ന്യൂദല്‍ഹി: മോദിയുടെ ഡച്ച് യാത്രയില്‍ ഇന്ത്യയുടെ സെമികണ്ടക്ടര്‍ സ്വപ്നങ്ങള്‍ക്ക് കുതിപ്പേകാനുള്ള ലിത്തോഗ്രാഫി സംവിധാനങ്ങള്‍ നല്‍കാന്‍ സമ്മതിച്ച് നെതര്‍ലാന്‍റ്സിലെ ടെക്നോളജി ഭീമനായ എഎസ്എംഎല്‍. . ഗുജറാത്തിലെ ധോലേരയിൽ ടാറ്റ ഇലക്ട്രോണിക്സ് ഒരു ലക്ഷം കോടിയില്‍ ഉയര്‍ത്തുന്ന 300 എംഎം സെമികണ്ടക്ടർ ഫാബ്രിക്കേഷൻ പ്ലാന്‍റിന് വേണ്ടിയാണ് ഡച്ച് കമ്പനിയായ എഎസ് എംഎല്‍ ലിത്തോഗ്രാഫി സംവിധാനങ്ങള്‍ നല‍്കുക.
സിലിക്കൺ വേഫറുകളിൽ സർക്യൂട്ട് പാറ്റേണുകൾ കൊത്തിവയ്‌ക്കുന്നതിനുള്ള അവശ്യ ഉപകരണങ്ങളാണ് ലിത്തോഗ്രാഫി സംവിധാനങ്ങൾ. ഇത് എഎസ് എംഎല്‍ ടാറ്റാ ഇലക്ട്രോണിക്സ് പ്ലാന്‍റില്‍ വിന്യസിക്കും. ലിത്തോഗ്രാഫി-ഇന്‍റൻസീവ് റോളുകളിൽ എഞ്ചിനീയർമാരെയും സാങ്കേതിക വിദഗ്ധരെയും പരിശീലിപ്പിക്കുന്നതിന് ഇരു കമ്പനികളും സഹകരിക്കും. ഇത് ടാറ്റാ ഇലക്ട്രോണിക്സില്‍ വിദേശ സാങ്കേതിക വിദഗ്ധരെ ആശ്രയിക്കുന്നത് കുറയ്‌ക്കാന്‍ സാധിക്കും.
ആഗോള ഉപഭോക്താക്കൾക്കായി ഓട്ടോമോട്ടീവ് മേഖല, മൊബൈൽ ഉപകരണങ്ങൾ, കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) എന്നിവയ്‌ക്കുള്ള മൈക്രോചിപ്പുകൾ ധോലേരയില്‍ നിർമ്മിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലാൻഡ്‌സ് സന്ദർശന വേളയിൽ ഹേഗിലാണ് കരാർ ഒപ്പുവച്ചത്, ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റന്റെ സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പിട്ടത്.
















