കോഴിക്കോട്: ഭാരത ചരിത്രത്തിലെ ഇരുണ്ട കാലഘട്ടത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദിച്ചുകൊണ്ട് രംഗത്ത് വന്ന കൂട്ടായ്‌മ കേരളത്തിന്റെ കലാ-സാഹിത്യ-സാംസ്‌കാരിക മേഖലകളില്‍ അമ്പതാണ്ടുകളുടെ സഫലപ്രവര്‍ത്തനവുമായി പുതിയ ഉയരങ്ങളിലേക്ക്. മൂന്ന് ദിവസങ്ങളിലായി കോഴിക്കോട്ട് നടന്ന തപസ്യ കലാസാഹിത്യ വേദി സുവര്‍ണജയന്തി ആഘോഷ സമാപനവും വാര്‍ഷിക സമ്മേളനവും ഏറെ ശ്രദ്ധേയമായ സര്‍ഗസംഗമമായി.
ബംഗാളി നാടോടി സംഗീതത്തിലെ ബാവുല്‍ ഗാനങ്ങളും തമിഴ് മൊഴിയഴകും മലയാളവും കവിതയും ചിത്രവും സിനിമയും നൃത്തവും എല്ലാം സമന്വയിക്കുന്നതായിരുന്നു ആ സര്‍ഗസംഗമം. ബംഗാളില്‍ നിന്നെത്തിയ സാംസ്‌കാരിക നായകനും നാടോടി സംഗീതജ്ഞനുമായ ഡോ.സ്വപന്‍ മുഖോപാധ്യായ, തമിഴ് കടല്‍ത്തീരത്തെ മത്സ്യത്തൊഴിലാളി ജീവിതത്തെ പ്രമേയമാക്കിയ നോവലുകളടെയും ഡോക്യുമെന്ററികളുടെയും പിന്നിലെ സര്‍ഗപ്രതിഭ പത്മശ്രീ ആര്‍.എന്‍. ജോ ഡിക്രൂസ് എന്നിവരായിരുന്നു ഉദ്ഘാടന സമ്മേളനത്തിലെ മുഖ്യാതിഥികള്‍.
ദീര്‍ഘകാലം തപസ്യയുടെ സംഘടനാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച് ഇപ്പോള്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ആര്‍.സഞ്ജയന്റെ മാര്‍ഗ്ഗദര്‍ശനമാണ് ഉദ്ഘാടന സമ്മേളനത്തിലെ പാഥേയം.
മഹാകവി അക്കിത്തത്തിന്റെയും ഒ.വി. വിജയന്റെയും വി.എം. കൊറാത്തിന്റെയും ഓര്‍മ്മകള്‍ നിറഞ്ഞ സമ്മേളനങ്ങളും വിചാരസത്രങ്ങളുമായിരുന്നു രണ്ട് ദിവസത്തെ പ്രധാന ഇനങ്ങള്‍.
പതിനാലിന് നടന്ന ആദ്യകാല പ്രവര്‍ത്തകരുടെ സംഗമം. തപസ്യയുടെ ചരിത്രവും ദര്‍ശനവും സമര്‍പ്പണവും വെളിവാക്കുന്നതായിരുന്നു. വി. മധുസൂദനന്‍ നായര്‍,പ്രൊഫ. കെ.പി. ശശിധരന്‍, ആഷാമേനോന്‍, ആര്‍ പ്രസന്നകുമാര്‍, റാഷീദ്പാനൂര്‍, ശ്രീജിത്ത് മൂത്തേടത്ത്, കല്ലറ അജയന്‍, പി.എന്‍. ഈശ്വരന്‍, പി. ബാലകൃഷ്ണന്‍, എം. രാജശേഖരപണിക്കര്‍, എം.എന്‍. കാരശ്ശേരി, എന്‍.എം പിയേഴ്‌സണ്‍, കെ.വി.എസ്. ഹരിദാസ്, അനന്യ ജി, എ.കെ. അനുരാജ്, ഡോ. ആര്യ ഗോപി, തുടങ്ങി പ്രമുഖരുടെ സാന്നിദ്ധ്യവും ആശയ വിനിമയവും തപസ്യയുടെ സ്വതം വിളിച്ചറിയിക്കുന്നതായിരുന്നു. കലാപരിപാടികളും ഡോക്യുമെന്ററികളും കവിതാലാപനവും, തെരുക്കൂത്തും, നിണബലിയും, തുടങ്ങി വിവിധ സര്‍ഗാവിഷ്‌ക്കാരങ്ങളും സാഹിത്യ നഗരത്തെ കഴിഞ്ഞ ദിവസങ്ങളിലായി ഏറെ സമ്പുഷ്ടമാക്കി.
പുതിയ ഉയരങ്ങളിലേക്ക് മുന്നേറണമെന്ന തീര്‍പ്പുമായാണ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നെത്തിയ കലാ സാഹിത്യ രംഗത്തെ പ്രവര്‍ത്തകര്‍ മടങ്ങിയത്.
















