ബംഗാളിലെ ബിജെപിയുടെ വിജയം വെറും തെരഞ്ഞെടുപ്പ് വിജയമല്ല, പുതുയുഗപ്പിറവിയുടെ ആരംഭം കുറിക്കലാണ്. ചരിത്രത്തിലെ ഏറ്റവും ക്രൂരവും മനുഷ്യത്വരഹിതവുമായൊരു ഭരണകാലത്തിനാണ് അറുതി വരുത്തിയിരിക്കുന്നത്. മുപ്പത് വര്‍ഷത്തിലധികം നീണ്ട കമ്യൂണിസ്റ്റ് കിരാതഭരണത്തിനുശേഷം എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക് എന്ന പോലെയായിരുന്നു, മമത ബാനര്‍ജിയുടെ ഭരണത്തിനു കീഴില്‍ ബംഗാളിന്റെ അവസ്ഥ. ഭാരതത്തിന്റെ അഖണ്ഡതയ്‌ക്കും സുരക്ഷയ്‌ക്കും ഭീഷണിയാവുന്ന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടമായിരുന്നു മമതയുടേത്.
ആത്മീയ സാധനയുടെ മഹാകേന്ദ്രമായ ദക്ഷിണേശ്വരത്തെ മഹാപൂജാരി ശ്രീരാമകൃഷ്ണ പരമഹംസരുടെയും മാ ശാരദാദേവിയുടെയും അവരുടെ മാനസപുത്രന്‍ സ്വാമി വിവേകാനന്ദന്റെയും വൈഷ്ണവ ഭക്തി പ്രസ്ഥാനത്തിന്റെ മഹാഗുരു ചൈതന്യമഹാപ്രഭുവിന്റെയും നാട്. കവിഗുരു രബീന്ദ്രനാഥ ടാഗോറിന്റേയും വന്ദേമാതരത്തിന്റെ രചയിതാവായ ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടേയും നാട്. താന്ത്രിക സാധാനാ പദ്ധതികളുടെ ശക്തി ചൈതന്യം നിലകൊള്ളുന്ന താരാപീഠത്തിലെയും കാളിഘട്ടിലെയും ശക്തിരൂപിണികളായ മാതാ താരയും മാ കാളിയും അനുഗ്രഹം ചൊരിയുന്ന ദേശം. ദേശഭക്തിയുടെ മൂര്‍ത്തരൂപമായ സുഭാഷ് ചന്ദ്രബോസും ഖുദിറാം ബോസും ശ്യാമപ്രസാദ് മുഖര്‍ജിയും തുടങ്ങി അനേകം ദേശഭക്തര്‍ക്ക് ജന്മം നല്‍കിയ മണ്ണ്. വിജ്ഞാനത്തിന്റെയും സാഹിത്യത്തിന്റെയും ജഞാനപീഠം കയറിയ ജഗദീശ് ചന്ദ്രബോസിന്റെയും പ്രഫുലചന്ദ്രറായിയുടെയും നാട്.
എഴുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ബംഗാളിന്റെ ചരിത്രം അത്ഭുതത്തോടെയെ വീക്ഷിക്കാനാകൂ. ഒരു കാലത്ത് മുഴുവന്‍ ഭാരതത്തിനും ദിശ കാണിച്ചിരുന്ന ആ ബംഗാളിലെ ജനത എങ്ങനെയാണ് ആലസ്യത്തിലേക്കു വീണ്, ദുരിതങ്ങളിലൂടെയും മാത്രം സഞ്ചരിക്കുന്ന ജനതയായി മാറിയത്? ഹൈന്ദവതയുടെയും ദേശീയതയുടെയും വിളനിലമായിരുന്ന നാട് എങ്ങനെയാണ് സ്വയം വിധിയെ പഴിച്ച് ദേശവിരുദ്ധരുടെയും ഗുണ്ടകളുടെയും തീവ്രവാദികളുടെയും അടിമകളായി കഴിയേണ്ടി വന്നത്.
