കോഴിക്കോട് : കെഎസ്ആർടിസി ബസിന്റെ ചില്ല് അടിച്ചുതകർത്ത സംഭവത്തിൽ വിശദീകരണവുമായി യുവതി. കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിൽ ഏറെ ചർച്ചയായ സംഭവത്തിലാണ് ചില്ല് തകർത്ത മുംതാസ് ബീഗം നേരിട്ട് മാധ്യമങ്ങളിലൂടെ വിശദീകരണം നൽകിയത്. ചെയ്ത തെറ്റിനെ ന്യായീകരിക്കുന്നില്ലെന്നും പിഴ അടച്ച് പ്രശ്‌നം പരിഹരിച്ചതാണെന്നും എന്നാൽ, ഇപ്പോൾ തനിക്കെതിരേ നടക്കുന്നത് സൈബർ ആക്രമണമാണെന്നും മുംതാസ് പറഞ്ഞു.
”ഞാൻ ഈ പ്രശ്‌നത്തിൽ നേരത്തേ മാപ്പ് പറഞ്ഞതാണ്. പിഴത്തുകയും അടച്ചിരുന്നു. ചെയ്തതിനെ ന്യായീകരിക്കുന്നില്ല. ആ സമയത്തുണ്ടായ പാനിക്ക് സിറ്റുവേഷനിൽ പറ്റിപ്പോയ അബദ്ധമാണ്. ഒരു എമർജൻസി സിറ്റുവേഷനിൽ പറ്റിപ്പോയ അബദ്ധമായിരുന്നു. അതിനുള്ള ഫൈനും അടച്ചു. പ്രശ്‌നവും പരിഹരിച്ചു.
സംഭവം കഴിഞ്ഞ് അഞ്ചാമത്തെ ദിവസമാണ് വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ വന്നത്. ഞാനിപ്പോൾ നേരിടുന്നത് സൈബർ ആക്രമണമാണ്. ഈ ഒരു കേസിനെ പലതുമായും ബന്ധപ്പെടുത്തുന്നു. ഞാൻ ധരിച്ച വസ്ത്രം ഉൾപ്പെടെവെച്ച് പലതും പറയുന്നു. എല്ലാവരുടെ വീട്ടിലും സ്ത്രീകളുള്ളതാണ്. അവർക്ക് ഏത് സാഹചര്യത്തിലും പ്രശ്‌നങ്ങൾ വരാം.ടോയ്‌ലെറ്റിൽ പോകാനുള്ള എമർജൻസിയായിരുന്നു. പക്ഷേ, അത് പറഞ്ഞിട്ടും മോശമായി പലരും കമന്റ് ചെയ്യുകയാണ്. സാരമില്ല. ബസിൽ ആ സമയത്ത് ഇതാണ് ആവശ്യമെന്ന് അവരോട് പറഞ്ഞിരുന്നില്ല. എമർജൻസിയായി ഇറങ്ങണമെന്നാണ് പറഞ്ഞത്. അതാണ് ഉണ്ടായത്.
ചില്ല് തകർത്തതൊക്കെ ആ നിമിഷം സംഭവിച്ചുപോയതാണ്. എമർജൻസി വാതിൽ തുറന്ന് പുറത്തിറങ്ങാമെന്ന് വിചാരിച്ചു. എന്നിട്ടും ബസ് നിർത്തിയില്ല. നേരേ കെഎസ്ആർടിസി സ്റ്റാൻഡിലേക്കാണ് പോയത്. അവിടെ പോലീസ് വന്നു. പോലീസിനോട് കാര്യങ്ങൾ പറഞ്ഞു. പോലീസ് സ്‌റ്റേഷനിൽവെച്ചാണ് പിഴ അടച്ചത്. 28,000 രൂപ അടച്ചു. കട്ടപ്പന-മാനന്തവാടി ബസായിരുന്നു. ട്രിപ്പ് മുടങ്ങിയതിന്റെ പണം അടക്കം അടച്ചു. എന്റെ ഭാഗത്തുനിന്നുള്ള ക്ഷമാപണം എഴുതിക്കൊടുത്തു. എന്റെ ഫോണിൽ റെക്കോഡ്‌ചെയ്ത വീഡിയോയും ഒഴിവാക്കി.
അതിനുശേഷം ഇങ്ങനെയൊരു സൈബർ ആക്രമണത്തിന്റെ ആവശ്യമുണ്ടോ എന്ന് എനിക്കറിയില്ല. ആരെങ്കിലും ഒരു അപകടത്തിൽപ്പെടുമ്പോൾ അവരോട് ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും അറിയില്ല. ഞാൻ അവതാരകയായി ജോലിചെയ്യുന്നയാളാണ്. ജോലിക്ക് പോകുകയായിരുന്നു ആ ദിവസം. മറ്റുശബ്ദങ്ങൾ കേൾക്കാതിരിക്കാനാണ് ഹെഡ്‌ഫോൺ ഉപയോഗിച്ചത്‘ എന്നും മുംതാസ് പറയുന്നു.
















