നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്ന് ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന മമതാ ബാനര്‍ജിയെ സ്വന്തം പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസും കൈവിട്ടിരിക്കുന്നു. നിയമസഭാ പ്രതിപക്ഷ നേതാവായി മമത നിര്‍ദ്ദേശിച്ചയാളെ തള്ളി വിമത നേതാവ് ഋതബ്രത ബാനര്‍ജിയെ സ്പീക്കര്‍ പ്രതിപക്ഷ നേതാവായി അംഗീകരിച്ചിരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബഹുഭൂരിപക്ഷം എംഎല്‍എമാരുടെയും പിന്തുണ ഋതബ്രത ബാനര്‍ജിക്കാണ്. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം മമത പുറത്താക്കിയ നേതാവാണ് ഋതബ്രത. നേരത്തെ സിപിഎം നേതാവായിരുന്നു. സിപിഎം വിട്ട് തൃണമൂലില്‍ എത്തുകയായിരുന്നു. എംഎല്‍എമാരുടെ അഭിപ്രായം ആരായാതെ ബന്ധുവായ ശോഭന്‍ ദേവ് ചതോപാദ്ധ്യയെ പ്രതിപക്ഷ നേതാവാക്കി പാര്‍ട്ടിയില്‍ കുടുംബാധിപത്യം നിലനിര്‍ത്താന്‍ മമതയും മരുമകന്‍ അഭിഷേക് ബാനര്‍ജിയും നടത്തിയ അവസാന ശ്രമമാണ് പരാജയപ്പെട്ടിരിക്കുന്നത്.
മുഖ്യമന്ത്രിയായിരുന്ന 15 വര്‍ഷം കൊണ്ട് ബംഗാളിനെ നശിപ്പിക്കുകയാണ് മമതാ ബാനര്‍ജി ചെയ്തത്. രാജ്യം കണ്ട ഏറ്റവും വലിയ ഹിന്ദു വിരോധിയാണ് താനെന്ന് തെളിയിക്കുന്ന രീതിയിലാണ് അവര്‍ ഭരണം നടത്തിയത്. പോലീസിനെയും പാര്‍ട്ടി ഗുണ്ടകളെയും ഉപയോഗിച്ച് ഹിന്ദുക്കളെ അടിച്ചമര്‍ത്താന്‍ യാതൊരു മടിയും കാണിച്ചില്ല. മറുവശത്ത് മുസ്ലിം വര്‍ഗീയവാദികളെ കയറൂരി വിടുകയും ചെയ്തു. ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാര്‍ക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുകയും, ഇവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പുകളില്‍ ജയിച്ചുപോരുകയും ചെയ്തു. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലൂടെ വ്യാജ വോട്ടര്‍മാരെ നീക്കം ചെയ്യുന്നത് തടയാന്‍ മമത പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അടിച്ചമര്‍ത്തപ്പെട്ടിരുന്ന ജനങ്ങള്‍ നിര്‍ഭയമായി വോട്ട് ചെയ്തതോടെ മമതയുടെ ഭരണം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു.
ബംഗാളിന്റെ മുഖ്യമന്ത്രിയായിരുന്നെങ്കിലും രാജ്യം ഭരിക്കുന്നത് താനാണെന്ന മട്ടിലായിരുന്നു മമത പെരുമാറിയിരുന്നത്. രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും നിരന്തരം അവഹേളിച്ചു. ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപടികളെയും എതിര്‍ത്തു. ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം തടയാന്‍ അതിര്‍ത്തിയില്‍ കമ്പിവേലി കെട്ടാന്‍ അനുവദിച്ചില്ല. അഴിമതിക്കു വേണ്ടി ചലിക്കുന്ന സംവിധാനമായി ഭരണകൂടം മാറി. അനധികൃതമായി എങ്ങനെയൊക്കെ പണമുണ്ടാക്കാമോ അതൊക്കെ ചെയ്തു. മരുമകന്‍ അഭിഷേക് ബാനര്‍ജി അധോലോക നായകനെപ്പൊലെ ഇതിനെല്ലാം നേതൃത്വം നല്‍കി. ഭരണം പോയതോടെ ഈ നേതാവിനെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ തെരുവില്‍ നേരിടുന്നതും രാജ്യം കണ്ടു. ഇയാള്‍ക്ക് കിട്ടിയ ചീമുട്ടയേറും അധിക്ഷേപവും മമതയ്‌ക്കും അവകാശപ്പെട്ടതായിരുന്നു.
മമതയുടെ പാര്‍ട്ടി പിളരുകയല്ല, ഇല്ലാതാവുകയാണ് ചെയ്തിരിക്കുന്നത്. നേതാവായ മമതയെ പാര്‍ട്ടി നിഷ്‌ക്കരുണം പുറന്തള്ളിയിരിക്കുന്നു. തൃണമൂലിന്റെ എംഎല്‍എമാര്‍ക്കു പുറമെ എംപിമാരും മമതയെ കൈവിട്ടിരിക്കുകയാണ്. വിമതര്‍ക്കൊപ്പം ചേരാന്‍ ആഗ്രഹിക്കുന്ന എംപിമാര്‍ പാര്‍ലമെന്റില്‍ നിലപാട് വ്യക്തമാക്കുമെന്നാണ് അറിയുന്നത്. എംപിമാര്‍ കൂടി കൈവിടുന്നതോടെ മമതാ ബാനര്‍ജി പൂര്‍ണമായും ഒറ്റപ്പെടും. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കുമെന്നും, ബിജെപിയെ ഇല്ലാതാക്കുമെന്നും പറഞ്ഞുകൊണ്ടിരുന്ന മമതയുടെ പതനം സ്വാഭാവികമാണ്. അധികാരത്തിലിരുന്നു കൊണ്ട് ജനാധിപത്യത്തെ അട്ടിമറിക്കുകയും, ഏകാധിപതിയായി വാഴുകയും ചെയ്ത ഒരു ഭരണാധികാരിക്ക് അര്‍ഹിക്കുന്ന തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. മൂന്നര പതിറ്റാണ്ട് കാലം ബംഗാളിനെ വിഴുങ്ങിയ ഇടതു ഫാസിസത്തിനു സംഭവിച്ചതു തന്നെയാണ് മമതയും തൃണമൂല്‍ കോണ്‍ഗ്രസും ഇപ്പോള്‍ നേരിടുന്നത്.
















