ന്യൂദല്‍ഹി: കേരളത്തിന്റെ നിയുക്തമുഖ്യമന്ത്രിയായ വി.ഡി. സതീശന്‍ കഴിഞ്ഞ ദിവസം പച്ചപുറം ചട്ടയുള്ള ഒരു പുസ്തകം വായിക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ദല്‍ഹിയില്‍ മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടിയുള്ള പോര് മുറുകുന്നതിനിടെയാണ് ഈ പച്ചപുറംചട്ടയുള്ള പുസ്തകംവായിക്കുന്ന സതീശന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെയ്‌ക്കപ്പെട്ടിരുന്നത്.
കോണ്‍ഗ്രസുകാര്‍ പൊതുവേ പുസ്തകവായനക്കാരല്ല. ഈ പുസ്തകം സതീശന്‍ ഗൗരവത്തോടെ വായിച്ചോ? അതോ കോണ്‍ഗ്രസിന്റെ പിആര്‍ കണ്‍സള്‍ട്ടന്‍റായ സുനില്‍ കനുഗോലു സതീശനെ കഴമ്പുള്ള നേതാവാണെന്ന് അറിയിക്കാന്‍ ഈ പുസ്തകം കയ്യില്‍ കൊടുത്ത് ചുമ്മാ ഒരു ഫോട്ടോ ഷൂട്ട് നടത്തിയതോ? വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ സത്യത്തില്‍ ആരും തിരിച്ചറിഞ്ഞില്ലാ എന്ന ലൈനില്‍ മലയാളിയെ ലാക്കാക്കി നടത്തിയ ഒരു പിആര്‍ വര്‍ക്ക്?
ഇനി ഈ പുസ്തകം വായിച്ചാല്‍ തന്നെ അത് പ്രയോജനപ്പെടുത്താനുള്ള ഉള്‍ക്കാമ്പ് സതീശനുണ്ടോ? മുസ്ലിം ലീഗ് അവരുടെ അജണ്ടകള്‍ നടപ്പാക്കാന്‍ കണ്ടുവെച്ച മുഖ്യമന്ത്രിയല്ലേ? താന്‍ വ്യത്യസ്തനാണെന്ന് കാണിക്കാന്‍ ഈയിടെ ‘ആദം നീ എവിടെ ആകുന്നു?’ എന്ന പുസ്തകം സതീശന്‍ ഈയിടെ പുറത്തിറക്കിയിരുന്നു. തന്റെ രാഷ്‌ട്രീയ ജീവിതത്തിൽ ബൈബിൾ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചാണ് ഈ പുസ്തകം. വോട്ട് ബാങ്കിന്റെ ലക്ഷ്യം വ്യക്തമാണല്ലോ? ഇതൊക്കെയാണ് സതീശന്റെ ഒരു ലൈന്‍.
ഇത് മുന്‍ ഗ്രീസ് ധനകാര്യമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ യാനിസ് വാരുഫാകിസ് രചിച്ച പുസ്തകമാണ്. പേര് ടെക്നോ ഫ്യൂഡലിസം…വാട്ട് കില്‍ഡ് കാപ്പിറ്റലിസം. മുതലാളിത്തം തകര്‍ന്നു കഴിഞ്ഞെന്നും അതിന്റെ സ്ഥാനത്ത് ലോകം ഭരിയ്‌ക്കുന്ന ഭീമന്‍ ടെക് കമ്പനികള്‍ സൃഷ്ടിച്ചുകഴിഞ്ഞ ഫ്യൂഡലിസമാണ് നിലനില്‍ക്കുന്നതെന്നും പ്രവചിക്കുന്ന പുസ്തകമാണിത്. ടെക്നോളജിയും ഡിജിറ്റല്‍ ഇക്കോണമിയും ഭരിയ്‌ക്കുന്ന ഈ ലോകത്ത് നമ്മള്‍ എങ്ങോട്ടാണ് പോയിക്കൊണ്ടിരിക്കുന്നതെന്ന് കൃത്യമായി അടയാളപ്പെടുത്തുന്നതാണ് ഈ പുസ്തകം.
പരസ്പരം മത്സരിച്ച് മികച്ചത് കമ്പനിയോ, ഉല്‍പന്നമോ വിപണിയില്‍ നിന്നും ലാഭം കൊയ്യുന്ന ലാഭത്തിലധിഷ്ഠിതമായ മുതലാളിത്ത ലോകം തകര്‍ന്നു കഴിഞ്ഞെന്ന് ഈ പുസ്തകത്തില്‍ യാനിസ് വാരുഫാകിസ് പ്രവചിക്കുന്നു. പകരം പണ്ടത്തെ ഫ്യൂഡല്‍ പ്രഭുക്കളുടെ സ്ഥാനത്ത് ഇന്ന് പുതിയ ഫ്യൂഡല്‍ പ്രഭുക്കന്മാരായി വാഴുന്നത് ഗൂഗിള്‍, ആമസോണ്‍, ആപ്പിള്‍ തുടങ്ങിയ ലോകം ഭരിയ്‌ക്കുന്ന ഒരു പറ്റം ടെക് ഭീമന്‍കമ്പനികളാണ്. പണ്ട് ഫ്യൂഡല്‍ പ്രഭുക്കള്‍ എങ്ങിനെയാണോ വാടക വാങ്ങി അവരുടെ സമ്പന്നതയും ആധിപത്യവും സമൂഹത്തില്‍ നിലനിര്‍ത്തിയിരുന്നത്, അതിന് പകരം ആധുനിക കാലത്തെ ടെക് ഭീമന്മാരും ഡിജിറ്റല്‍ ടെക്നോളജി ഉപയോഗിക്കുന്ന സാധാരണക്കാരില്‍ നിന്നും വാടക വാങ്ങി അവരുടെ ആധിപത്യം നിലനിര്‍ത്തുകയാണെന്ന് ഈ പുസ്തകം പറയുന്നു.
