World

ഭാരതവും നെതര്‍ലന്‍ഡ്സും17 കരാറുകളില്‍ ഒപ്പിട്ടു; ലക്ഷ്യം സാമ്പത്തികവ്യാപാര രംഗങ്ങളിലെ വന്‍ കുതിച്ചുചാട്ടം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഹേഗ് (നെതര്‍ലന്‍ഡ്‌സ്): ഭാരതം – നെതര്‍ലന്‍ഡ്സ് പുതിയ കരാറുകളിലൂടെ ഭാരതം ലക്ഷ്യം വയ്‌ക്കുന്നത് സാമ്പത്തികവ്യാപാര രംഗങ്ങളിലെ വന്‍ കുതിച്ചുചാട്ടം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നെതര്‍ലാന്‍ഡ്സ് പ്രധാനമന്ത്രി റോബ് ജെറ്റനും നടത്തിയ പ്രതിനിധിതല ചര്‍ച്ചകളില്‍ ഇത്തരത്തില്‍ 17 സുപ്രധാന കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. വ്യാപാരം, പ്രതിരോധം, സെമികണ്ടക്ടറുകള്‍, ഗ്രീന്‍ എനര്‍ജി, കൃഷി, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലായാണ് ഈ കരാറുകള്‍. ഗുജറാത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കല്‍പസര്‍ ജലപദ്ധതിക്ക് ഡച്ച് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നിര്‍ണായക കരാറുകളില്‍ ആണ് ഭാരതവും നെതര്‍ലാന്‍ഡ്‌സും ഒപ്പുവച്ചിട്ടുള്ളത്.
ഇതിന്റെ ഭാഗമായി വിദേശകാര്യ മന്ത്രിമാരുടെ നേതൃത്വത്തില്‍ വര്‍ഷത്തിലൊരിക്കല്‍ അവലോകന യോഗങ്ങള്‍ ചേരും. കസ്റ്റംസ് രംഗത്തെ വിവരവിനിമയം കാര്യക്ഷമമാക്കാനും നിയമവിരുദ്ധ വ്യാപാരം തടയാനുമായി ഇരുരാജ്യങ്ങളും തമ്മില്‍ ഭരണപരമായ സഹകരണ കരാറിലും ഒപ്പുവച്ചിട്ടുണ്ട്. നിക്ഷേപങ്ങള്‍ വേഗത്തിലാക്കാന്‍ ഇരുരാജ്യങ്ങളും പ്രത്യേക സംവിധാനം ഒരുക്കും. കൂടാതെ, നിര്‍ണായക ധാതുക്കളുടെ വിതരണ ശൃംഖല ശക്തമാക്കാനും ധാരണയായി.

ഭാരതവും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ഈ ജനുവരിയില്‍ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറും പ്രതിരോധ- സുരക്ഷാ പങ്കാളിത്തവും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ക്ക് വലിയ ഊര്‍ജം പകരുമെന്ന് ചര്‍ച്ചയില്‍ ഇരുനേതാക്കളും എടുത്ത് പറഞ്ഞു. ഭരണതലത്തിലും വിദേശകാര്യ മന്ത്രാലയ തലത്തിലും തുടര്‍ച്ചയായ ചര്‍ച്ചകള്‍ ഉറപ്പാക്കാന്‍ പുതിയ സംവിധാനം നിലവില്‍ വരും. പുനരുപയോഗ ഊര്‍ജം, ടെലികോം, അടിസ്ഥാന സൗകര്യ വികസനം, കൃഷി, ഫാര്‍മസ്യൂട്ടിക്കല്‍സ്, സെമികണ്ടക്ടര്‍ മേഖലകളില്‍ സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കും.

ഹൈഡ്രജന്‍ ഉത്പാദനത്തിലും കയറ്റുമതിയിലും ഭാരതത്തെ മുന്‍നിരയില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള ‘ഭാരതം-നെതര്‍ലന്‍ഡ്‌സ് ഗ്രീന്‍ ഹൈഡ്രജന്‍ മാര്‍ഗരേഖ’ ഇരു നേതാക്കളും ചേര്‍ന്ന് പുറത്തിറക്കി. ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ഗ്രീന്‍ കോറിഡോറും ഇതിന്റെ ഭാഗമായി നിലവില്‍ വരും.
തുറമുഖങ്ങളെയും ഉള്‍നാടന്‍ ജലഗതാഗതത്തെയും പരിസ്ഥിതിസൗഹൃദമാക്കാന്‍ ‘ഗ്രീന്‍ ആന്‍ഡ് ഡിജിറ്റല്‍ സീ കോറിഡോര്‍’ പദ്ധതിയും നടപ്പിലാക്കും. പ്രതിരോധ രംഗത്തും സഹകരണം ശക്തമാക്കും. ഇതിനായി ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രാലയങ്ങള്‍ സംയുക്തമായി പ്രതിരോധ വ്യവസായ പ്രവര്‍ത്തനരേഖ തയാറാക്കും. സാങ്കേതികവിദ്യാ കൈമാറ്റവും പ്രതിരോധ സാമഗ്രികളുടെ സംയുക്ത നിര്‍മാണവും ഇതിലൂടെ ലക്ഷ്യമിടുന്നു. ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷയ്‌ക്കായി ഭാരതത്തിന്റെ നേതൃത്വത്തിലുള്ള ഇന്തോ-പസഫിക് ഓഷ്യന്‍സ് ഇനിഷ്യേറ്റീവില്‍ നെതര്‍ലന്‍ഡ്‌സ് പങ്കാളിയാകും.

ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയുടെ ഗുണനിലവാരം ഉയര്‍ത്താന്‍ രോഗവിമുക്ത സസ്യസംരക്ഷണ കേന്ദ്രങ്ങള്‍ (ക്ലീന്‍ പ്ലാന്റ് സെന്ററുകള്‍) സ്ഥാപിക്കാനും ഭാരതത്തിലെയും നെതര്‍ലന്‍ഡ്‌സിലെയും ഭക്ഷ്യസുരക്ഷാ അതോറിറ്റികള്‍ തമ്മില്‍ ഡിജിറ്റല്‍ സര്‍ട്ടിഫിക്കേഷന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും കൂടിക്കാഴ്ചയില്‍ ധാരണയായി. വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും സുരക്ഷിതവും സുതാര്യവുമായ കുടിയേറ്റം സാധ്യമാക്കാന്‍ ‘മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി’ കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു.

ജല മാനേജ്‌മെന്റ് രംഗത്ത് ‘നമാമി ഗംഗെ’ പദ്ധതിയിലെ ഡച്ച് പങ്കാളിത്തം കൂടുതല്‍ വിപുലീകരിക്കും. ഗംഗാ നദീതട ശുചീകരണത്തിനും നഗരങ്ങളിലെ ജലലഭ്യത ഉറപ്പാക്കാനു
മായി ഐഐടി ദല്‍ഹിയില്‍ ജല ഗവേഷണ മികവിന്റെ കേന്ദ്രം (സെന്റര്‍ ഓഫ് എക്‌സലന്‍സ് ഓണ്‍ വാട്ടര്‍) സ്ഥാപിക്കും. ഗുജറാത്തിലെ കല്‍പസാര്‍ പദ്ധതിയിലും ഡച്ച് സാങ്കേതിക സഹായം ഉറപ്പാക്കിയിട്ടുണ്ട്.

കാര്‍ഷിക രംഗത്ത് ഡയറി മേഖലയുടെ വികസനത്തിനായി ബെംഗളൂരുവില്‍ പുതിയ പരിശീലന കേന്ദ്രം വരും. ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയുടെ ഗുണനിലവാരം ഉയര്‍ത്താന്‍ രോഗവിമുക്ത സസ്യസംരക്ഷണ കേന്ദ്രങ്ങള്‍ (ക്ലീന്‍ പ്ലാന്റ് സെന്ററുകള്‍) സ്ഥാപിക്കാനും ഭാരതത്തിലെയും നെതര്‍ലന്‍ഡ്‌സിലെയും ഭക്ഷ്യസുരക്ഷാ അതോറിറ്റികള്‍ തമ്മില്‍ ഡിജിറ്റല്‍ സര്‍ട്ടിഫിക്കേഷന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും കൂടിക്കാഴ്ചയില്‍ ധാരണയായി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാംസ്‌കാരിക ബന്ധം എടുത്തുപറഞ്ഞ മോദി, പതിനൊന്നാം നൂറ്റാണ്ടിലെ ചോള ചെപ്പുകള്‍ തിരികെ നല്‍കാന്‍ സൗകര്യമൊരുക്കിയതിന് ഡച്ച് സര്‍ക്കാരിനോട് നന്ദി രേഖപ്പെടുത്തി. ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് പിന്നാലെ സാങ്കേതികവിദ്യ, ഹരിത ഊര്‍ജം, വ്യാപാരം, ചലനാത്മകത, വിദ്യാഭ്യാസം, സംസ്‌കാരം എന്നീ മേഖലകളില്‍ 14 കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു.
ശേഷം പ്രധാനമന്ത്രി മോദി, പ്രധാനമന്ത്രി റോബ് ജെറ്റനെ ഭാരതം സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയും അദ്ദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്തു.