
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം അബദ്ധമായിപ്പോയെന്ന് പത്തനംതിട്ട സി.പി.എം ജില്ലാകമ്മിറ്റിയിൽ വിമർശനം. ഇടതു സർക്കാർ ഒരു കാരണവശാലും നടത്താൻ പാടില്ലാത്ത പരിപാടിയായിരുന്നുവെന്നും തെരഞ്ഞെടുപ്പ് കാലത്ത പ്രതിസന്ധികൾക്ക് അയ്യപ്പ സംഗമം കാരണമായെന്നും യോഗം. സ്വർണക്കൊള്ള കേസിൽ പദ്മകുമാറിനെതിരെ എന്തു നടപടി സ്വീകരിച്ചുവെന്നും അംഗങ്ങൾ ചോദിച്ചു. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതിലും വീണാ ജോർജിന്റെ സ്ഥാനാർഥിത്വത്തിലും ജില്ലാ സെക്രട്ടറിയേറ്റ് യോഗം കടുത്ത വിമർശനം ഉയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചുള്ള വിലയിരുത്തൽ.
ഇടതുപക്ഷ സർക്കാർ ഒരു കാരണവശാലും നടത്താൻ പാടില്ലാത്ത പരിപാടിയായിരുന്നു ആഗോള അയ്യപ്പ സംഗമം. ഇത് പാർട്ടിയുടെ അടിസ്ഥാന നിലപാടുകൾക്ക് വിരുദ്ധമായെന്നും തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് അനുകൂലമാകേണ്ട സാഹചര്യങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചുവെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെതിരെ ഉയർന്ന സ്വർണക്കൊള്ള ആരോപണത്തിൽ പാർട്ടി എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് അംഗങ്ങൾ ചോദ്യമുന്നയിച്ചു. ഇത്രയും ഗുരുതരമായ ആരോപണം വന്നിട്ടും പാർട്ടി മൗനം പാലിക്കുന്നത് പ്രവർത്തകർക്കിടയിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.