ഭാരതം സ്വാതന്ത്ര്യത്തിലേക്ക് കാലെടുത്ത് വച്ച ദിനങ്ങള്‍ ബംഗാളിന് മറ്റു അതിര്‍ത്തി സംസ്ഥാനങ്ങളെക്കാള്‍ കഷ്ടത നിറഞ്ഞതായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ കെടുതികള്‍ ഏറ്റവും കൂടുതല്‍ അനുഭവിച്ച ജനതയാണവര്‍. ബംഗാള്‍ ക്ഷാമം എന്ന് ചരിത്രത്തില്‍ അറിയപ്പെടുന്ന ദുരിത കാലഘട്ടത്തില്‍ നിന്ന് ജീവിതം തിരിച്ച് പിടിക്കുന്ന അവസരത്തിലാണ് സ്വാതന്ത്ര്യത്തിലേക്ക് കടക്കുന്നത്. വിഭജനത്തിന്റെ മുറിപ്പാടുകളിലേക്കും കഷ്ടതകളിലേക്കും നോക്കി നില്‍കേണ്ടി വരുന്ന, ജന്മനാടും സ്വന്തം സമ്പത്തും ആരോഗ്യവും നഷ്ടപ്പെട്ട് കിഴക്കന്‍ ബംഗാളിലെ മതഭ്രാന്തരുടെ ക്രൂരമായ ആക്രമണങ്ങളെ അതിജീവിച്ച് വന്നെത്തിയ ഹൈന്ദവ സഹോദരങ്ങളെയെും സ്വീകരിച്ച്, ഇനി മുന്നോട്ട് എന്തെന്നറിയാതെ നില്‍ക്കുന്ന ബംഗാള്‍ ജനതയുടെ ചിത്രം ചരിത്രത്തില്‍ വേദനയോടെ മാത്രമേ കാണാന്‍ കഴിയൂ. അവിടെ നിന്ന് നാളിതു വരെ ബംഗാള്‍ ജനതയുടെ ജീവിതം പ്രത്യാശയില്‍ നിന്ന് നിരാശയിലേയ്‌ക്കും നിരാശയില്‍ നിന്ന് വിധിയെ പഴിക്കുന്ന ആലസ്യത്തിലേക്കും അവിടെ നിന്ന് ഭയത്തിലകപ്പെട്ട അടിമത്തത്തിലേക്കും ഉള്ള സഞ്ചാരമായിരുന്നു.
സ്വതന്ത്ര്യാനന്തര ഭരണം കോണ്‍ഗ്രസിലേയ്‌ക്കും അവരില്‍ നിന്ന് കമ്യൂണിസത്തിന്റെ കൈകളിലേക്കും മാറി. ധര്‍മ്മത്തെയും വിശ്വാസങ്ങളെയും ഭാരതത്തിന്റെ ആത്മാവായ ആത്മീയതയെയും തച്ചുടയ്‌ക്കുന്ന കിരാത ഭരണമാണ് കമ്യൂണിസ്റ്റുകളുടെ കീഴില്‍ അരങ്ങേറിയത്. മാരിഞ്ചാപിയും സൈന്‍ബാരിയും ബിജോന്‍ സേതുവും എല്ലാം ബംഗാളിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയത് മനസാക്ഷി മരവിപ്പിക്കുന്ന കൂട്ടകൊലപ്പാതകളുടെ നേര്‍ചിത്രങ്ങളാണ്. നക്‌സലിസവും കൊലപാതകങ്ങളും അരാജകത്വവും കണ്ട് മനസ്സുമരവിച്ചൊരു ജനത, തുടര്‍ന്നു ചെന്നുവീണ മറ്റൊരു വലിയ ഗര്‍ത്തമായിരുന്നു പതിനഞ്ച് വര്‍ഷത്തെ തൃണമൂല്‍ ഭരണം. രാഷ്‌ട്രീയകൊലപാതകങ്ങളും ഗുണ്ടാരാജും മാത്രമല്ല ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന, ഭാരതത്തിന്റെ അഖണ്ഡതയ്‌ക്ക് തുരങ്കം വെക്കാന്‍ കഴിയുന്ന തരത്തിലുള്ള കുടിയേറ്റങ്ങള്‍ക്ക് കുടപിടിക്കുന്ന ഭരണം. ഹൈന്ദവമായ എല്ലാത്തിനെയും അടിച്ചമര്‍ത്തുന്ന അനുഭവങ്ങള്‍. ബംഗാളിന്റെ സ്വത്വബോധം ഉണര്‍ന്നെണീക്കുന്ന ദുര്‍ഗാപൂജയും കാളീപൂജയും അടക്കം എല്ലാം മുസ്ലീംമതമൗലികവാദികളാല്‍ നിയന്ത്രിക്കപ്പെടുന്ന മമതയുടെ കനിവിനായി കാത്ത് നില്‍കേണ്ട അവസ്ഥയിലായി.
