ന്യൂഡൽഹി: ചെങ്കോട്ട പരിസരത്തുണ്ടായ കാർ ബോംബ് സ്‌ഫോടനക്കേസിൽ 10 പ്രതികൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ഡൽഹി പാട്യാല ഹൗസ് കോടതിയിലാണ് 7,500 പേജുകളുള്ള ബൃഹത്തായ കുറ്റപത്രം സമർപ്പിച്ചത്. കൊല്ലപ്പെട്ട പ്രധാന പ്രതി ഡോ. ഉമർ ഉൻ നബിയും മറ്റ് 9 പേരും അൽ-ഖ്വയ്ദയുടെ ഭാഗമായ അൻസാർ ഗസ്‌വത്തുൽ ഹിന്ദ് എന്ന ഭീകരസംഘടനയുമായി ബന്ധമുള്ളവരാണെന്ന് എൻഐഎ വ്യക്തമാക്കി. ഇന്ത്യൻ ഗവൺമെന്റിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ ‘ഓപ്പറേഷൻ ഹെവൻലി ഹിന്ദ്’ എന്ന പേരിൽ ഇവർ ഭീകര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തതായി എൻഐഎ വ്യക്തമാക്കി.
2025 നവംബർ 10-നായിരുന്നു രാജ്യത്തെ ഞെട്ടിച്ച സ്‌ഫോടനം നടന്നത്. ഒമ്പത് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ചാവേറായി എത്തിയ പുൽവാമ സ്വദേശി ഡോ. ഉമർ ഉൻ നബിയും കൊല്ലപ്പെട്ടിരുന്നു. ഹരിയാനയിലെ ഫരീദാബാദിലുള്ള അൽ-ഫലാഹ് സർവ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു ഇദ്ദേഹം. തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടരായ ചില ഡോക്ടർമാരും മെഡിക്കൽ പ്രൊഫഷണലുകളും ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.സ്ഫോടനത്തിന് ഉപയോഗിച്ച ടിഎടിപി എന്ന മാരക സ്ഫോടകവസ്തു ഇവർ പരീക്ഷണങ്ങളിലൂടെ സ്വന്തമായി നിർമ്മിച്ചതാണ്.
കാർ ബോംബിന് പുറമെ ഡ്രോണുകൾ ഉപയോഗിച്ച് സുരക്ഷാ കേന്ദ്രങ്ങളെ ആക്രമിക്കാനും ഇവർക്ക് പദ്ധതിയുണ്ടായിരുന്നു. ജമ്മു കശ്മീർ, ഹരിയാന, ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലായി നടത്തിയ വിപുലമായ അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം തയ്യാറാക്കിയത്. 588 സാക്ഷിമൊഴികളും 200-ഓളം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കിയിട്ടുണ്ട്. കേസിൽ ഇതുവരെ 11 പേർ അറസ്റ്റിലായിട്ടുണ്ട്. ഒളിവിൽ കഴിയുന്നവർക്കായി തിരച്ചിൽ തുടരുകയാണെന്ന് എൻഐഎ അറിയിച്ചു.
















