പത്തനംതിട്ട: സാമ്പത്തിക വര്‍ഷത്തെ ഖരീഫ് വിപണന സീസണിലെ നെല്ലിന്റെ മിനിമം താങ്ങുവില (മിനിമം സപ്പോര്‍ട്ട് പ്രൈസ്) വര്‍ദ്ധിപ്പിച്ചത് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നെല്‍ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമേകുമെന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ഷാജി രാഘവന്‍.
നെല്ലടക്കം 14 കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില വര്‍ദ്ധിപ്പിക്കാന്‍ 2,60,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതുവഴി കര്‍ഷകര്‍ക്ക് 35,000 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നും കര്‍ഷക ക്ഷേമ പദ്ധതികള്‍ തുടരാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണന്നും സഭാ യോഗത്തിനുശേഷം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞതായും ഷാജി രാഘവന്‍ സൂചിപ്പിച്ചു.
നെല്ലിന്റെ താങ്ങുവില 72 രൂപയാണ് ഇപ്പോള്‍ കൂട്ടിയിരിക്കുന്നത്. ഇതിന്‍ പ്രകാരം സാധാരണ നെല്ലിന് താങ്ങുവിലയായി 2441 രൂപ ലഭിക്കും (നിലവില്‍ 2369). ഗ്രേഡ് എ നെല്ലിന് 2461 രൂപയും (നിലവില്‍ 2389) കര്‍ഷകര്‍ക്ക് ലഭിക്കും.
ഇറക്കുമതി ആശ്രയത്വം കുറയ്‌ക്കാനും വിളവൈവിധ്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് പയര്‍ വര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍, പരുത്തി എന്നിവയുടെ താങ്ങുവിലയും കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. സൂര്യകാന്തി വിത്തിനാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വന്‍വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളത്. 622 രൂപയാണ് പുതിയ വില. പരുത്തിക്ക് 557 രൂപയും എള്ളിന് 500 രൂപയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
താങ്ങുവില കുറയ്‌ക്കുന്നതിനോടൊപ്പം നെല്ല് സംഭരണത്തിന്റെ കാലതാമസവും സംഭരിച്ച നെല്ലിന്റെ തുക നല്‍കുന്നതിലും തികഞ്ഞ അശ്രദ്ധയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. നിലവില്‍ പാലക്കാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പിആര്‍എസ് ലോണുകള്‍ മുടങ്ങിയ നിലയിലാണ്. കഴിഞ്ഞ സീസണില്‍ നെല്ല് സംഭരിച്ച ഇനത്തില്‍ 700 കോടി രൂപയിലധികം കേരള ബാങ്ക് സഹ. സംഘങ്ങള്‍ക്ക് കൊടുത്തു തീര്‍ക്കാനുണ്ട്.
അതിനാല്‍ കര്‍ഷകര്‍ക്ക് പിആര്‍എസ് ലോണ്‍ നല്‍കാന്‍ അവര്‍ മടിക്കുന്നതായും ഒന്നാം വിള കൃഷി ഇറക്കാന്‍ സമയമായിട്ടും കഴിഞ്ഞ രണ്ടാം വിള കൃഷിയുടെ നെല്‍ സംഭരണം പൂര്‍ത്തിയാക്കാന്‍ സപ്ലൈകോയ്‌ക്ക് സാധിച്ചിട്ടില്ലെന്നുമാണ് കര്‍ഷകര്‍ പറയുന്നത്.
കൂടാതെ പുതിയ മന്ത്രിസഭാ രൂപീകരണം വൈകുന്നതും വേനല്‍ മഴ കനക്കുന്നതും കര്‍ഷകരെ കൂടുതല്‍ ആശങ്കയില്‍ ആക്കിയിട്ടുണ്ട്. ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും കാര്‍ഷിക കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ പുതിയ സര്‍ക്കാര്‍ തയാറാകണമെന്നും ഷാജി രാഘവന്‍ ആവശ്യപ്പെട്ടു.
