ഹൈന്ദവോത്സവങ്ങള്‍ക്ക് പലപ്പോഴും ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവുകള്‍ക്ക് കാത്ത് നില്‍ക്കേണ്ടിവന്നു. നിയമപീഠത്തിന് പലപ്പോഴും മമതയുടെ നിലപാടുകളെ അതിനിശിതമായി വിമര്‍ശിക്കേണ്ടി വന്നു. ഹൈന്ദവരുടെ ജീവിതം ബംഗാളില്‍ രണ്ടാംനിര പൗരന്‍മാരുടേതിന് സമാനമായി. എല്ലാം കൊണ്ടും തകര്‍ന്നുപോയൊരു ജനത എങ്ങനെയാണ് സ്വത്വബോധം തിരിച്ചെടുത്തത്? ദേശീയതയുടെ പക്ഷത്തേക്ക് എങ്ങിനെയാണ് തിരിച്ചെത്തിയത്. പരിവര്‍ത്തനത്തിന്റെ ആ ചാലകശക്തി രാഷ്‌ട്രീയ സ്വയംസേവകസംഘമെന്ന മഹാപ്രസ്ഥാനവും രാഷ്‌ട്രസേവനം തങ്ങളുടെ ധര്‍മ്മമായി കരുതുന്ന അനേകായിരം സ്വയംസേവകരുടെ സ്വയംസമര്‍പ്പണവുമാണ് അതിനു പിന്നില്‍. അനേകം ബലിദാനികളും അക്കൂട്ടത്തിലുണ്ട്.
പരിവര്‍ത്തനത്തിന്റെ നാള്‍ വഴി
ധര്‍മ്മം കൈവെടിഞ്ഞ് ഉദാസീനരായൊരു ജനതയെ കര്‍മോത്സുകരാക്കാനും സ്വത്വബോധം നഷ്ടപ്പെട്ടൊരു ജനതയെ സ്വയം തിരിച്ചറിയാനും ഹൈന്ദവതയുടെ ആത്മീയ ബലത്തില്‍ തിരികെയെത്തിക്കാനും വേണ്ട നിയോഗം വന്നു ചേര്‍ന്നത് രാഷ്‌ട്രീയ സ്വയംസേവക സംഘമെന്ന മഹാപ്രസ്ഥാനത്തിലായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കൊല്‍ക്കത്തയുടെ മണ്ണില്‍ വൈദ്യശാസ്ത്രത്തിന്റെ അറിവു തേടിയെത്തിയ, ബംഗാളിന്റെ സ്വാതന്ത്ര്യദാഹിയായ തെരുവുകളില്‍ അനുശീലന്‍ സമിതിയെന്ന വിപ്ലവപ്രസ്ഥാനത്തിന്റെ രഹസ്യപ്രവര്‍ത്തകനായിരുന്ന ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാര്‍ എന്ന ഡോക്ടര്‍ജി ബീജാവാപം നല്കിയ പ്രസ്ഥാനം. വഴികള്‍ എളുപ്പമായിരുന്നില്ല. കഠിന പാതകളില്‍ കമ്യൂണിസ്റ്റ് ഭീകരരുടെയും മുസ്ലീം മതഭ്രാന്തന്‍മാരായ ഭീകരവാദികളുടെയും ഭീഷണികളും ആക്രമണങ്ങളും അതിജീവിക്കണമായിരുന്നു. അതിലേറെ ശ്രമകരമായിരുന്നു എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടൊരു ജനതയെ ആത്മവിശ്വാസം നല്‍കി കൂടെ നിര്‍ത്തുക എന്നത്. അതുകൊണ്ട് തന്നെ ഇത് ധര്‍മ്മയുദ്ധത്തിന്റെ വിജയമാണ്.
