ്ഥാനത്തിന്റെ ഗതിയെന്താകും. ‘പുതിയ പതിനെട്ടാം യുദ്ധം’തന്നെയാവുമെന്ന് ഉത്കണ്ഠകൾ എല്ലാവർക്കുമുണ്ട്, എങ്കിലും പുതിയ സംസ്ഥാന സർക്കാരിന് സദ്ഭരണത്തിനുള്ള ആശംസകൾ.
