വിപണിയിലെ കിടമത്സരവും ലാഭവുമാണ് മുതലാളിത്തത്തിന്റെ രണ്ട് തൂണുകള്‍. ഇതിനെ രണ്ടിനെയും ആമസോണ്‍, ഗൂഗിള്‍, ആപ്പിള്‍, ടെന്‍സെന്‍റ്, ആലിബാല തുടങ്ങി ഒരു പിടി ടെക് ഭീമന്മാര്‍ കൊന്നുകളഞ്ഞു. പകരം ഈ ടെക് ഭീമന്‍മാര്‍ ആധുനിക ലോകത്തിലെ ഫ്യൂഡല്‍ പ്രഭുക്കളായി. അവര്‍ ജനങ്ങളില്‍ നിന്നും വാടക വാരിക്കൂട്ടി തടിച്ചുകൊഴുക്കുന്നു. മറ്റാരും അവരോട് മത്സരിക്കാനില്ല. മത്സരമില്ലാത്ത ലോകം. ലാഭവും അവര്‍ ഈടാക്കുന്നില്ല. വാടക മാത്രം. ഇന്‍റര്‍നെറ്റും ടെക് സേവനങ്ങളും സോഷ്യല്‍ മീഡിയയും ഒക്കെ ഉപയോഗിക്കുന്നതിന് ജനങ്ങളെ പിഴിഞ്ഞെടുക്കുന്ന വാടക.- ഇതാണ് ടെക്നോ ഫ്യൂഡലിസം വാട്ട് കില്‍ഡ് കാപിറ്റലിസം എന്ന പുസ്തകം വിശദമാക്കുന്നത്.
നമ്മള്‍ ഇവിടെ ജീവിച്ചിരിക്കുന്നു എന്ന് ഓര്‍മ്മപ്പെടുത്താന്‍ നമ്മള്‍ എന്തൊക്കെയാണ് ചെയ്യുന്നത്? മൊബൈല്‍ ഫോണെടുത്ത് സ്ക്രോള്‍ ചെയ്യുന്നു. സമൂഹമാധ്യമങ്ങള്‍ സര്‍ഫ് ചെയ്യുന്നു. ചില ഫോട്ടോകളും സന്ദേശങ്ങളും ഉള്ളടക്കങ്ങളും പലരുമായും പങ്കുവെയ്‌ക്കുന്നു. ഒരു നയാ പൈസ വരുമാനം കിട്ടാതെയാണ് നമ്മള്‍ ഇതെല്ലാം ചെയ്യുന്നത്. നമ്മുടെ ഐഡന്‍റിറ്റി നിലനിര്‍ത്താന്‍. ഇതിന്റെ സാമ്പത്തിക നേട്ടം കൊയ്യുന്നതാരാണ്? ഈ ടെക് ഭീമന്‍മാര്‍ അതിന്റെ ഉപയോഗത്തിന് നമ്മളില്‍ നിന്നും ഫീസ് ഈടാക്കുന്നു. വെബ്സൈറ്റുകള്‍ സൂക്ഷിക്കുന്നതിനുള്ള ക്ലൗഡ് ഫീസും ഇന്‍റര്‍നെറ്റ് ഉപയോഗത്തിനുള്ള ഫീസുമെല്ലാം ഈ ഭീമന്‍മാര്‍ നമ്മളില്‍ നിന്നും ഈടാക്കുന്നു. ഇതിലെ പരസ്യങ്ങള്‍ നമ്മെ വശീകരിക്കുന്നു. ഈ വാടക വാങ്ങി ഈ കമ്പനികള്‍ തടിച്ചുകൊഴുക്കുന്നു. ഇവര്‍ കുത്തകകളായി ലോകം ഭരിയ്‌ക്കുന്നു. നമ്മള്‍ ഈ ലോകത്ത് എങ്ങോട്ടേക്കാണ് പോയ്‌ക്കൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞുതരികയാണ് ഈ പുസ്തകം. സാമ്പത്തിക ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് നിന്ന പുസ്തകമാണിത്. 2023ല്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകം ഇപ്പോഴും ബെസ്റ്റ് സെല്ലറാണ്.
എങ്ങിനെയാണ് ഈ പുസ്തകം വി.ഡി സതീശന് പ്രയോജനപ്പെടുക എന്ന ചോദ്യത്തിന് ഉത്തരം ഇതാണ്: സംസ്ഥാനത്തെ പൊതുനയം രൂപീകരിക്കുന്നതിനുള്ള ബൗദ്ധിക ചട്ടക്കൂട് ഈ പുസ്തകത്തില്‍ നിന്നും ലഭിയ്‌ക്കും. ഡിജിറ്റല്‍ രംഗത്തെ കുത്തകക്കാരായ ടെക് ഭീമന്മാരെ എതിര്‍ക്കാം. ഒപ്പം ഡിജിറ്റല്‍ വിടവ് ഫലപ്രദമായി എങ്ങിനെ നികത്താമെന്നതിന് വഴികാട്ടുകയും ചെയ്യും.
