സാമൂഹ്യ-സാംസ്‌കാരിക സംഘടന എന്ന നിലയില്‍ ബംഗാളിന്റെ കിഴക്കന്‍, വടക്കുകിഴക്കന്‍ മേഖലകളില്‍ ശക്തമായ പ്രവര്‍ത്തനങ്ങളുമായി ആര്‍എസ്എസ് സമൂഹിക പരിവര്‍ത്തനമെന്ന മഹാദൗത്യത്തില്‍ നിരന്തരമായി തങ്ങളുടെ ദൗത്യം നിര്‍വഹിച്ചു വരികയായിരുന്നു. ബിജെപി ജനപ്രീതിയും അധികാരവും നേടുന്നതിന് മുമ്പുതന്നെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അടിസ്ഥാനതല പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പ്രകൃതിദുരന്തങ്ങള്‍ അടക്കം രാഷ്‌ട്രം നേരിട്ടിട്ടുള്ള എല്ലാ ദുര്‍ഘടസമയങ്ങളിലും നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളും സേവന പ്രവര്‍ത്തനങ്ങളും പിന്നീട് ബിജെപിയുടെ ഗ്രാമീണ ജനപിന്തുണ വര്‍ധിപ്പിക്കാന്‍ സഹായിച്ചു. സംഘം തുടക്കത്തില്‍ത്തന്നെ ഗ്രാമതലത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു. സംഘത്താല്‍ പ്രേരിതമായ അനുബന്ധ സംഘടനാപ്രവര്‍ത്തകര്‍ വീടുകളിലും ക്ഷേത്രങ്ങളിലും ചായക്കടകളിലും ജനങ്ങളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നേരിട്ട് ജനങ്ങളിലെത്തി, ഭയമില്ലാതെ വോട്ട് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയും അവരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. ജാതിയുടെയും വര്‍ഗത്തിന്റെയും അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടിരുന്ന ഹൈന്ദവജനതയെ ഒന്നിപ്പിക്കാനും ഈ പ്രവര്‍ത്തനങ്ങള്‍ സഹായിച്ചു. പ്രത്യേകിച്ച് വടക്കന്‍ ബംഗാള്‍, ജംഗിള്‍മഹല്‍, തെക്കന്‍ ഗ്രാമപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇത് ശക്തമായി പ്രകടമായി.
ബംഗാളിലെ ഓരോ തെരഞ്ഞെടുപ്പും അവസാനിച്ചിരുന്നത് ദേശീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുനേരെയുള്ള സംഘടിത ആക്രമണ ങ്ങളോടെയായിരുന്നു. ഓരോതവണയും സംഘം അവര്‍ക്കൊപ്പം നിലകൊണ്ടു. തെരഞ്ഞെടുപ്പിനുശേഷം ഉണ്ടായ അക്രമങ്ങളില്‍ ഇരയായവര്‍ക്ക് നിയമസഹായവും പുനരധിവാസ സഹായവും നല്‍കി. ഹൈന്ദവ സമൂഹത്തെ ഏകോപിപ്പിക്കുന്നതും സഹായങ്ങള്‍ എത്തിക്കുന്നതും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും സംഘത്തിന്റെ നിത്യനിരന്തരമായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തുടര്‍ന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും സംഘടനയുടെ അനുബന്ധ ഘടകങ്ങളെ എത്തിക്കുന്നതും നിരവധി സാമൂഹ്യ- സാംസ്‌ക്കാരിക സംഘടനകളെ തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് ഉള്‍പ്പെടുത്തുന്നതുമായിരുന്നു പ്രവര്‍ത്തന ശൈലി. ഇത്, അസ്തിത്വത്തിനായി പോരാട്ടം എന്ന ബൃഹത് ലക്ഷ്യത്തെ പരിപോഷിപ്പിക്കുന്നതായിരുന്നു. സ്വയംസേവകരും അനുഭാവികളും ഉള്‍പ്പെടെയുള്ള ഓരോ വീട്ടിലും എത്തി, ഇത് ദേശീയ താല്‍പര്യം സംരക്ഷിക്കാനുള്ള അവസാന അവസരമാണ് എന്ന സന്ദേശം നല്‍കി. പരമ്പരാഗത സമ്പര്‍ക്ക രീതികള്‍ക്കൊപ്പം നവമാധ്യമങ്ങള്‍ മുഖേനയും ബന്ധം തുടര്‍ന്നു. ഈ തെരഞ്ഞെടുപ്പ് ബംഗാളിന്റെ അസ്തിത്വം നിലനിര്‍ത്താനുള്ള പോരാട്ടമാണ് എന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഓരോ പ്രവര്‍ത്തകനും ചെയ്തത്.
വിവിധ സംഘടനകള്‍ സംസ്ഥാനത്തെ 294 നിയമസഭാമണ്ഡലങ്ങളിലും ജാഗരണയോഗങ്ങള്‍ സംഘടിപ്പിച്ചു. അതോടൊപ്പം ഓരോ വീട്ടിലും എത്താനുള്ള ചെറുതും കേന്ദ്രീകൃതവുമായ പദ്ധതികളാണ് നടപ്പാക്കിയത്. അഴിമതിയില്‍ മുങ്ങിയ മമതാ സര്‍ക്കാരിനെ പുറത്താക്കാനുള്ള വലിയ പ്രവര്‍ത്തനത്തില്‍ സംഘ-വിവിധക്ഷേത്ര പ്രസ്ഥാനങ്ങള്‍ക്കൊപ്പം സാമൂഹിക സംഘടനകളും പങ്കാളികളായി. നിരവധി സംഘപ്രേരിത സംഘടനകള്‍ ചേര്‍ന്ന് ജനജാഗരണം എന്നറിയപ്പെടുന്ന ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. വലിയ പൊ
തുയോഗങ്ങള്‍ക്കു പകരം വീടുകളിലും അപ്പാര്‍ട്ടുമെന്റുകളിലും കോളനികളിലും ചെറിയ ചെറിയ കൂട്ടായ്‌മകളായാണ് നടന്നത്.
സംഘ പ്രവര്‍ത്തനം
സംസ്ഥാനത്ത് ഏകദേശം 4,300 ശാഖകളുണ്ടെന്നാണ് കണക്ക്. 15 വര്‍ഷം മുമ്പുള്ള 530 ശാഖകളില്‍ നിന്നുള്ള വലിയ വളര്‍ച്ചയാണിത്. അടുത്തകാലത്ത് നടന്ന രാമനവമി ആഘോഷങ്ങളുടെ വലിയ വ്യാപനവും ഈ വളര്‍ച്ചയുടെ പ്രത്യക്ഷദൃശ്യമായിരുന്നു. ആര്‍എസ്എസ് ശതാബ്ദി വര്‍ഷവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് വ്യാപകമായി നടന്നു. ആയിരക്കണക്കിന് സ്വയംസേവകര്‍ ജനങ്ങളുമായി സമ്പര്‍ക്കത്തിലെത്തി. സജീവമല്ലാതിരുന്ന പലപ്രവര്‍ത്തകരെയും സജീവമാക്കി. അതോടൊപ്പം ബംഗാളിലെ ഹൈന്ദവസമൂഹത്തിന്റെ ഉത്തരവാദിത്വം എന്ന ആശയത്തിലൂന്നിയ പ്രവര്‍ത്തനങ്ങളില്‍, മുഴുവന്‍ സ്വയംസേവകരെയും അണിനിരത്താന്‍ സംഘടനക്കായി. സംസ്ഥാനത്തെ നിരവധി ആശ്രമങ്ങളും വിവിധ ഹിന്ദു സാമൂഹിക-സാംസ്‌ക്കാരിക സംഘടനകളും ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കി.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം
മൂന്ന് ബിന്ദുവില്‍ കേന്ദ്രീകരിച്ചായിരുന്നു സംഘപ്രവര്‍ത്തകര്‍ ഹൈന്ദവസമാജത്തെ ഈ പോരാട്ടത്തിനു സജ്ജരാക്കിയത്. രാവിലെ തന്നെ വോട്ട് ചെയ്യുക എന്നതായിരുന്നു പ്രധാന സന്ദേശം. കാലാവസ്ഥ മോശമാകുകയോ നീണ്ട നിരകള്‍ ഉണ്ടാകുകയോ ചെയ്താല്‍ ആളുകള്‍ വോട്ട് ചെയ്യാതെ മടങ്ങാന്‍ സാധ്യതയുള്ളതിനാല്‍, രാവിലെ തന്നെ വോട്ട് ചെയ്യിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഒരു കാരണവശാലും സമ്മതിദാനാവകാശം ഒഴിവാക്കരുത് എന്നതു രണ്ടാമത്തെ നിര്‍ദ്ദേശം. ശരിയായ ജനപ്രതിനിധിയെ തെരഞ്ഞെടുക്കുക സ്വന്തം ഉത്തരവാദിത്വം ആണെന്നും ഓരോ വ്യക്തിയേയും പലയാവര്‍ത്തി പറഞ്ഞു മനസ്സിലാക്കുക എന്ന ദൗത്യവും സംഘം ഏറ്റെടുത്തു. വര്‍ധിച്ച വോട്ടിംഗ് ശതമാനം ഈ പ്രവര്‍ത്തന വിജയത്തെ സൂചിപ്പിക്കുന്നു. സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും നല്ല വ്യക്തിയെ തെരഞ്ഞെടുക്കുക എന്നതാണ് ജനാധിപത്യത്തിലെ ഏറ്റവും നല്ല കടമ. നിഷേധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഇടമല്ല തെരഞ്ഞെടുപ്പ് പ്രക്രിയ എന്ന് ഓരോ വ്യക്തിയെയും മനസ്സിലാക്കുക എന്ന കഠിനമായ മൂന്നാമത്തെ ദൗത്യവും വിജയകരമായി പൂര്‍ത്തിയാക്കി.
സ്വത്വം തിരിച്ചറിഞ്ഞ ബംഗാള്‍
ബിജെപിയുടെ വിജയത്തില്‍ ബംഗാളിലെ മുഴുവന്‍ ദേശീയവാദികളും സാമാധാനകാംക്ഷികളുമായ ജനത ആഹ്ലാദത്തിലാണ്. പ്രതീക്ഷകളും പ്രത്യാശയും വാനോളമാണ്. ആ പ്രതീക്ഷകളെ കാക്കുന്ന ഭരണം ഉണ്ടാവുമെന്ന ജനങ്ങളുടെ വിശ്വാസത്തിനൊപ്പം സര്‍ക്കാര്‍ സഞ്ചരിക്കുന്ന കാഴ്ചയാണ് ഭരണത്തിന്റെ ആദ്യ ദിവസങ്ങളില്‍ കാണാന്‍ കഴിയുന്നത്. അതിര്‍ത്തി രക്ഷാസേനക്കായി സ്ഥലം വിട്ടു നല്‍കുന്നതുള്‍പ്പൈടയുള്ള രാഷ്‌ട്രസുരക്ഷാ സംബന്ധിയായ ഒട്ടേറെ തീരുമാനങ്ങള്‍ ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ നടപ്പാക്കുന്നതു കാണാന്‍ കഴിഞ്ഞു. സുവര്‍ണ കാലഘട്ടത്തിലേക്കുള്ള ബംഗാളിന്റെ തിരിച്ചുവരവെന്നോണം ദേശസ്‌നേഹികളെല്ലാം തങ്ങളുടെ സ്വത്വം തിരിച്ചറിയുകയും മറകളൊന്നുമില്ലാതെ രാഷ്‌ട്രബോധം പ്രകടിപ്പിക്കാന്‍ തുടങ്ങുകയും ചെയ്തിരിക്കുന്നു. സനാതനമായൊരു ധര്‍മ്മബോധത്തിലേക്കും ആത്മീയപാരമ്പര്യത്തിന്റെ വീണ്ടെടുപ്പിലേക്കുമുള്ള ബംഗാളിന്റെ ഈ യാത്രയില്‍ സ്വയംസേവകര്‍ തങ്ങളുടെ ചുമതലകള്‍ തുടര്‍ന്നുകൊണ്ടിരിക്കും.
















